മാസല്ല, ക്ലാസും; പതിഞ്ഞ താളത്തില്‍ വിറപ്പിക്കാതെ വാലിബന്‍

മാസല്ല, ക്ലാസും; പതിഞ്ഞ താളത്തില്‍ വിറപ്പിക്കാതെ വാലിബന്‍

ചിലയിടങ്ങളില്‍ ഉയര്‍ന്നും ചിലയിടങ്ങളില്‍ അമ്പേ താഴ്ന്നുമാണ് വാലിബന്റെ കഥ പറച്ചില്‍

കാലദേശങ്ങളോ ഭാഷ വേഷങ്ങളോ ഇല്ലാതെ ഒരുക്കിയ ഒരു സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മലയാളത്തിന്റെ മോഹന്‍ലാല്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഒരോ മലയാളി പ്രേക്ഷകരും ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. പരിധികളില്ലാതെ ചിന്തിച്ച് സിനിമയെന്ന ഭ്രാന്തിനൊപ്പം നടക്കുന്ന ഒരു സംവിധായകനും സംവിധായകന്‍ ആവശ്യപ്പെടുന്നത് എന്തൊണോ അതിന് വേണ്ടി പരിധികളും പരിമിതികളും പരാതികളും ഇല്ലാതെ നിലകൊള്ളുന്ന നടനും, കൂടെ പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന നിര്‍മാതാക്കളും. മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒത്തിണങ്ങുമ്പോഴും ഒഴുക്കില്ലാത്ത, പ്രേക്ഷകനുമായി കണക്ട് ആവാത്ത കഥാപാത്രങ്ങളുമുള്ള തിരക്കഥ തന്നെയാണ് ചിത്രത്തില്‍ വെല്ലുവിളിയാകുന്നത്. ഡയലോഗുകളിലെ അതിഭാവുകത്വം (അതിനാടകീയത) ന്യായീകരിക്കാന്‍ കഴിയുമ്പോഴും കഥ പറഞ്ഞിരിക്കുന്ന രീതി എല്ലാവര്‍ക്കും ദഹിക്കുന്നതല്ല.

ചിലയിടങ്ങളില്‍ ഉയര്‍ന്നും ചിലയിടങ്ങളില്‍ അമ്പേ താഴ്ന്നുമാണ് വാലിബന്റെ കഥ പറച്ചില്‍. കഥാപാത്രങ്ങളെയും അവരുടെ സ്വഭാവത്തെയും രജിസ്റ്റര്‍ ചെയ്യുമ്പോഴും എന്തിനാണ് ഈ സീന്‍ ഇപ്പോള്‍ ഇവിടെ എന്ന ചോദ്യം ഇടയ്ക്ക് ഉയരുന്നുണ്ട്. ക്യാമറ, ആര്‍ട് വര്‍ക്ക്, കോസ്റ്റ്യൂം, ഫൈറ്റ്, കാസ്റ്റിങ് തുടങ്ങി എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുമ്പോഴും തിരക്കഥയിലെ ഇഴച്ചിലാണ് ചിത്രത്തിനെ പുറകിലോട്ട് വലിക്കുന്നത്.

മാസ് ചിത്രത്തിന് ഉപരിയായി ഇതൊരു ഇമോഷണല്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുമ്പെ പറഞ്ഞിരുന്നു. എന്നാല്‍ സ്‌ക്രീനില്‍ എത്തുന്ന ഒരു കഥാപാത്രമായും വൈകാരിക അടുപ്പമുണ്ടാക്കാന്‍ പ്രേക്ഷകന് സാധിക്കുന്നില്ല. ചിത്രത്തിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധങ്ങളോ, കഥാപാത്രമനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളോ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സംവിധായകനോ തിരക്കഥ കൃത്തിനോ സാധിക്കുന്നില്ല.

അതേസമയം സ്‌ക്രീനില്‍ എത്തിയ ഓരോ താരങ്ങളും തങ്ങളുടെ റോളുകള്‍ മനോഹരമാക്കുന്നുണ്ട്. വാലിബന്‍ ആയി എത്തുന്ന മോഹന്‍ലാല്‍ ഒരു യോദ്ധാവിന്റെ തികഞ്ഞെ ശരീര ഭാഷയ്‌ക്കൊപ്പം തന്റെ റോള്‍ മികച്ചതാക്കുന്നുണ്ട്. അയ്യാനാരെ അവതരിപ്പിച്ച ഹരീഷ് പേരടി തന്റെ ഭാവങ്ങള്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടുന്നുണ്ട്.

എടുത്ത് പറയേണ്ടത് ചിത്രത്തില്‍ ചമതകന്റെ റോള്‍ ചെയ്ത ഡാനിഷ് സേഠ്‌ ആണ്. ഹൈനയുടെ സ്വഭാവ സവിശേഷതകളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത ഈ റോള്‍ ഡാനിഷിന്റെ കൈയില്‍ ഭദ്രമായിരുന്നു. ചിന്നപ്പയ്യന്‍, ജമന്തി തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ചിത്രത്തില്‍ രംഗറാണിയുടെ തോഴിയായി എത്തുന്ന സഞ്ജനയും കഥാപാത്രത്തോട് നീതി പുലര്‍ത്തി.

മാറാനോ ഇംപ്രെസ് ചെയ്യാനോ താന്‍ തയ്യാറല്ലെന്ന് മുമ്പ് തന്നെ ലിജോ പറഞ്ഞിട്ടുണ്ട്. പക്ഷേ സംവിധായകനെ വിശ്വസിച്ച് എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് അണിയറ പ്രവര്‍ത്തകരയും പ്രേക്ഷകരെയും ഇംപ്രെസ് ചെയ്തിട്ടില്ലെങ്കിലും കുറച്ചെങ്കിലും പരിഗണിക്കുകയെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ ലിജോ ചെയ്യണം.

logo
The Fourth
www.thefourthnews.in