CRICKET

കോഹ്ലിക്ക് സെഞ്ചുറി, ജഡേജയും അശ്വിനും തിളങ്ങി; ഇന്ത്യ 438-ന്‌ പുറത്ത്

വെബ് ഡെസ്ക്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 438-ന് പുറത്ത്. പോര്‍ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

നാലിന് 288 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് ആദ്യം കോഹ്ലിയുടെ സെഞ്ചുറിയാണ് കരുത്തായത്. വ്യക്തിഗത സ്‌കോര്‍ 87-ല്‍ ബാറ്റിങ് പുനഃരാരംഭിച്ച കോഹ്ലി ഇന്നെറിഞ്ഞ ഏഴാം ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ മൂന്നക്കം തികച്ചു. സ്‌ക്വയര്‍ ഡ്രൈവിലൂടെ തകര്‍പ്പനൊരു ബൗണ്ടറി പായിച്ചായിരുന്നു കോഹ്ലിയുടെ സെഞ്ചുറി നേട്ടം. കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. തന്റെ 500-ാം രാജ്യാന്തര മത്സരം കളിക്കുന്ന കോഹലിയുടെ 76-ാം രാജ്യാന്തര സെഞ്ചുറിയും. അതേ ഓവറില്‍ തന്നെ കോഹ്ലിക്കു മികച്ച പിന്തുണ നല്‍കി വന്ന രവീന്ദ്ര ജഡേജ അര്‍ധസെഞ്ചുറിയും തികച്ചു.

ഇരുവരും ചേര്‍ന്ന് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ആ കൂട്ടുകെട്ട് തകരുന്നത്. ഇല്ലാത്ത റണ്ണിനോടിയ കോഹ്ലിയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. പുറത്താകുമ്പോള്‍ 206 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 121 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ ജഡേജയ്ക്കൊപ്പം 159 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു കോഹ്ലിയുടെ മടക്കം. പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷനൊപ്പം കൂട്ടുകെട്ടുയര്‍ത്താന്‍ ജഡേജ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സഖ്യം 19 റണ്‍സ് കൂട്ടച്ചേര്‍ത്തപ്പോഴേക്കും ജഡേജലെയ മടക്കി കെമര്‍ റോഷ് ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. 152 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 61 റണ്‍സായിരുന്നു ജഡേജ നേടിയത്.

പിന്നീട് ഇഷാന് കൂട്ടായി അശ്വിന്‍ എത്തി. ഇരുവരും ചേര്‍ന്ന് ഇതുവരെ 33 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി ടീമിനെ 400-ന് അടുത്തെത്തിച്ചു. 25 റണ്‍സ് നേടി ഇഷാന്‍ വീണതിനു ശേഷം പിന്നീട് വാലറ്റക്കാരായ ജയ്‌ദേവ് ഉനദ്കട്(7), മുഹമ്മദ് സിറാജ്(0), മുകേഷ് കുമാര്‍(0) എന്നിവരെ കൂട്ടുനിര്‍ത്തിയാണ് അശ്വിന്‍ ഇന്ത്യയെ 430 കടത്തിയത്. ഒടുവില്‍ 78 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് നേടിയ അശ്വിനെ ഒടുവില്‍ കെമര്‍ റോഷ് ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്.

നേരത്തെ ഒന്നാം ദിനം നായകന്‍ രോഹിത് ശര്‍മയുടെയും യുവതാരം യശ്വസി ജയ്സ്വാളിന്റെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രോഹിത് 143 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 80 റണ്‍സ് നേടിയപ്പോള്‍ 74 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്സറും സഹിതം 57 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സംഭാവന. വിന്‍ഡീസിനു വേണ്ടി കെമര്‍ റോഷ്, ജോമല്‍ വാരിക്കന്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ രണ്ടു വിക്കറ്റും ഷാവനോണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നല്‍കി.

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്