എക്സിറ്റ് പോളുകൾ 'ഫലം' കണ്ടു, ഓഹരി വിപണിയിൽ വൻ കുതിപ്പ്
എക്സിറ്റ് പോളുകൾക്ക് പിന്നാലെ ഓഹരിവിപണിയിൽ വൻ കുതിച്ച് ചാട്ടം. ഇന്നത്തെ ആദ്യ വ്യാപാരങ്ങളിലാണ് ബിജെപി ഭരണം തുടരുമെന്ന പ്രതീക്ഷകൾക്കൊപ്പം വൻ കുതിച്ച് ചാട്ടം ഉണ്ടായത്. രാവിലെ 30-ഷെയർ സെൻസെക്‌സ് 2,500 പോയിൻ്റ് ഉയർന്നപ്പോൾ 50-സ്റ്റോക്ക് നിഫ്റ്റി നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് മാർക്കറ്റ് ഓപ്പണിങ്ങിൽ രേഖപ്പെടുത്തിയത്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ഇന്ന് റെക്കോർഡ് ഉയരത്തിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയ്‌ക്കൊപ്പം എല്ലാ സെൻസെക്‌സ്, നിഫ്റ്റി ഓഹരികളും ഉയർന്ന നിലയിലാണ്. ശനിയാഴ്ച നടന്ന 12 എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് ഭരണകക്ഷിയായ എൻഡിഎ സഖ്യം 350-ല്‍ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ്.
ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്സ്, റിപ്പബ്ലിക്ക് ടി വി - പിമാർക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്കർ, സി വോട്ടർ, ന്യൂസ് നേഷന്‍ എന്നിവയുടെ എക്സിറ്റ് പോള്‍ ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എട്ട് സർവേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് നില 150ല്‍ താഴെയായിരിക്കും. ദൈനിക് ഭാസ്കർ മാത്രമാണ് ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് പ്രവചിച്ചിരിക്കുന്നത്.
കേരളത്തിലുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 'ഇന്ത്യ' സംഖ്യം ആധിപത്യം നിലനിര്‍ത്തുമ്പോഴും വന്‍കുതിച്ചു ചാട്ടമാണ് സീറ്റ് നിലയിലും വോട്ട് ശതമാനത്തിലും ബിജെപി സ്വന്തമാക്കുകയെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഴുവന്‍ സീറ്റുകളും ഇന്ത്യന്‍ സഖ്യം തൂത്തുവാരുമ്പോള്‍ ഇടതുപക്ഷം സമ്പൂര്‍ണ തകര്‍ച്ച നേരിടുമെന്നും ഇടതുപക്ഷത്തിനു നഷ്ടമാകുന്ന വോട്ട് ശതമാനം ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്നുമാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ ആറുഘട്ടങ്ങളിലുണ്ടായ കുറഞ്ഞ വോട്ടിങ് ശതമാനം നേരത്തെ വിപണിയില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഭരണകക്ഷിക്ക് തിരിച്ചടി നേരിടുമ്പോഴാണ് ഷെയര്‍ മാര്‍ക്കറ്റുകള്‍ വലിയതോതിലുള്ള ഇടിവിന് സാക്ഷ്യം വഹിക്കുന്നത്.