KERALA

ബാർബർ കുടുംബാംഗങ്ങളോട് വിവേചനം; പുത്തൂർപള്ളി സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഉത്തരവിട്ട് വഖഫ് ബോർഡ്

നിയമകാര്യ ലേഖിക

ബാർബർ (ഒസാൻ) കുടുംബാംഗങ്ങളോട് വിവേചനം കാണിച്ചുവെന്ന പരാതിയില്‍ പുത്തൂർപള്ളി സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഉത്തരവിട്ട് വഖഫ് ബോർഡ്. ഇസ്‌ലാമിക നിയമത്തിനും രാജ്യത്തെ നിയമത്തിനും വിരുദ്ധമായ നടപടിയാണ് പുത്തൂർ ജമാഅത്ത് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡിന്‍റെ നടപടി. ജമാഅത്ത് അംഗമായ അനീഷ് സലി അടക്കമുള്ളവർ നൽകിയ പരാതിയിലാണ് നടപടിയെടുത്തത്.

ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് നേരെ വിവേചനം കാട്ടുന്നതായി ധാരാളം പരാതികൾ ബോർഡിൻ്റെ പരിഗണനയിലുണ്ട്. മതം, വർഗം, ലിംഗം, വംശം നോക്കാതെ തുല്യതയോടെയും അന്തസോടെയും ജീവിക്കാനും സ്വത്ത് കൈവശം വെക്കാനുമാണ് ഇസ്‌ലാം അനുവദിച്ചിരിക്കുന്നതെന്നും ഉന്നതർ, കീഴാളർ എന്ന വിഭജനം മതത്തിലില്ലെന്നും ഉത്തരവില്‍ പറയുന്നു.

തൊട്ടുകൂട്ടായ്മയും ജാതീയമായ വേർതിരിവുമില്ല. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം14 പ്രകാരം പൗരൻമാർക്കിടയിൽ വിവേചനം പാടില്ല. ഈ രണ്ട് നിയമങ്ങളേയും അവഗണിക്കുന്ന നിലപാടാണ് മഹല്ല് കമ്മിറ്റിയുടേതെന്നും വഖഫ് ബോർഡ് പറയുന്നു. ഈ സാഹചര്യത്തിൽ 2024 ഫെബ്രുവരി മൂന്നിന് ബോർഡ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പള്ളി കമ്മിറ്റി സെക്രട്ടറി എംഎച്ച്എം ഹനീഫക്കെതിരെ വഖഫ് ആക്ട് 61(എഫ്) പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്യാൻ ഡിവിഷണൽ വഖഫ് ഓഫീസർക്ക് ബോർഡ് നിർദേശം നൽകുകയായിരുന്നു.

2023 ജൂലൈ രണ്ടിന് നടന്ന പള്ളിയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അനീഷിനെ ബാർബർ കുടുംബാംഗമെന്ന നിലയിൽ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കുകയും താക്കീത് നൽകുകയും ചെയ്തുവെന്നാണ് പരാതി. ബാർബർ കുടുംബത്തിന് യോഗത്തിൽ പങ്കെടുക്കാൻ ആവില്ലെന്ന് ചട്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് സംബന്ധിച്ച പരാതിയെ തുടർന്ന് നടപടി വഖഫ് ബോർഡ് ജൂലൈ 27ന് സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും ജൂലൈ മൂന്നിന് യോഗം നടന്നപ്പോൾ വീണ്ടും പരാതിക്കാരെ ഒഴിവാക്കി. ഇക്കാര്യത്തിൽ കോട്ടയം ഡിവിഷണൽ ഓഫീസർ മഹല്ലിന് നിർദേശം നൽകിയിട്ടും അവഗണിച്ചു. ഇതേ തുടർന്നാണ് അഡ്വ. സാജിത് മുഖേന വീണ്ടും പരാതിക്കാർ ബോർഡിനെ സമീപിച്ചത്.

പ്രജ്വലിന്റെ പാസ്‌പോട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കർണാടക; റെഡ് കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് ‌എസ്‌ഐടി

ഇന്ത്യ ആര് ഭരിക്കണം? സ്ത്രീകളും യുവാക്കളും ദളിതരും തീരുമാനിക്കും

നായകനും ഗായകനുമായ മോഹന്‍ലാല്‍

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴയെന്ന് ബിജെപി നേതാവ്

'ഞാന്‍ ആര്‍എസ്എസുകാരന്‍'; വിളിച്ചാല്‍ തിരിച്ചുചെല്ലും, വിരമിച്ചതിന് പിന്നാലെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ പ്രഖ്യാപനം