കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ന്ന് ആമസോണ്‍; ഇന്ത്യയില്‍ അഞ്ഞൂറോളം ജീവനക്കാരെ ഒഴിവാക്കി

കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ന്ന് ആമസോണ്‍; ഇന്ത്യയില്‍ അഞ്ഞൂറോളം ജീവനക്കാരെ ഒഴിവാക്കി

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണിന്റെ വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിവ് സംഭവിച്ചിരുന്നു

ഇന്ത്യയില്‍ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറോളം ജീവനക്കാരെ കൂടി പിരിച്ചുവിട്ട് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി മാര്‍ച്ചില്‍ പ്രഖ്യാപിച്ച വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍. ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണിന്റെ പദ്ധതി.

വെബ് സേവനങ്ങള്‍, ഹ്യൂമന്‍ റിസോഴ്‌സ്, സപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ വിഭാഗങ്ങളില്‍നിന്നാണ് പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ഗ്ലോബല്‍ ടീമുകളുടെ ഭാഗമായുള്ള ജീവനക്കാരെയാണ് പ്രധാനമായും തീരുമാനം ബാധിച്ചിരിക്കുന്നത്. വിപണിയിലെ അനിശ്ചിതാവസ്ഥയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിച്ചതെന്ന് ആമസോണ്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ജാസി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണിന്റെ വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിവ് സംഭവിച്ചിരുന്നു. കോവിഡ് കാലത്താണ് ആമസോൺ കൂടുതൽ വളർച്ചയിലേക്ക് കടന്നിരുന്നത്. എന്നാൽ, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് കടന്നപ്പോൾ, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനു പകരം കടകളില്‍നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുന്ന ശീലത്തിലേക്ക് ആളുകള്‍ മടങ്ങിയതാണ് ഇതിന് കാരണമായത്.

മെറ്റാ, ഗൂഗിള്‍ കമ്പനികള്‍ കഴിഞ്ഞാല്‍ തൊഴിലവസരങ്ങര്‍ വെട്ടിക്കുറയ്ക്കുന്ന വലിയ ടെക് കമ്പനികളില്‍ ഒന്നാണ് ആമസോണ്‍. കഴിഞ്ഞ മാസങ്ങളിലുണ്ടായ പിരിച്ചുവിടലുകളുടെ രണ്ടാം ഘട്ടമാണിത്. ആഗോളതലത്തിൽ ആമസോൺ ഉൾപ്പെടെയുള്ള ടെക് ഓഹരികൾ തകർന്നതിനെത്തുടർന്ന്, 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

ആമസോൺ സിഎഫ്ഒ ബ്രയാൻ ഒൽസാവ്സ്കി ​ബിസിനസിന്റെ വളർച്ച കൂടുതൽ മന്ദഗതിയിലാകുമെന്ന് ഏപ്രിലിൽ സൂചിപ്പിച്ചിരുന്നു. ആഗോള പദ്ധതികളുടെ ഭാഗമായി ആമസോൺ ഇന്ത്യയിൽ നിരവധിപേരെ പിരിച്ചുവിടുമെന്നും കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. എഡ്‌ടെക്, ഫുഡ് ഡെലിവറി, മൊത്തവ്യാപാര വിതരണ ബിസിനസുകൾ എന്നിവയുൾപ്പെടെ കഴിഞ്ഞ വർഷം അവസാനത്തോടെ കമ്പനി ഇന്ത്യയിലെ ഒന്നിലധികം ബിസിനസുകൾ അടച്ചുപൂട്ടിയിരുന്നു. രാജ്യത്തെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളിൽ ഇ-കൊമേഴ്‌സ് രംഗത്ത് ആമസോണിന്റെ വളര്‍ച്ചയില്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആമസോണിന്റെ വളർച്ചയിൽ ഇ-കൊമേഴ്‌സ് ബിസിനസ് നിർണായക പങ്കാണ് എക്കാലവും വഹിച്ചിട്ടുള്ളത്. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നതിനായി പുതിയ വിൽപ്പനക്കാർക്ക് അപ്പാരിയോ പ്രൈവറ്റ് ലിമിറ്റഡ് ഇൻവെന്ററി കൈമാറിയിരുന്നു. ആമസോണും പട്‌നി ഗ്രൂപ്പും അപ്പാരിയോയ്ക്കായി ഒരു സംയുക്ത സംരംഭത്തിന് തുടക്കമിട്ടു.

ആമസോൺ ഓഹരികൾ കൈവശം വച്ചിരിക്കുന്ന ഒരു പ്രധാന വിൽപ്പന സ്ഥാപനത്തിന്, ഇവിടെയുള്ള നിയന്ത്രണ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തേണ്ടി വരുന്നത് ഇത് രണ്ടാം തവണയാണ്.

logo
The Fourth
www.thefourthnews.in