WORLD

'കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടു', സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എഐ; രാജിവച്ച് പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്‌മാൻ

വെബ് ഡെസ്ക്

ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍എഐയുടെ തലവന്‍ സ്ഥാനത്ത് നിന്ന് സാം ആള്‍ട്ട്മാനെ നീക്കി കമ്പനി അധികൃതര്‍. കമ്പനിയെ നയിക്കാനുള്ള ആള്‍ട്ട്മാന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിന്നാലെ കമ്പനി സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാൻ രാജിവച്ചു. ഇന്നത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ രാജിവയ്ക്കുന്നതായി ബ്രോക്ക്‌മാൻ ട്വിറ്ററിൽ കുറിച്ചു.

കമ്പനിയുമായുള്ള ആശയവിനിമയത്തില്‍ സുതാര്യത പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആള്‍ട്ട്മാനെ, എഐ മേഖലയില്‍ പുതിയ വിപ്ലവത്തിന് വഴിയൊരുക്കിയ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പണ്‍എഐ നീക്കിയത്.

ആള്‍ട്ട്മാന്റെ സഹായത്തോടെയായിരുന്നു ഓപ്പണ്‍ എഐ ലോഞ്ച് ചെയ്തത്. ഓപ്പണ്‍എഐക്കൊപ്പമുള്ള സമയം താന്‍ ആസ്വദിച്ചിരുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാന്‍ വ്യക്തമാക്കി. ''എന്നെ വ്യക്തിപരമായും ലോകത്തെ ചെറുതായെങ്കിലും പരിവർത്തനം ചെയ്യാനായി. ഇത്രയും കഴിവുള്ള വ്യക്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കും,'' ആള്‍ട്ട്മാന്‍ കൂട്ടിച്ചേർത്തു.

ആള്‍ട്ട്മാന്റെ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും പുതിയ നേതൃത്വം ആവശ്യമാണെന്ന് ബോർഡ് അംഗങ്ങള്‍ വിശ്വസിക്കുന്നതായും കമ്പനി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആള്‍ട്ട്മാന്റെ കാര്യത്തില്‍ ബോർഡ് അംഗങ്ങള്‍ നടത്തിയ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു നടപടി. ആള്‍ട്ട്മാനെ പുറത്താക്കിയ ഓപ്പണ്‍എഐയുടെ നടപടി എഐ മേഖലയില്‍ തന്നെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

മുന്‍ ഗൂഗിള്‍ തലവന്‍ എറിക് ഷ്മിത്ത് തന്റെ 'ഹീറോ'യെന്നാണ് ഓപ്പണ്‍എഐയുടെ നടപടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാനെ വിളിച്ചത്. ലോകത്തെ എന്നന്നേക്കുമായി മാറ്റി മറിച്ച വ്യക്തിയാണ് ആള്‍ട്ട്മാനെന്നും എറിക് പറഞ്ഞു. ''അദ്ദേഹം അടുത്തതായി ചെയ്യാന്‍ പോകുന്നതെന്താണെന്നറിയാനാണ് എനിക്ക് ആകാംഷ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങള്‍ക്കൊണ്ട് മനുഷ്യസമൂഹത്തിനുതന്നെ പ്രയോജനം ലഭിക്കും,'' എറിക്ക് അഭിപ്രായപ്പെട്ടു.

2015-ലാണ് ഓപ്പണ്‍എഐയുടെ തുടക്കം. 2019-ല്‍ കമ്പനി പുനഃക്രമീകരിക്കപ്പെട്ടു. നിലവില്‍ മൈക്രോസോഫ്റ്റിന്റെ നിക്ഷേപവും കമ്പനിക്കുണ്ട്.

കള്ളപ്പണക്കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമില്ല: സുപ്രീംകോടതി

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍;' പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്