അവതാർ; ദ വേ ഓഫ് വാട്ടർ
അവതാർ; ദ വേ ഓഫ് വാട്ടർ

ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ; 'അവതാർ: ദ വേ ഓഫ് വാട്ടർ' അവസാന ട്രെയ്‌ലർ

ഇന്ത്യയിൽ മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക

ജെയിംസ് കാമറൂൺ ചിത്രം 'അവതാർ Final: ദ വേ ഓഫ് വാട്ടറിന്റെ' അവസാന ട്രെയിലർ പുറത്തു വിട്ടു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിൽ ജേക്ക് സള്ളിയുടെയും കുടുംബത്തിന്റെയും ജീവിതം വ്യക്തമായി കാണിക്കുന്നുണ്ട്. വെള്ളത്തിനടിയിൽ ചിത്രീകരിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങൾ ത്രസിപ്പിക്കുന്നതാണ്. ഈ ചിത്രീകരണം നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ കാമറൂൺ വർഷങ്ങൾ ചെലവഴിച്ചതായാണ് വിവരം.

മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറുകളിലെ പോലെ തന്നെ ഈ ട്രെയ്‌ലറിലും കാമറൂണിന്റെ അധ്വാനം കാണാൻ സാധിക്കും. ട്രെയ്‌ലറിൽ കാണിക്കുന്ന ഡ്രാഗണുകൾ പ്രേക്ഷകർക്ക് ഗെയിം ഓഫ് ത്രോൺസിന്റെ ഓർമ്മയാണ് നൽകുന്നത്. ഡിസംബർ 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി ദി വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തും. ഇന്ത്യയിൽ മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുക. കേറ്റ് വിൻസ്ലറ്റാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റാനിക്കിന് ശേഷം ജെയിംസ് കാമറൂണും കേറ്റും ഒന്നിക്കുന്ന ചിത്രമാണ് 'അവതാർ 2'.

2009ൽ പുറത്തിറങ്ങിയ 'അവതാർ' ലോക സിനിമ ചരിത്രത്തിൽ ഏറ്റവും സാമ്പത്തിക വരുമാനം നേടിയ ചിത്രമാണ്. ലൈറ്റ്‌സ്റ്റോം എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ 2000 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാൻഡ സിൽവറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in