വന്നു, കുതിച്ചു, കീഴടക്കി; വേഗതയില്‍ ലോക റെക്കോർഡിട്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഇലക്ട്രിക് കാര്‍

വന്നു, കുതിച്ചു, കീഴടക്കി; വേഗതയില്‍ ലോക റെക്കോർഡിട്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഇലക്ട്രിക് കാര്‍

1.46സെക്കന്റ് കൊണ്ടാണ് ഈ ഇലക്ട്രിക് വാഹനം പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് പാഞ്ഞുകയറിയത്

1.461 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത. ബഹിരാകാശ പേടകമോ റോക്കറ്റോ അല്ല. ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഇലക്ട്രിക് കാറിന്റെ വേഗതയാണിത്. മുൻ ലോക റെക്കോർഡായ 1.513 സെക്കൻഡ് തകർത്ത് ഏറ്റവും വേഗതയുള്ള ഇലക്ട്രിക് കാറിനുള്ള ലോക റെക്കോർഡും സ്ഥാപിച്ചിരിക്കുകയാണ് ഈ കുഞ്ഞൻ ഇലക്ട്രിക് കാർ.

2012ലും വിദ്യാര്‍ത്ഥികള്‍ സ്വയം നിര്‍മിച്ച കാര്‍ 2.681 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്ന് സര്‍വകലാശാല അറിയിച്ചു

ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പിന് ശേഷം റെക്കോഡിലേക്കുള്ള രണ്ടാമത്തെ ശ്രമമാണിത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സെപ്തംബറില്‍ നിശ്ചയിച്ചിരുന്ന ആദ്യ ശ്രമം ടീമിന് റദ്ദാക്കേണ്ടി വന്നിരുന്നു. സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ബോബ്ലിംഗന്‍ ജില്ലയിലെ ബോഷ് സൈറ്റിലെ റേസ്ട്രാക്കില്‍ ഇലക്ട്രിക് റേസിംഗ് കാര്‍ കുതിച്ചുപാഞ്ഞ് റെക്കോര്‍ഡ് ഇട്ടത്. ഇതാദ്യമായല്ല ഗ്രീന്‍ടീം എന്നറിയപ്പെടുന്ന സ്റ്റട്ട്ഗാര്‍ട്ട് സര്‍വകലാശാലയിലെ 20 വിദ്യാര്‍ത്ഥികള്‍ ഈ വേഗ റെക്കോർഡ് തകര്‍ക്കുന്നത്. 2012ലും വിദ്യാര്‍ത്ഥികള്‍ സ്വയം നിര്‍മിച്ച കാര്‍ 2.681 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്ന് സര്‍വകലാശാല അറിയിച്ചു.

ടീം സ്വന്തമായി വികസിപ്പിച്ചെടുത്ത വീല്‍ ഹബ് മോട്ടോറുകള്‍, എയര്‍ കൂള്‍ഡ് ബാറ്ററി എന്നിവയും വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

E0711-11Evo എന്ന ഫോര്‍മുല കാറിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പരീക്ഷണം. ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമുള്ള കാറിന്റെ നിരവധി ഭാഗങ്ങള്‍ കാര്‍ബണ്‍ ഫൈബറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടീം സ്വന്തമായി വികസിപ്പിച്ചെടുത്ത വീല്‍ ഹബ് മോട്ടോറുകള്‍, എയര്‍ കൂള്‍ഡ് ബാറ്ററി എന്നിവയും വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഭാരം കുറവായതുകൊണ്ടും ഇലക്ട്രിക് മോട്ടോറിന്റെ ഇനിഷ്യല്‍ ടോര്‍ക്ക് കൊണ്ടും ഈ കുഞ്ഞന്‍ വാഹനത്തിന് ഉയര്‍ന്ന വേഗം കൈവരിക്കാന്‍ കഴിയും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഒരു റോക്കറ്റ് പ്രവേശിക്കുമ്പോള്‍ ബഹിരാകാശയാത്രികര്‍ക്ക് അനുഭവപ്പെടുന്ന ശക്തിക്ക് ഏകദേശം തുല്യമാണ് വാഹനത്തിന്റെ കുതിപ്പെന്നാണ് സര്‍വകലാശാല അവകാശപ്പെടുന്നത്.

എന്നാല്‍ വേഗതയില്‍ ഒരു ലോക കിരീടം നേടാനുള്ള ശ്രമം ഒരിക്കലും എളുപ്പമായിരിക്കില്ലെന്നാണ് ടീമിന്റെ ആദ്യ ചെയര്‍മാനായ പവല്‍ പൊവോള്‍നി പറയുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഉയര്‍ന്ന വേഗതയില്‍ പാഞ്ഞ ഇലക്ട്രിക് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യം വ്യക്തമായതാണെന്നും പൊവോള്‍നി പറഞ്ഞു.

logo
The Fourth
www.thefourthnews.in