'പോയി ഓസ്‌കർ കൊണ്ടുവാ'; ജൂഡിനും അണിയറപ്രവർത്തകർക്കും ആശംസകളുമായി തലൈവർ, നേരിട്ട് കണ്ട് ജയസൂര്യയും

'പോയി ഓസ്‌കർ കൊണ്ടുവാ'; ജൂഡിനും അണിയറപ്രവർത്തകർക്കും ആശംസകളുമായി തലൈവർ, നേരിട്ട് കണ്ട് ജയസൂര്യയും

നടൻ ജയസൂര്യയും രജനിയെ തിരുവനന്തപുരത്ത് സന്ദർശിച്ചു

ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കർ എൻട്രി നേടിയ 2018 സിനിമയുടെ അണിയറ പ്രവർത്തകരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് രജനികാന്ത്. 2018 സിനിമയെ കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ ഇല്ലെന്നും ഓസ്‌കർ ലഭിക്കാൻ പ്രാർഥന ഒപ്പമുണ്ടെന്നും രജനികാന്ത് പറഞ്ഞതായി ജൂഡ് ആന്തണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

'പോയി ഓസ്‌കർ കൊണ്ടുവാ'; ജൂഡിനും അണിയറപ്രവർത്തകർക്കും ആശംസകളുമായി തലൈവർ, നേരിട്ട് കണ്ട് ജയസൂര്യയും
'അന്ന് ആ തീരുമാനം എടുത്തിരുന്നെങ്കിൽ രജനികാന്ത് സന്യാസം സ്വീകരിക്കുമായിരുന്നു': മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, നിർമാതാക്കളായ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവരായിരുന്നു രജനിയെ സന്ദർശിച്ചത്. 'എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു ? അദ്ഭുതകരമായ പ്രവൃത്തിതന്നെ. പോയി ഓസ്‌കർ കൊണ്ടു വാ, എന്റെ അനുഗ്രഹങ്ങളും പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട്'. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും നന്ദി.' എന്നാണ് സന്ദർശനത്തെ കുറിച്ച് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചത്.

നടൻ ജയസൂര്യയും രജനിയെ തിരുവനന്തപുരത്ത് സന്ദർശിച്ചിരുന്നു. ഈ നിമിഷത്തിനായാണ് താൻ കാത്തിരുന്നതെന്നും ഇത് എക്കാലവും ഓർത്തിരിക്കുമെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളെ കണ്ടുമുട്ടി. ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരന് റിഷഭ് ഷെട്ടിക്ക് നന്ദി, സർവശക്തന് നന്ദി' എന്നും ജയസൂര്യയുടെ കുറിപ്പിലുണ്ട്.

ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജനികാന്ത് താമസിക്കുന്നത്.

ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, അമിതാഭ് ബച്ചൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 32 വർഷത്തിനുശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒരുമിക്കുന്നത്. ഇത് ആദ്യമായാണ് തലസ്ഥാനം രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ആകുന്നത്. നാഗർകോവിൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണമുണ്ടാകും.

രജനികാന്തിന്റെ 170-ാമത്തെ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീതം.

logo
The Fourth
www.thefourthnews.in