ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചോർന്നു; വ്യാജ പതിപ്പ് നീക്കിയെന്ന് നിർമാതാവ്

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചോർന്നു; വ്യാജ പതിപ്പ് നീക്കിയെന്ന് നിർമാതാവ്

അണിയറപ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് വ്യാജ പതിപ്പുകൾ നീക്കിയത്

ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന് ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പുറത്തിറങ്ങി. ഇന്നലെ റിലീസായ ചിത്രം മണിക്കൂറുകൾക്കുള്ളിൽ ചോർന്നു. ചിത്രത്തിന്റെ വ്യാജ കോപ്പികൾ നീക്കം ചെയ്തതായും ഉറക്കമില്ലാത്ത രാത്രിയാണ് കടന്നു പോയതെന്നും നിർമാതാവ് രാജേഷ് കൃഷ്ണ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

നിർമാതാവിന്റെ വാക്കുകൾ

"ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു എന്റെ ടീമിന്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ചുള്ള ആശങ്കയേയല്ല കാരണം. ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇടതടവില്ലാതെ അപ്ലോഡ് ചെയ്തു കൊണ്ടിരുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു ഞങ്ങൾ", അദ്ദേഹം പറയുന്നു. പുറത്തുവന്ന എല്ലാ കോപ്പികളും നീക്കം ചെയ്യാൻ കൂടെ നിന്ന ആന്റി പൈറസി ടീമിനോടുള്ള നന്ദി അദ്ദേഹം രേഖപ്പെടുത്തി. സിനിമ റിലീസാവാൻ കാത്തു നിന്ന് അതിന്റെ വ്യാജ കോപ്പികൾ സൈബറിടങ്ങളിൽ എത്തിച്ചവരോടുള്ള എതിർപ്പും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ആദ്യ മണിക്കൂറുകളിൽ ചിത്രത്തിന് തീയേറ്ററിൽ തണുത്ത പ്രതികരണമായിരുന്നെങ്കിലും രണ്ടാം ദിനം ബുക്കിങ്ങ് കൂടിയതായും മികച്ച പ്രതികരണം ലഭിക്കുന്നതായും നിർമാതാവ് ദ ഫോർത്തിനോട് പറഞ്ഞു . വ്യാജ പതിപ്പ് പ്രചരിപ്പിക്കരുതെന്നും എല്ലാവരും ചിത്രം തീയേറ്ററിൽ തന്നെ പോയി കാണണമെന്നും രാജേഷ് കൃഷ്ണ അഭ്യർത്ഥിച്ചു .

ആദ്യ സിനിമ റിലീസ് ചെയ്യുന്ന പോലെയുള്ള ആശങ്കയുണ്ടെന്നും എല്ലാവരും തീയേറ്ററിൽ തന്നെ പോയി ചിത്രം കാണണമെന്നും ഭാവനയും അഭ്യർത്ഥിച്ചു

ചിത്രത്തെ കുറിച്ച് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദിയുണ്ടെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലെത്തിയ ഷറഫുദ്ദീന്റെ പ്രതികരണം

logo
The Fourth
www.thefourthnews.in