ഗായികയുടെ വിലക്കിനെതിരെ ശബ്ദിച്ചില്ല; ഗുസ്തിതാരങ്ങളെ പിന്തുണച്ചു, എങ്ങനെ വിശ്വസിക്കുമെന്ന് കമൽഹാസനോട് ചിന്മയി

ഗായികയുടെ വിലക്കിനെതിരെ ശബ്ദിച്ചില്ല; ഗുസ്തിതാരങ്ങളെ പിന്തുണച്ചു, എങ്ങനെ വിശ്വസിക്കുമെന്ന് കമൽഹാസനോട് ചിന്മയി

പീഡിപ്പിച്ച ആളുടെ പേര് വെളിപ്പെടുത്തിയതിനാണ് വിലക്ക് നേരിടുന്നതെന്നും ചിന്മയി

ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച കമൽഹാസനെതിരെ വിമർശനവുമായി ഗായിക ചിന്മയി. മൂക്കിന് താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നാണ് ചിന്മയിയുടെ ചോദ്യം. പീഡനത്തിനെതിരെ ശബ്ദമുയർത്തിയതിന് തമിഴ്നാട്ടിൽ അഞ്ചുവർഷമായി വിലക്ക് നേരിടുന്ന ഒരു ഗായികയുണ്ട്, വിലക്ക് ഇപ്പോഴും തുടരുന്നു. ഇതിനെതിരെ ഒരു വാക്ക് എങ്കിലും പറയാൻ ആരെങ്കിലും തയാറായോ എന്നും ചിന്മയി ട്വിറ്ററിൽ കുറിച്ചു

റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഒരു മാസം പിന്നിട്ടിരുന്നു. ഗുസ്തി താരങ്ങൾ സ്വയരക്ഷയ്ക്കായി പോരാടാൻ നിര്‍ബന്ധിതരായെന്ന് പറഞ്ഞ കമൽഹാസൻ സമരത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് സിനിമയിലെ സാഹചര്യം ചോദ്യം ചെയ്ത് ചിന്മയി ട്വീറ്റ് ചെയ്തത്

ചിന്മയിയുടെ വാക്കുകൾ

പീഡിപ്പിച്ച ആളുടെ പേര് പരസ്യപ്പെടുത്തിയത് കഴിഞ്ഞ അഞ്ചുവർഷമായി തമിഴ്നാട്ടിൽ വിലക്ക് നേരിടുകയാണ്. ഇപ്പോഴും ആ വിലക്ക് തുടരുന്നു. ഇതിനെതിരെ ആരെങ്കിലും ശബ്ദിച്ചിട്ടുണ്ടോ ? അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായതിനാൽ ആരും ശബ്ദിച്ചില്ല. മൂക്കിനു താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നാണ് ചിന്മയിയുടെ ട്വീറ്റ്

ചിന്മയിയുടെ പോസ്റ്റ് ഇതിനോടകം തമിഴകത്ത് വലിയ ചർച്ചയായികഴിഞ്ഞു. ചിന്മയിയുടെ പോരാട്ട വീര്യത്തിന് എല്ലാ പിന്തുണയുമെന്ന് ഗായിക സോന മോഹപത്രയും ട്വീറ്റ് ചെയ്തു

2018 ലാണ് തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ആരോപണവുമായി ചിന്മയി രംഗത്തുവന്നത് . കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു പരാതി. സംഗീത പരിപാടിക്ക് സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു പീഡിപ്പിച്ചെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. അഞ്ചു വർഷത്തിനിപ്പുറവും ആ വിലക്ക് തുടരുകയാണ്.

logo
The Fourth
www.thefourthnews.in