സംയോജിത ജിഎസ്ടിയിൽ 11,000 കോടിയുടെ തട്ടിപ്പ്; 24 വൻകിട കമ്പനികൾക്ക് നോട്ടീസ്

സംയോജിത ജിഎസ്ടിയിൽ 11,000 കോടിയുടെ തട്ടിപ്പ്; 24 വൻകിട കമ്പനികൾക്ക് നോട്ടീസ്

സ്റ്റീല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍സ് മേഖലകളിലുള്ള കമ്പനികളാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്

സംയോജിത ജിഎസ്ടിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി വന്‍കിട കമ്പനികള്‍. 24 കമ്പനികള്‍ നടത്തിയ 11,000 കോടിയുടെ തട്ടിപ്പാണ് ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് കണ്ടെത്തിയത്. സ്റ്റീല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍സ് മേഖലകളിലുള്ള കമ്പനികളാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 20 ദിവസത്തിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പ്രധാനമായും നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തിയ മറ്റ് കമ്പനികള്‍ക്ക് കൂടി നോട്ടീസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് ഏജന്‍സികള്‍. പരോക്ഷ നികുതിമായി ബന്ധപ്പെട്ട് അഡ്വാന്‍സ്ഡ് അനലിറ്റിക്സ് ഇന്‍ ഡയറക്ട് ടാക്സേഷന്‍ തയ്യാറാക്കിയ കണക്കുകളിലാണ് നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ തെറ്റായി ലഭിച്ച നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാല്‍ ഡാറ്റ സ്വതന്ത്രമായി പരിശോധിച്ചതിന് ശേഷമാണ് നോട്ടീസ് അയക്കുന്നത്. ഇറക്കുമതി, കയറ്റുമതി കമ്പനികളുടെ ജിഎസ്ടി തട്ടിപ്പ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനാണ് നീക്കം. ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള വരുമാനവും മാറ്റങ്ങളുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി വിശകലനം ചെയ്യും. വ്യാജ ഇൻവോയ്‌സുകൾ, വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ, തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവ കണ്ടെത്തുന്നതിനായി മെയ് 16 മുതൽ രണ്ട് മാസത്തെ നടപടികളിലേക്ക് സർക്കാർ കടക്കും.

logo
The Fourth
www.thefourthnews.in