Lok Sabha Election 2024

അജിത് പവാറിന്‌ ക്ലോക്ക്, ശരദ് പവാറിന് കാഹളം മുഴക്കുന്ന മനുഷ്യൻ; ചിഹ്നത്തിലെ തർക്കം തൽക്കാലം പരിഹരിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

എൻസിപി അജിത് പവാർ പക്ഷത്തിന് ക്ലോക്ക് ചിഹ്നം ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. ശരദ് പവാർ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യനും ചിഹ്നമായി അനുവദിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ വരുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് മാത്രമാണ് ചിഹ്നം നൽകിയിരിക്കുന്നത്.

തങ്ങൾ ഉപയോഗിക്കുന്ന ക്ലോക്ക് ചിഹ്നത്തിന്റെ അവകാശം ആർക്കാണെന്ന തർക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണെന്ന് പത്രത്തിൽ പരസ്യപ്പെടുത്തണമെന്നും അജിത് പവാർ പക്ഷത്തോട് കോടതി നിർദേശിച്ചു. ശരദ് പവാറിന്റെ പേരോ ചിത്രമോ പ്രചാരണത്തിന്റെ ഭാഗമായി അജിത് പവാർ പക്ഷം ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.

ശരദ് പവാർ പക്ഷം ഇനി മുതൽ നാഷണൽ കോൺഗ്രസ് പാർട്ടി ശരദ്‌ചന്ദ്ര പവാർ എന്നറിയപ്പെടും. കാഹളം മുഴക്കുന്ന മനുഷ്യനാണ് പാർട്ടിയുടെ ചിഹ്നം. ഈ ചിഹ്നവും വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിലേക്കു മാത്രമാണ്. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും ശരദ് പവാർ പക്ഷത്തിന് ഇതേ ചിഹ്നം ലഭിച്ചിരുന്നു.

ശരദ് പവാറിന് നൽകിയതിനാൽ ഈ ചിഹ്നം ഇനി മറ്റൊരു പാർട്ടിക്കോ സ്വതന്ത്ര സ്ഥാനാർത്ഥിക്കോ നൽകരുതെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. മാത്രവുമല്ല അജിത് പവാർ പക്ഷം പ്രചാരണത്തിനിടയിൽ ഒരു തരത്തിലും ഈ ചിഹ്നം ഉപയോഗിക്കാൻ പാടില്ലെന്നും കോടതി പറയുന്നു.

അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻസിപിയായി പരിഗണിക്കാനും പാർട്ടി ചിഹ്നമായ ക്ലോക്ക് അനുവദിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് ഫെബ്രുവരിയിൽ തീരുമാനിച്ചതിനെ ചോദ്യം ചെയ്ത് ശരദ് പവാർ പക്ഷം നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചത്. ശരദ് പവാറിന്റെ പേരോ ചിത്രങ്ങളോ ഉപായിയോഗിക്കരുതെന്ന് അജിത് പവാർ പക്ഷത്തിന് കഴിഞ്ഞദിവസം കോടതി നിർദേശം നൽകിയിരുന്നു.

ക്ലോക്ക് ചിഹ്നം തൽക്കാലം അജിത് പവാർ പക്ഷത്തിന് നൽകാൻ കോടതി തീരുമാനിച്ചെങ്കിലും അതിനെ ചോദ്യം ചെയ്തു ശരദ് പവാർ പക്ഷം നൽകിയ ഹർജി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. 1968-ൽ പ്രാബല്യത്തിൽ വന്ന തിരഞ്ഞെടുപ്പ് ചിഹ്നത്തെ സംബന്ധിക്കുന്ന ഉത്തരവിലെ പത്താമത്തെ ഷെഡ്യുൾ നിർവചിക്കുന്ന തരത്തിൽ ഒരു പാർട്ടിയുടെ പിളർപ്പായി ഇതിനെ കാണാൻ ബുദ്ധിമുട്ടുണ്ടെന്നും ഇവിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘടനാ ശേഷി നോക്കിയല്ല, കൂടുതൽ എംപിമാരും എംഎൽഎമാരും ആരോടൊപ്പമാണെന്ന് നോക്കിയാണ് ചിഹ്നം നൽകിയതെന്നും ഈ തീരുമാനത്തിലൂടെ രാജ്യത്തെ സാമന്യ ജനങ്ങളെ കളിയാക്കുകയാണോയെന്ന് അജിത് പവാർ പക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് ജസ്റ്റിസ് കെവി വിശ്വനാഥൻ ചോദിച്ചു.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ