ഡിസ്നി പ്ലസ് ഉപേക്ഷിച്ച്  ഉപയോക്താക്കൾ; 40 ലക്ഷം പേർ സബ്ക്രിപ്ഷൻ ഒഴിവാക്കി

ഡിസ്നി പ്ലസ് ഉപേക്ഷിച്ച് ഉപയോക്താക്കൾ; 40 ലക്ഷം പേർ സബ്ക്രിപ്ഷൻ ഒഴിവാക്കി

പുതിയ സാഹചര്യത്തിൽ 7000 തൊഴിലാളികളെ പിരിച്ചുവിടുന്നതായി ഡിസ്നി

സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസിൽ ഉപയോക്താക്കളുടെ വൻ കൊഴിഞ്ഞുപോക്ക്. ഈ വർഷം ആദ്യപാദത്തിൽ 40 ലക്ഷം സബ്സ്ക്രൈബർമാരെയാണ് നഷ്ടമായത്. ഇന്ത്യയിലെ ഡിസ്നി പ്ലസ്- ഹോട്ട്‌സ്റ്റാർ എന്നിവയിൽനിന്നാണ് ഏറ്റവും കൂടുതൽ ഉപയോക്താക്കളെ നഷ്ടമായത്. കഴിഞ്ഞവർഷം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്ട്രീമിങ് അവകാശം കമ്പനിക്ക് നഷ്‌ടമായതാണ് ഉപയോക്താക്കളുടെ വൻ കൊഴിഞ്ഞുപോക്കിന് കാരണം.

ഡിസംബറിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ യുഎസ്, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള 300,000 ഉപഭോക്താക്കൾ ഡിസ്‌നി ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ ന്യൂയോർക്കിൽ കമ്പനിയുടെ ഓഹരിയിൽ ഏകദേശം അഞ്ച് ശതമാനം ഇടിവ് സംഭവിച്ചതായും പറയുന്നു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഡിസ്‌നിയുടെ പ്രവർത്തന നഷ്ടം 1.1 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ ഈ വർഷം ആദ്യപാദത്തിൽ നഷ്ടം 659 മില്യൺ ഡോളറായി കുറയ്ക്കാൻ ഡിസ്‌നിക്ക് കഴിഞ്ഞു.

പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്ട്രീമിങ് അവകാശം കമ്പനിക്ക് നഷ്‌ടമായതാണ് വൻ രീതിയിലുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണം

സുസ്ഥിര വളർച്ചയ്ക്കും വിജയത്തിനും വേണ്ടി കമ്പനി ഏർപ്പെടുത്തുന്ന തന്ത്രപരമായ മാറ്റങ്ങളിലൂടെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ടെന്ന് ഡിസ്നിയുടെ ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗർ പറഞ്ഞു. ഡിസ്നി പ്ലസ് വഴിത്തിരിവ് പോയിന്റിൽ എത്തിയെന്നും അടുത്ത വർഷത്തോടെ ലാഭത്തിലാകുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതേസമയം സബ്ക്രൈബർമാരുടെ എണ്ണത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ 7,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായും കമ്പനി അറിയിച്ചു.

കഴിഞ്ഞയാഴ്ച ഹോളിവുഡിലെ ആയിരക്കണക്കിന് ടിവി, സിനിമാ തിരക്കഥാകൃത്തുക്കൾ സംയുക്തമായി ചേർന്ന് സമരം നടത്തിയിരുന്നു. 15 വർഷത്തിനിടെ ഇതാദ്യമായാണ് ഇങ്ങനെയൊരു സമരം നടക്കുന്നത്.

സിനിമയും സീരിയലുകളും സ്ട്രീമിങ്ങിലേക്ക് മാറിയതോടെ പരമ്പരാഗത ടെലിവിഷൻ, സിനിമാ വ്യവസായത്തിന് വൻ ലാഭമാണുണ്ടായത്. അതിനാൽ മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടായിരുന്നു അവർ സമരത്തിനിറങ്ങിയത്. 2007-ലായിരുന്നു തിരക്കഥകൃത്തുക്കൾ അവസാനമായി സമരം നടത്തിയത്. 100 ദിവസം നീണ്ടുനിന്ന സമരം സിനിമ വ്യവസായത്തിന് 200 കോടി ഡോളർ നഷ്ടമാണ് വരുത്തിയത്. ഇതോടെ പുതിയ സമരം ഡിസ്‌നി പ്ലസിന് ഉണ്ടാക്കുന്ന നഷ്ടം എത്രയാണെന്ന ചോദ്യങ്ങൾ ഉയർന്നുവെങ്കിലും ഡിസ്നിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ക്രിസ്റ്റിൻ മക്കാർത്തി പ്രതികരിക്കാൻ തയ്യാറായില്ല.

സബ്ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ 7,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായും കമ്പനി അറിയിച്ചു

സമീപ വർഷങ്ങളിൽ യു കെയിൽ ഡിസ്നി പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം അവസാനത്തോടെ 70 ലക്ഷത്തിലധികം ഉപയോക്താക്കളാണ് പുതുതായി ഡിസ്‌നിയിലെത്തിയത്. നെറ്റ്ഫ്ലിക്സുമായി താരതമ്യം ചെയ്യുമ്പോൾ ഡിസ്‌നിക്ക് സബ്‌സ്‌ക്രൈബേഴ്‌സ് കൂടുതലാണെന്നും വ്യൂവർ റിസർച്ച് ഓർഗനൈസേഷൻ ബാർബ് പറയുന്നു. എന്നാൽ മഹാമാരി സൃഷ്‌ടിച്ച ആഗോളപ്രതിസന്ധി സ്ട്രീമിങ് സേവനങ്ങളെയും വലിയ രീതിയിൽ ബാധിച്ചു. ഇത് ഉപയോക്താക്കൾ കൊഴിഞ്ഞുപോകാന്‍ കാരണമായി.

logo
The Fourth
www.thefourthnews.in