ഇറാനിയൻ സംവിധായകൻ ദരിയുഷ് മെർജുഇയും ഭാര്യയും കുത്തേറ്റ് മരിച്ചനിലയിൽ

ഇറാനിയൻ സംവിധായകൻ ദരിയുഷ് മെർജുഇയും ഭാര്യയും കുത്തേറ്റ് മരിച്ചനിലയിൽ

1970കളിലെ ഇറാനിയൻ നവതരംഗ സിനിമകളുടെ ഉപജ്ഞാതാക്കളിൽ ഒരാളാണ് ദരിയുഷ് മെർജുഇ

പ്രശസ്ത ഇറാനിയൻ സിനിമ സംവിധായകൻ ദരിയുഷ് മെർജുഇയെയും ഭാര്യയെയും ടെഹ്റാനിലെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അജ്ഞാതന്റെ കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1970കളിലെ ഇറാനിയൻ നവതരംഗ സിനിമകളുടെ ഉപജ്ഞാതാക്കളിൽ ഒരാളാണ് ദരിയുഷ് മെർജുഇ.

ഇറാനിയൻ നവതരംഗ സിനിമകളുടെ പിതാവ്

കഴുത്തിന് കുത്തേറ്റ നിലയിൽ വീടിനുള്ളിലായിരുന്നു ദരിയുഷ് മെർജുഇയെയും ഭാര്യ വാഹിദ മൊഹമ്മദിഫറിനെയും കണ്ടെത്തിയതെന്ന് ജുഡീഷ്യൽ ഓഫീസറിനെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. മാതാപിതാക്കളെ സന്ദർശിക്കാനെത്തിയ മകളാണ് ശനിയാഴ്ച ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.

പ്രതിയെക്കുറിച്ചോ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യമോ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, കുത്തിക്കൊലപ്പെടുത്തുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ കുറച്ചാഴ്ചകൾക്ക് മുൻപ് പരാതിപ്പെട്ടിരുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇറാനിയൻ സംവിധായകൻ ദരിയുഷ് മെർജുഇയും ഭാര്യയും കുത്തേറ്റ് മരിച്ചനിലയിൽ
ഭീതിയൊഴിയാതെ ഗാസ, യുഎസിന്റെ രണ്ടാം പടക്കപ്പലും മെഡിറ്ററേനിയൻ കടലിലേക്ക്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും ചൈനയും

എൺപത്തിമൂന്നുകാരനായ മെർജുഇ റിയലിസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു തുടക്കകാലത്ത് സിനിമകള്‍ ചിത്രീകരിച്ചിരുന്നത്. 1970കളിൽ നിരവധി സിനിമകൾ സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'ദ കൗ' ആണ് ഇറാനിയൻ നവതരംഗ സിനിമകളുടെ തുടക്കമായി കണക്കാക്കപ്പെടുന്നത്.

ഇറാനിയൻ-വിദേശ നോവലുകൾ നാടകങ്ങൾ എന്നീ സാഹിത്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മിക്ക സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ 'ലാമിനോർ' ആണ് മെർജുഇയുടെ അവസാന ചിത്രം.

1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിരുന്നു. 1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു സിനിമ പ്രോഗ്രാമിൽ അദ്ദേഹം പഠനം പൂർത്തിയാക്കിയത്.

logo
The Fourth
www.thefourthnews.in