പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന്റെ മുന്നേറ്റം പൊതുവിദ്യാഭ്യാസ യജ്ഞത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന്റെ മുന്നേറ്റം പൊതുവിദ്യാഭ്യാസ യജ്ഞത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

928 പോയിന്റുമായി കേരളവും മഹാരാഷ്ട്രയും പഞ്ചാബുമാണ് സൂചികയില്‍ ഒന്നാമത്. രണ്ടാമത്തെ തവണയാണ് കേരളം ലെവല്‍-2 വില്‍ ഇടംപിടിക്കുന്നത്

സ്കൂള്‍ വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം നേട്ടം കൈവരിച്ചത് പൊതുവിദ്യാഭ്യാസ യജ്ഞത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020-21 വർഷത്തെ പെർമോഫിങ് ഗ്രേഡ് ഇന്‍ഡക്സിലാണ് സംസ്ഥാനം ഒന്നാമതെത്തിയത്. 1000ല്‍ 928 പോയിന്റുമായി കേരളവും മഹാരാഷ്ട്രയും പഞ്ചാബുമാണ് സൂചികയില്‍ ഒന്നാമത്. രണ്ടാമത്തെ തവണയാണ് കേരളം ലെവല്‍-2 വില്‍ ഇടംപിടിക്കുന്നത്. ഇത്തവണ ലെവല്‍-1 വരെ ഒരു സംസ്ഥാനവും എത്തിയിട്ടില്ല.

സംസ്ഥാനത്തിന്റെ നേട്ടം, പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം കരസ്ഥമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡിങ്ങിൽ സംസ്ഥാനം മികച്ച നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയിലാണ് കേരളം, പഞ്ചാബ്, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് അടക്കമുളള ഏഴ് സംസ്ഥാനങ്ങൾ വിദ്യാഭ്യാസത്തിലും പാഠ്യേതര തലത്തിലും ഉയർന്ന നിലവാരം പുലർത്തുന്നെന്ന റിപ്പോർട്ട്. 2020-21ലെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിലെ (പിജിഐ) കുട്ടികളുടെ പഠന നിലവാരവും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ കണക്കിലെടുത്താണ് സംസ്ഥാനങ്ങളുടെ നിലവാരം വിലയിരുത്തിയിരിക്കുന്നത്. അരുണാചൽ പ്രദേശാണ് ഏറ്റവും പിന്നിൽ.

2017-18 ല്‍ പട്ടികയിലിടം നേടാന്‍ കേരളം, പഞ്ചാബ്, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല

കേന്ദ്ര ഭരണ പ്രദേശങ്ങളും ഉത്തർപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഹരിയാന, തമിഴ്‌നാട്, ഡൽഹി ഉൾപ്പെടെയുളള സംസ്ഥാനങ്ങളും ഈ കാലയളവിൽ പിജിഐ സൂചികയുടെ ലെവൽ മൂന്നിൽ ഗ്രേഡ് ചെയ്തിട്ടുണ്ട്. അരുണാചൽപ്രദേശ് മാത്രമാണ് ലെവൽ ഏഴിൽ ഗ്രേഡ് ചെയ്‌തിരിക്കുന്നത്. ബാക്കിയുളള എല്ലാ സംസ്ഥാനങ്ങളും ലെവൽ ആറിനകത്താണ് ഗ്രേഡ് ചെയ്‌തിരിക്കുന്നത്. കൂടാതെ, 2019-20നെ അപേക്ഷിച്ച് 2020-21 കാലയളവിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമടക്കം മികവ് പുലർത്തിയതായാണ് പിജിഐയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

2019-20ല്‍ കേരളം, പഞ്ചാബ്, ചണ്ഡീഗഢ്, തമിഴ്നാട് സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നിക്കോബാറുമാണ് സൂചികയില്‍ ആദ്യമിടം പിടിച്ചിരുന്നത്. അതേസമയം, 2017-18 ല്‍ പട്ടികയിലിടം നേടാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല. പഞ്ചാബ്, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ആ കാലയളവില്‍ പിന്നിലായിരുന്നു.

logo
The Fourth
www.thefourthnews.in