ഇന്ത്യൻ റെയിൽവേയുടെ സ്വന്തം മാരുതി സുസുകി!
ഇന്ത്യന്‍ നിരത്തുകള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ റെയില്‍വേയ്ക്കും മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ് രാജ്യത്തെ പ്രിയപ്പെട്ട വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി. 2022ല്‍ മാത്രം 3.2 ലക്ഷം വാഹനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ കയറ്റി അയച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കമ്പനി 14 ലക്ഷത്തിലധികം വാഹനങ്ങളാണ് റെയില്‍വേയിലേറി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിയത്.
ട്രെയിനില്‍ വാഹനങ്ങള്‍ കയറ്റിയച്ചതുകൊണ്ട് ഈ പത്ത് വര്‍ഷം കൊണ്ട് തന്നെ 6600മില്യണ്‍ ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം തടയാനും 50ദശലക്ഷം ലിറ്റര്‍ ഇന്ധനം ലാഭിക്കാനും കമ്പനിക്ക് കഴിഞ്ഞു
2013ല്‍ ഓട്ടോമൊബൈല്‍ ഫ്രൈറ്റ് ട്രെയിന്‍ ഓപ്പറേറ്റര്‍ (AFTO) ലൈസന്‍സ് നേടിയ ആദ്യ വാഹന നിര്‍മാതാക്കളാണ് ഇന്തോ-ജാപ്പനീസ് കമ്പനിയായ മാരുതി സുസുക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ റെയില്‍വേ വഴി നടന്ന എക്കാലത്തെയും ഉയര്‍ന്ന ഡിസ്പാച്ചായിരുന്നു 2022 ലേതെന്ന് കമ്പനി വ്യക്തമാക്കി. 2020ല്‍ 1.7 ലക്ഷത്തിലധികവും 2021ല്‍ 2.2ലക്ഷത്തിലധികം സുസുക്കി വാഹനങ്ങള്‍ റെയില്‍വേ മാര്‍ഗം കയറ്റി അയച്ചിട്ടുണ്ട്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ റെയില്‍വേ വഴി നടന്ന എക്കാലത്തെയും ഉയര്‍ന്ന ഡിസ്പാച്ചായിരുന്നു 2022 ലേതെന്ന് കമ്പനി വ്യക്തമാക്കി
റോഡ് മാര്‍ഗമല്ലാതെ വാഹനങ്ങള്‍ കയറ്റിയച്ചതുകൊണ്ട് ഈ പത്ത് വര്‍ഷം കൊണ്ട് മാത്രം 660 കോടി ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം തടയാന്‍ സാധിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതോടൊപ്പം 50 ദശലക്ഷം ലിറ്റര്‍ ഇന്ധനം ലാഭിക്കാനും ഇതിലൂടെ സാധിച്ചു.
2070ഓടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി മെച്ചപ്പെടുത്തിയെന്ന് മാരുതി സുസുക്കി
രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ പറ്റാവുന്ന സഹായം ചെയ്യുന്നുവെന്ന് മാരുതി വ്യക്തമാക്കി. നെറ്റ് സീറോ എമിഷന്‍ എന്ന ഇന്ത്യന്‍ സർക്കാരിന്റെ ലക്ഷ്യവുമായി ഒത്തുചേര്‍ന്ന്, 2070ഓടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി മെച്ചപ്പെടുത്തിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി അറിയിച്ചു.
റെയില്‍വേ ഉപയോഗിച്ച് വാഹനങ്ങള്‍ അയയ്ക്കാനുള്ള കമ്പനിയുടെ നീക്കത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഹിസാഷി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ അയക്കുമെന്നും വ്യക്തമാക്കി. ഹരിയാനയിലും ഗുജറാത്തിലും ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.