ആറുവര്‍ഷത്തേക്ക് മത്സരമുണ്ടാകില്ല; കരാറില്‍ ഒപ്പുവെച്ച് ഇരു ഗോദ്‌റെജ് ഗ്രൂപ്പുകളും

ആറുവര്‍ഷത്തേക്ക് മത്സരമുണ്ടാകില്ല; കരാറില്‍ ഒപ്പുവെച്ച് ഇരു ഗോദ്‌റെജ് ഗ്രൂപ്പുകളും

മത്സരമില്ലാത്ത കാലയളവിനുശേഷം, ഗോദ്‌റെജ് ബ്രാന്‍ഡിന് കീഴിലല്ലാതെ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കാം

റിയല്‍ എസ്റ്റേറ്റ് രംഗത്ത് അല്ലാതെ, ആറുവര്‍ഷത്തേക്ക് തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടാകില്ലെന്ന കരാറിലെത്തി ഇരു ഗോദ്‌റെജ് ഗ്രൂപ്പുകളും. മത്സരമില്ലാത്ത കാലയളവിനുശേഷം, ഗോദ്‌റെജ് ബ്രാന്‍ഡിന് കീഴിലല്ലാതെ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കാമെന്നാണ് കരാര്‍. ഗ്രൂപ്പ് സ്ഥാപിതമായി 127 വര്‍ഷത്തിനുശേഷമാണ് ഗോദ്‌റെജ് വിഭജിക്കപ്പെട്ടത്.

ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന അഞ്ച് സ്ഥാപനങ്ങളുടെ നിയന്ത്രണം ആദി ഗോദ്‌റെജിനും സഹോദരന്‍ നദീറുനുമായിരിക്കും. സഹോദരങ്ങളായ ജംഷ്യാദ് ഗോദ്റെജ്, സ്മിത ഗോദ്റെജ് കൃഷ്ണ എന്നിവരുടെ കീഴലായിരിക്കും ഗോദ്റെജ് ആന്‍ഡ് ബോയ്‌സും അനുബന്ധ സ്ഥാപനങ്ങളും. മുംബൈയിലുള്ള പ്രധാന സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം, റിയല്‍ എസ്‌റ്റേറ്റ്, മാര്‍ക്കറ്റിങ് ബിസിനസുകളില്‍ ഗോദ്‌റെജിന്റെ ബ്രാന്‍ഡ് നെയിം ഇരു ഗ്രൂപ്പുകള്‍ക്കും ഉപയോഗിക്കാം. രണ്ടു ഗ്രൂപ്പുകള്‍ക്കും ഈ ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിന് റോയല്‍റ്റി നല്‍കേണ്ടതില്ല. മത്സരമില്ലാത്ത കാലയളവ് ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാര്‍ അനുസരിച്ച്, ആറു വര്‍ഷത്തിനു ശേഷം, ഒരു ഗ്രൂപ്പിന് രണ്ടാമത്തെ ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന ബിസിനസിലേക്ക് ഗോദ്‌റെജിന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാതെ പ്രവേശിക്കാം.

ഗോദ്‌റെജ് ഗ്രൂപ്പിന്റെ ലിസ്റ്റഡ് സ്വത്തുകളുടെ പുനഃക്രമീകരണം പൂര്‍ത്തിയാകുമ്പോള്‍ ജംഷ്യാദ് ഗോദ്‌റെജിനെയും സ്മിത കൃഷ്ണയെയും പൊതു ഓഹരി ഉടമകളായി തരംതിരിക്കും. നിലലില്‍ ലിസ്റ്റഡ് സ്വത്തുക്കളുടെ പ്രമോട്ടര്‍ ഗ്രൂപ്പിലാണ് ഇവര്‍ രണ്ടുപേരുമുള്ളത്. സെബി നിയമങ്ങള്‍ പ്രകാരം, പ്രമോട്ടര്‍ പൊതു ഓഹരി ഉടമയായി മാറണമെങ്കില്‍ ലിസ്റ്റഡ് സ്വത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈവശം വയ്ക്കാന്‍ പാടുള്ളതല്ല. ഗ്രൂപ്പിന്റെ നിലവിലെ ധാരണ പ്രകാരം, ജംഷ്യാദും സ്മിതയും പൊതു ഓഹരി ഉടമയായി മാറാന്‍ അര്‍ഹതയുള്ളവരാണ്.

ആറുവര്‍ഷത്തേക്ക് മത്സരമുണ്ടാകില്ല; കരാറില്‍ ഒപ്പുവെച്ച് ഇരു ഗോദ്‌റെജ് ഗ്രൂപ്പുകളും
കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരായ ആർബിഐ നടപടി; മറ്റു ബാങ്കുകളിലെ ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷിതമോ?

ഗോദ്റെജ് ആന്‍ഡ് ബോയ്സ് ഉള്‍പ്പെടുന്ന ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് ഐടി സോഫ്റ്റ്‍വെയര്‍, എയ്റോസ്‌പേസ്, വ്യോമയാനം, ഫര്‍ണിച്ചര്‍ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്. ജംഷ്യാദ് ഗോദ്റെജായിരിക്കും ഇവയുടെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറും. ജംഷ്യാദിന്റെ സഹോദരിയായ സ്മിതയുടെ മകള്‍ നൈരിക ഹോല്‍ക്കറായിരിക്കും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. മുംബൈയിലെ 3,400 ഏക്കര്‍ വരുന്ന ഭൂമിയും ഇവരുടെ നിയന്ത്രണത്തിലായിരിക്കും.

ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഗോദ്റെജ് പ്രൊപ്പെര്‍ട്ടീസ്, ഗോദ്റെജ് അഗ്രൊവെറ്റ് ആന്‍ഡ് ആസ്‌ടെക് ലൈഫ് സയന്‍സസ് എന്നിവ ഉള്‍പ്പെട്ട ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ ചുമതല നദീര്‍ ഗോദ്റെജ് വഹിക്കും. ആദിയുടെ നിയന്ത്രണത്തിന് കീഴിലുമായിരിക്കും ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്. ആദിയുടെ മകന്‍ പിരോജ്ഷ ഗോദ്റെജ് ആയിരിക്കും ജിഐജിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍.

ഗോദ്‌റെജിന്റെ ചരിത്രവും സ്വത്തും

അഭിഭാഷകനും സീരിയല്‍ സംരംഭകനുമായ അര്‍ദേഷിര്‍ ഗോദ്റെജും സഹോദരനും ചേര്‍ന്ന് 1897-ലാണ് പൂട്ട് നിര്‍മാണത്തിലൂടെ കമ്പനിക്ക് തുടക്കമിടുന്നത്. അര്‍ദേഷിറിന് മക്കളില്ലാത്തതിനാല്‍ സഹോദരന്‍ പിരോജ്ഷായിലേക്ക് കമ്പനിയുടെ അവകാശമെത്തി. പിരോജ്ഷായ്ക്ക് നാല് മക്കളാണുള്ളത്. സോഹ്രാബ്, ദോസ, ബര്‍ജോര്‍, നേവല്‍.

പിന്നീട് ബര്‍ജോറിന്റെ മക്കളിലേക്കും (ആദി, നദീര്‍), നേവലിന്റെ മക്കളിലേക്കും (ജംഷ്യാദ്, സ്മിത) അവകാശമെത്തുകയായിരുന്നു. സോഹ്രാബിനും ദോസയുടെ മകന്‍ റിഷാദിനും കുട്ടികളില്ലാത്തതിനാലായിരുന്നു ഇത്.

ആറുവര്‍ഷത്തേക്ക് മത്സരമുണ്ടാകില്ല; കരാറില്‍ ഒപ്പുവെച്ച് ഇരു ഗോദ്‌റെജ് ഗ്രൂപ്പുകളും
ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍

വിഭജനം സാധ്യമാക്കുന്നതിനായി ആദിയും നദീറും ഗോദ്റെജ് ആന്‍ഡ് ബോയ്സ് ബോര്‍ഡില്‍നിന്നും ജംഷ്യാദ് ജിസിപിഎല്ലില്‍നിന്നും സ്ഥാനം ഒഴിയുകയായിരുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ഗോദ്റെജ് ആന്‍ ബോയ്സിന്റെ കീഴിലായിരിക്കും. 3,400 ഏക്കര്‍ വരുന്ന മുംബൈയിലെ ഭൂമിയില്‍ വിഖ്രോളിയിലെ 3000 ഏക്കറും ഉള്‍പ്പെടുന്നു. വിഖ്രോളിയിലെ ഭൂമിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപ വരെ മതിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്.

വിഖ്രോളിയിലെ ഭൂമി പൊതുലേലത്തില്‍ പിരോജ്ഷാ 1941-42 കാലഘട്ടത്തില്‍ സ്വന്തമാക്കിയതാണ്. 1830കളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈവശമായിരുന്നു ഈ ഭൂമി. ആദിയാണ് ഗോദ്റെജ് ഗ്രൂപ്പിന്റെ നിലവിലെ ചെയര്‍മാന്‍. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഗോദ്റെജ് ആഗ്രൊവെറ്റിന്റെ ചെയര്‍മാനാണ് നദീര്‍. ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ചുമതല വഹിക്കുന്നത് ജംഷ്യാദാണ്. സ്മിത കൃഷ്ണയ്ക്കും റിഷാദ് ഗോദറേജിനും ഗോദ്റെജ് ആന്‍ഡ് ബോയ്സില്‍ ഓഹരിയുണ്ട്.

logo
The Fourth
www.thefourthnews.in