WORLD

ബ്രിട്ടന്റെ വിവാദ അനധികൃത കുടിയേറ്റ ബില്ലിന് ഉപരിസഭയുടെ അംഗീകാരം

വെബ് ഡെസ്ക്

രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനുള്ള ബ്രിട്ടന്റെ വിവാദ ബിൽ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സ് പാസാക്കി. കൺസർവേറ്റീവ് എംപിമാരുടെയും മറ്റ് ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങളുടെയും എതിര്‍പ്പ്‌ അതിജീവിച്ചാണ് രാത്രി വൈകിയുള്ള സിറ്റിംഗിൽ ബിൽ പാസാക്കിയത്. എന്നാൽ ബില്ലിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്നുള്ള ഭേദഗതി നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഐക്യരാഷ്ട്ര സഭയും മറ്റു മനുഷ്യാവകാശ പ്രവർത്തകരും നീക്കത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ചാനല്‍ വഴി ചെറു ബോട്ടുകളില്‍ രാജ്യത്തേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ഇങ്ങനെയെത്തുന്നവരെ സ്വന്തം രാജ്യത്തേക്കോ റുവാണ്ട പോലുള്ള മൂന്നാം രാജ്യങ്ങളിലേക്കോ അയക്കുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം യുകെയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നത് ആഭ്യന്തര സെക്രട്ടറിയുടെ ചുമതല ആവും. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുമാവില്ല. അഭയാർത്ഥികൾക്ക് നിലവിലുള്ള പരിരക്ഷകളിൽ കാര്യമായ മാറ്റം വരികയും ചെയ്യും.

എന്നാൽ പ്രായപൂർത്തിയാകാത്തവരെ തടങ്കലിൽ വയ്ക്കുന്നതിനുള്ള കുറഞ്ഞ സമയപരിധി( മൂന്ന് ദിവസം), LGBT കുടിയേറ്റക്കാരെ 10 രാജ്യങ്ങളിലേക്ക് അയക്കുന്നതിനുള്ള വിലക്കുകൾ തുടങ്ങിയ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്നുള്ള ഭേദഗതി നിർദേശങ്ങളാണ് പാർലമെന്റ് വോട്ടെടുപ്പിൽ അസാധുവായത്. പുതിയ ബിൽ പ്രകാരം ഒറ്റക്ക് കുടിയേറുന്ന കുട്ടികളെ ജാമ്യത്തിന് അപേക്ഷിച്ചാലും എട്ട് ദിവസം വരെ തടങ്കലിൽ വെക്കാൻ സർക്കാരിന് സാധിക്കും. ബില്ലിന് ചാൾസ് മൂന്നാമൻ രാജാവിന്റെ അനുമതി ലഭിച്ചാൽ ഈ ആഴ്ച തന്നെ നിയമമാകും.

എന്നാൽ ബ്രിട്ടീഷ് സർക്കാരിന്റെ നീക്കത്തെ യുഎൻ ശക്തമായി അപലപിച്ചു. ബിൽ പാസാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അത് അഭയാർത്ഥികൾക്ക് ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കുമെന്നും യുഎൻ അഭയാർത്ഥി ഏജൻസി മുന്നറിയിപ്പ് നൽകി. “ഈ പുതിയ നിയമനിർമ്മാണം നിരവധി പേരെ സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനമാണ്,” അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

നിയമവിരുദ്ധമായ ചാനൽ ക്രോസിംഗുകൾ തടയാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ബിൽ കരുത്ത് പകരുമെന്നാണ് യുകെ സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4500 ലധികം പേരാണ് അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇവരിൽ 45 ശതമാനവും ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയവരായിരുന്നു. അഭയാർഥികളെ റുവാണ്ടയിലേക്ക് മാറ്റാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് യുകെ അപ്പീൽ കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രാജ്യത്തെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ പദ്ധതി.

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; നാടിളക്കാന്‍ കെജ്‌രിവാള്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

'തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

സൈബർ കുറ്റകൃത്യങ്ങള്‍: 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം