കാമരാജ് മോഡലിൽ തമിഴ്നാട് പിടിക്കാൻ ദളപതി
വിജയ്; വിദ്യാർത്ഥികൾക്കും കർഷകർക്കുമായി പുതിയ പദ്ധതി

കാമരാജ് മോഡലിൽ തമിഴ്നാട് പിടിക്കാൻ ദളപതി വിജയ്; വിദ്യാർത്ഥികൾക്കും കർഷകർക്കുമായി പുതിയ പദ്ധതി

വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുക

തമിഴ്നാട് മുൻ മുഖ്യമന്ത്രി കാമരാജ് മോഡലിൽ തമിഴ്നാട് പിടിക്കാൻ വിജയ്. വിദ്യാർത്ഥികൾക്കായി സായാഹ്ന ക്ലാസും, സൗജന്യ ഉച്ചഭക്ഷണവും കർഷകർക്ക് സഹായവുമാണ് പുതിയ പ്രഖ്യാപനം.

നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും സായാഹ്ന ക്ലാസുകൾ സംഘടിപ്പിക്കും. ദളപതി വിജയ് പായിലകം എന്ന പേരിലാണ് സായാഹ്ന ക്ലാസ് പദ്ധതി. ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുക. നാളെ കാമരാജ് ജന്മദിനത്തിൽ വിദ്യാർത്ഥികൾക്കായി പുസ്തവിതരണവും നടത്തും. ഗ്രാമങ്ങളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയും സായാഹ്ന ക്ലാസും കാമരാജ് ജന്മദിനത്തിൽ ആരംഭിക്കും.

കർഷകർക്കായി ആടുകളേയും പശുക്കളേയും വിതരണം ചെയ്യും. 234 നിയമസഭാമണ്ഡലങ്ങളിലേയും അർഹരായവരെ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ കണ്ടെത്തി സഹായം എത്തിക്കും. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നും, സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകി ജനപ്രിയ പ്രവർത്തനങ്ങളിലൂടെ ജനപ്രീതി ആർജ്ജിച്ച കാമരാജ് മോഡൽ രാഷ്ട്രീയമാണെന്ന് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

അംബേദ്ക്കർ ജയന്തി ദിനത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അംബേദ്ക്കർ പ്രതിമയിൽ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പുഷ്പാർച്ചന നടത്തിയിരുന്നു. കഴിഞ്ഞ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളെ വിജയ് നേരിട്ടെത്തി ആദരിച്ചു. പണം വാങ്ങി വോട്ട് നൽകുന്നത് അവസാനിപ്പിക്കാൻ നിങ്ങൾ മുൻകൈയെടുക്കണമെന്നാണ് ആ വേദിയിൽ വിജയ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്

ഇതുകൂടാതെ കഴിഞ്ഞ 2 വർഷത്തിലേറെയായി തമിഴ്നാട്ടിലുടനീളം വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ നാലുതവണയാണ് വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്.

logo
The Fourth
www.thefourthnews.in