WORLD

'വോട്ടിന് ഒരു വൃക്ക'; ഇന്തോനേഷ്യൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനാകാതെ വലഞ്ഞ് സ്ഥാനാർഥികൾ

വെബ് ഡെസ്ക്

ഇന്തോനേഷ്യൻ പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണത്തിനുള്ള പണം കണ്ടത്താനാകാതെ വലഞ്ഞ് സ്ഥാനാർഥികൾ. 'തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്താനായി വൃക്ക വിൽക്കേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നതെന്ന്' ഇൻഡോനേഷ്യ കിഴക്കൻ ജാവയിലെ ബൻയുവാങ്കിയിൽ നാഷണൽ മാൻഡേറ്റ് പാർട്ടി സ്ഥാനാർഥി എർഫിൻ ദേവി സുദാന്തിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആയിരത്തിലധികം സ്ഥാനാർഥികളാണ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശപട്ടിക സമർപ്പിച്ചത്. എന്നാൽ പ്രചാരണത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് ഭൂരിഭാഗം സ്ഥാനാര്‍ഥികളും.

ഫെബ്രുവരി 14നാണ് ഇന്തോനേഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് മാസത്തോളമായി രാജ്യത്ത് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ മൊത്ത ചെലവ് മുൻ വർഷത്തേക്കാൾ കൂടുതലാണെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ പാർട്ടികൾ സാധാരണയായി ലോജിസ്റ്റിക്‌സിനും വോട്ടെണ്ണലിന് മേൽനോട്ടം വഹിക്കുന്ന ആളുകൾക്കുമായി പണം ചെലവാക്കുമ്പോൾ പ്രചാരണ പ്രസംഗങ്ങൾ, പരിപാടികൾ തുടങ്ങി പ്രചാരണ ടി-ഷർട്ടുകളും മറ്റുമുള്ള എല്ലാ ചെലവുകൾക്കും പണം കണ്ടെത്തേണ്ട ചുമതല സ്ഥാനാർഥികൾക്കാണ്. ഏകദേശം 41 ലക്ഷം രൂപയോളം പ്രചരണ പരിപാടികൾക്കായി ചെലവാകുമെന്നാണ് എർഫിൻ ദേവി സുദാന്തിന്റെ വിലയിരുത്തൽ.

പണം നൽകി വോട്ട് നേടിയെടുക്കുന്നത് ഇന്തോനേഷ്യൻ നിയമപ്രകാരം നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഏകദേശം രണ്ടര ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവുമാണ് ശിക്ഷ. നിയമവിരുദ്ധമാണെങ്കിലും പണം നൽകി വോട്ട് നേടിയെടുക്കുന്ന പ്രവണത ഇന്തോനേഷ്യയിൽ പരക്കെയുണ്ടെന്നുള്ളതാണ് വാസ്തവം. വോട്ടെണ്ണലിലെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ നിരീക്ഷണക്കുറവും കാരണമാണ് പണം നൽകി വോട്ട് നേടുന്ന പ്രവൃത്തികൾ രാജ്യത്ത് കൂടി വരുന്നതെന്നാണ് ഒരു പക്ഷത്തിന്റെ ന്യായം.

ഇന്തോനേഷ്യൻ വോട്ടർമാരിൽ മൂന്നിലൊന്ന് പേരെങ്കിലും പണം, അരി, പാചക സാമഗ്രികൾ തുടങ്ങി അവശ്യ സാധനങ്ങൾ നൽകി ജനങ്ങളെ വശപ്പെടുത്തി വോട്ട് നേടിയെടുക്കാറുണ്ടെന്ന് ഗവേഷകനും ഇൻഡിക്കേറ്റർ പൊളിറ്റിക് ഇന്തോനേഷ്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബുർഹാനുദ്ദീൻ മുഹ്താദിയെ ഉദ്ധരിച്ച് അൽ ജസീറയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ, 19 കോടി വോട്ടർമാരിൽ ആറ് കോടി വോട്ടര്‍മാരെയും പണം നൽകി സ്വാധീനിച്ചതായി 2014ലും 2019ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബുർഹാനുദ്ദീൻ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നുണ്ട്.

2019ലെ തിരഞ്ഞെടുപ്പിൽ ഗോൾക്കർ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്ന റിയാൻ ഏണസ്റ്റ് തനുദ്ജാജ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 68 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. പക്ഷേ പണം നൽകി വോട്ട് നേടിയെടുക്കുന്നതിന് എതിരാണ് ഏണസ്റ്റ് തനുദ്ജാജയെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ വെറുമൊരു നിയമം നടപ്പിലാക്കുന്നതിലൂടെ മാത്രം ഈ പ്രവണത ഇല്ലാതാക്കാനാകില്ലെന്നും രാജ്യത്തെ വോട്ടർമാർക്ക് ആവശ്യമായ ബോധവൽക്കരണം നൽകണമെന്നുമാണ് ഏണസ്റ്റ് തനുദ്ജാജയുടെ പക്ഷം.

ഇൻഡോനേഷ്യൻ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും ജയിക്കുക എന്ന ലക്ഷ്യമാണ് ഓരോ സ്ഥാനാർഥികൾക്കും. ഇന്തോനേഷ്യയിൽ പൊതുവെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയർന്ന ചെലവാണ് എല്ലാ വർഷവും രേഖപ്പെടുത്തുന്നത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം