'കാനിലെ നേട്ടത്തെ ഇകഴ്ത്താന്‍ ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നു'; മറുപടിയുമായി സജിന്‍ ബാബു

'കാനിലെ നേട്ടത്തെ ഇകഴ്ത്താന്‍ ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നു'; മറുപടിയുമായി സജിന്‍ ബാബു

കാന്‍ ചലച്ചിത്ര മേളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ, നടി കനി കുസ്രുതിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് 'ബിരിയാണി' സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു

കാന്‍ ചലച്ചിത്ര മേളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ, നടി കനി കുസൃതിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് 'ബിരിയാണി' സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു. ബിരിയാണി ഇസ്ലാമോഫോബിക് സിനിമയാണെന്നും ആ ചിത്രത്തില്‍ അഭിനയിച്ച കനി, കാന്‍ വേദിയില്‍ പലസ്തീന്‍ ഐക്യാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ഇരട്ടത്താപ്പാണ് എന്നുമായിരുന്നു വിമര്‍ശനങ്ങള്‍.

''ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്തവര്‍ കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് തോന്നുന്നത്'' എന്ന് സജിന്‍ ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

''കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാന്‍ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് ആദ്യമായി പ്രദര്‍ശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലില്‍ ബെസ്റ്റ് സിനിമക്കുള്ള അവാര്‍ഡ് ഉള്‍പ്പടെ ദേശീയ അവാര്‍ഡും, സംസ്ഥാന പുരസ്‌കാരവും നിരവധി അന്താരാഷ്ട പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും, അല്ലാത്തവര്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കുള്ള മറുപടിയും ഞാന്‍ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാന്‍ നേരിട്ടതും, ജീവിച്ചതും, അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും.

'കാനിലെ നേട്ടത്തെ ഇകഴ്ത്താന്‍ ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നു'; മറുപടിയുമായി സജിന്‍ ബാബു
ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം; കാനില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

ഞാനും എന്റെ കുടെ വര്‍ക്ക് ചെയ്ത സുഹൃത്തുക്കള്‍ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയില്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവര്‍ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്‌നങ്ങളും ഞാനും കനിയും തമ്മില്‍ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇതിനെക്കാെളാക്കെ വലുത് ഒരു ഇന്ത്യന്‍ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിന്‍ കോമ്പറ്റിഷനില്‍ മത്സരിച്ച് ആദ്യമായി ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്തവര്‍ കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാന്‍ ചെയ്ത സിനിമളില്‍ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത ''തിയറ്റര്‍ ' എന്ന റിലീസ് ആകാന്‍ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്‌കൊണ്ട് നിര്‍ത്തുന്നു. ഇത് ഇന്ന് രാവിലെ മുതല്‍ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്'', സജിന്‍ ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in