ഒറ്റദിവസം കൊണ്ട് ചിട്ടപ്പെടുത്തിയത് ആറ് പാട്ടുകൾ; ഖുഷിയിലെ ഹിറ്റ് ഗാനം പിറന്ന വഴി പറഞ്ഞ് ഹിഷാം

ഒറ്റദിവസം കൊണ്ട് ചിട്ടപ്പെടുത്തിയത് ആറ് പാട്ടുകൾ; ഖുഷിയിലെ ഹിറ്റ് ഗാനം പിറന്ന വഴി പറഞ്ഞ് ഹിഷാം

ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാനാകുമെന്ന ശ്രമമാണ് ഖുഷിയിലെ ഗാനങ്ങളെന്ന് ഹിഷാം

സാമന്തയും വിജയ് ദേവരകൊണ്ടയും ഒരുമിക്കുന്ന ഖുഷിയിലെ നാ റോജാ നുവ്വെ' എന്ന ഗാനം യുട്യൂബിൽ തരംഗമാകുമ്പോള്‍ നമ്മുടെ മലയാളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. മലയാളിയായ ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. തെലുങ്കിലെ അരങ്ങേറ്റത്തില്‍ തന്നെ ഹിറ്റായ ഗാനം ആലപിച്ചിരിക്കുന്നതും ഹിഷാമാണ്.

തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തെ കുറിച്ചും ഹൃദയത്തിന് ശേഷം മാറിമറിഞ്ഞ സംഗീതജീവിതത്തെ കുറിച്ചും ഹിഷാം സംസാരിക്കുന്നു

ഖുഷി യുടെ ഭാഗമാകാൻ സാധിച്ചത് ഭാഗ്യമാണെന്ന് ഹിഷാം. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഗാനത്തിന്റെ രചനയും ...

'ഖുഷിയുടെ ഭാഗമാകാന്‍ സാധിച്ചത് എന്റെ ഭാഗ്യമായാണ് കരുതുന്നത്. ഒരു സംഗീത സംവിധായകന്റെ ഏറ്റവും നല്ല ഗാനങ്ങള്‍ പുറത്ത് വരുന്നത് ഡയറക്ടറും ടെക്നീഷ്യൻസും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ്. അങ്ങനെ നോക്കുമ്പോൾ ഇതിലെ എല്ലാ ഗാനങ്ങളുടേയും വിജയത്തിന്റെ പങ്ക് സംവിധായകൻ ശിവ നിർവാണയ്ക്ക് കൂടി അവകാശപ്പെട്ടതാണ്

ഹൃദയം എന്ന സിനിമയ്ക്കായി ഹിഷാം സംഗീതം നൽകി ആലപിച്ച ദർശനാ എന്ന ഗാനം113 മില്യണിൽ അധികം പേരാണ് യുട്യൂബിലൂടെ ആസ്വദിച്ചത്. യൂട്യൂബിൽ ഏറ്റവും അധികം പേർ ആസ്വദിച്ച മലയാള സിനിമഗാനമെന്ന റെക്കോർഡും ദർശനയ്ക്കാണ്. എന്നാൽ വിജയങ്ങളെ കൂടെക്കൊണ്ട് നടന്ന്, അത് ബെഞ്ച് മാർക്കായി കണ്ട്, അതിലും വലിയ ഹിറ്റ് ഉണ്ടാക്കണമല്ലോ എന്ന തരത്തിലുള്ള ചിന്തയൊന്നുമുള്ള ആളല്ല താനെന്ന് ഹിഷാം.

ഹൃദയം കഴിഞ്ഞ് ഖുഷിയില്‍ എത്തിയപ്പോള്‍ ആ സിനിമയിൽ നിന്ന് കിട്ടിയ പോസിറ്റീവ് എനർജി മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ, മറ്റൊരു ബാഗേജും കൂടെ കൊണ്ടുവന്നില്ല. ഖുഷിയുടെ കഥയും അതിന്റെ കഥയ്ക്ക് വേണ്ട ഗാനങ്ങളും മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ സിനിമയുടെ ബാഗേജ് ഞാന്‍ പുതിയ സിനിമയിലേക്ക് കൊണ്ടുവരാറില്ല. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഇനി എന്ത് കൊണ്ടുവരാന്‍ സാധിക്കുമെന്ന ശ്രമമാണ് ഖുഷിയിലെ ഗാനങ്ങള്‍.'

തെലുങ്കിൽ സംഗീതം ഒരുക്കുമ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു. കാരണം ഹിഷാമിന് ആ ഭാഷ അറിയില്ല സംഗീതം മാത്രമല്ല, ഗാനത്തില്‍ വരികളും പ്രധാനമാണ്

'ഒരോ ഗാനരചയിതാക്കളും ഉപയോഗിക്കുന്ന ഫൊണറ്റിക്‌സും ഭാഷയും വേറെയാണ്. അതിന് അനുസരിച്ചാണ് ഗാനം ചിട്ടപ്പെടുത്തുന്നത്. സംഗീതത്തിലൂടെ മാത്രമല്ല , വരികളിലൂടെ കൂടിയാണ് ആളുകളിലേക്ക് അത് കറക്ട് ആയി എത്തുക.

ഖുഷിയിലെ ഗാനം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ പാട്ടുകളെല്ലാം തെലുങ്ക് പ്രേക്ഷകരെ മാത്രം മനസിൽ കണ്ട് ഒരുക്കിയതാണെന്നും മറ്റ് ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഹിഷാം പറയുന്നു

'തെലുങ്ക് ഞാന്‍ പഠിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളു. മണിരത്നം സാറിന്റെ സിനിമകള്‍ ചേര്‍ത്തിണക്കിയാല്‍ ആ വരികള്‍ എങ്ങനെ ഉണ്ടാകും എന്ന ചോദ്യത്തില്‍ നിന്നാണ് ഈ ഗാനം ഉണ്ടാകുന്നത്.'

പുഷ്പ, രംഗസ്ഥലം എന്നീ സിനിമകള്‍ ഒരുക്കിയ മൈത്രീ മൂവി മേക്കേഴ്‌സാണ് ഖുഷിയും നിര്‍മ്മിക്കുന്നത്. ഹിഷാമിനെ ഖുഷിയിലേയ്ക്ക് ക്ഷണിക്കുന്നതും മൈത്രി മൂവി മേക്കേഴ്‌സാണ്. ഒരു ദിവസം കൊണ്ട് 6 ഗാനങ്ങളാണ് ഹിഷാം ഖുഷിക്കായി കംപോസ് ചെയ്തത്. അതിലെ അവസാനം ചിട്ടപ്പെടുത്തിയ ഗാനമാണ് 'നാ റോജാ നുവ്വെ' എന്ന ഗാനം.

'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.സെപ്തംബര്‍ 1 നാണ് 'ഖുഷി' തിയേറ്ററുകളില്‍ എത്തുക.

logo
The Fourth
www.thefourthnews.in