Science

സൂര്യന്റെ പൂർണവൃത്താകൃതിയിലുള്ള ചിത്രങ്ങളുമായി ഐഎസ്ആർഒ; പകർത്തിയത് ആദിത്യ- എൽ1

വെബ് ഡെസ്ക്

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ- എൽ1 പകർത്തിയ അൾട്രാവയലറ്റ് തരംഗദൈര്‍ഘ്യങ്ങൾക്കടുത്തുനിന്നുള്ള സൂര്യന്റെ പൂർണ വൃത്താകൃതിയിലുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്‌യുഐടി) ഉപകരണമാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

200- 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യ ശ്രേണിയില്‍ പകര്‍ത്തപ്പെട്ടവയാണ് ഈ ചിത്രങ്ങള്‍. 11 വ്യത്യസ്ത സയന്റിഫിക് ഫില്‍ട്ടറുകള്‍ ഉപയോഗിച്ചാണ് എസ്‌യുഐടി സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയത്.

കഴിഞ്ഞ മാസം 20 നാണ് എസ്‌യുഐടി ദൂരദര്‍ശിനി ഓണ്‍ ചെയ്തത്. നവംബര്‍ 20-നാണ് എസ് യു ഐ ടി ദൂരദര്‍ശിനി ഓണ്‍ ചെയ്തത്. വിജയകരമായ പ്രീ കമ്മീഷനിങ്ങിനെത്തുടര്‍ന്ന് എസ്‌യുഐടി ഡിസംബര്‍ ആറിന് ആദ്യ ലൈറ്റ് സയന്‍സ് ചിത്രങ്ങള്‍ പകര്‍ത്തി. സിഎ രണ്ട് എച്ച് ഒഴികെയുള്ള 200-400 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തിലുള്ള സൂര്യന്റെ ആദ്യ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. സിഎ രണ്ട് എച്ച് തരംഗദൈര്‍ഘ്യത്തിലുള്ള സൂര്യന്റെ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രം നേരത്തെ മറ്റു ഒബ്‌സര്‍വേറ്ററികള്‍ പകര്‍ത്തിയിരുന്നു.

പുറത്തുവന്ന ചിത്രങ്ങളിൽ സൗരപ്രഭാ മണ്ഡലം (ഫോട്ടോസ്പിയര്‍), ക്രോമോസ്ഫിയര്‍, സൂര്യകളങ്കങ്ങൾ, പ്ലേഗ് (സൂര്യന്റെ ഏറ്റവും പ്രകാശമുളള ഭാഗം), ശാന്തമായ സൂര്യപ്രദേശങ്ങൾ, ഫിലമെന്റുകള്‍, ലിംബ് ഡാര്‍ക്കനിങ് തുടങ്ങിയവ വ്യക്തമായി കാണാൻ സാധിക്കും.

സൂര്യന്റെ ഉപരിതലങ്ങളെ അപേക്ഷിച്ച് താരതമ്യേന തണുപ്പുളള ഭാഗമായ സൂര്യകളങ്കങ്ങൾ ചിത്രത്തിൽ ഇരുണ്ടതായാണ് കാണപ്പെടുന്നത്. സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും സങ്കീര്‍ണമായ വിശദാംശങ്ങളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്നവയാണ് ഈ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രങ്ങളെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

എസ് യു ഐ ടി നിരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞരെ കാന്തികസൗര അന്തരീക്ഷത്തിന്റെ ചലനാത്മക സംയോജനത്തെക്കുറിച്ച് പഠിക്കാനും ഭൗമകാലാവസ്ഥയില്‍ സൗരവികിരണത്തിന്റെ ഫലങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സഹായിക്കുമെന്നും ഐ എസ് ആര്‍ ഒ കൂട്ടിച്ചേര്‍ത്തു.

പൂനെയിലെ ഇന്റര്‍-യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (ഐ യു സി എ എ) നേതൃത്വത്തിലാണ് എസ്‌യുഐടി വികസിപ്പിച്ചെടുത്തത്. ഐ എസ് ആര്‍ ഒ, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ (എം എ എച്ച് ഇ), ഐസര്‍ കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ സ്‌പേസ് സയന്‍സ് ഇന്ത്യന്‍ (സി ഇ എസ് എസ് ഐ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ബെംഗളൂരു, ഉദയ്പൂര്‍ സോളാര്‍ ഒബ്‌സര്‍വേറ്ററി (യു എസ് ഒപി ആര്‍ എല്‍), അസമിലെ തേസ്പൂര്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങള്‍ ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ - എൽ 1 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലഗ്രാഞ്ച് - 1 എന്ന ബിന്ദുവിൽ എത്തിച്ചേരുന്നത്. ഏഴ് പേലോഡുകളാണ് സൂര്യരഹസ്യം അനാവരണം ചെയ്യാനും പഠിക്കുന്നതിനുമായി ആദിത്യ എൽ - 1 പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ