'അജയൻ്റെ രണ്ടാം മോഷണം' ലൊക്കേഷനിൽ തീപിടിത്തം

'അജയൻ്റെ രണ്ടാം മോഷണം' ലൊക്കേഷനിൽ തീപിടിത്തം

10 ദിവസത്തെ ഷൂട്ടിങ് ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത അപകടം

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ കാസർക്കോട്ടെ 'ചീമേനി' ലോക്കേഷനിൽ തീപിടിത്തമുണ്ടായി. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുക്കളുമെല്ലാം തീപിടിത്തിൽ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ അറിയിച്ചു. അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തം ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിങ് കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ.

തീപിടിത്തം ഉണ്ടായപ്പോൾ ലൊക്കേഷനിലെ ആളുകൾ അവിടെ ഉണ്ടായിരുന്നു എന്നതിനാലും തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് ചെയ്തതിനാലും വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ബിഗ് ബജറ്റ് ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

logo
The Fourth
www.thefourthnews.in