സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററാകാന്‍ പാര്‍വതി തിരുവോത്ത് ; സിനിമയാകുന്നത് പാട്ടത്തില്‍ ധന്യാ മേനോന്റെ ജീവിതം

സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററാകാന്‍ പാര്‍വതി തിരുവോത്ത് ; സിനിമയാകുന്നത് പാട്ടത്തില്‍ ധന്യാ മേനോന്റെ ജീവിതം

ലീനാ മണിമേഘലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഇന്ത്യയിലെ ആദ്യത്തെ വനിത സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററുടെ ജീവിതം സിനിമയാകുന്നു. പാട്ടത്തില്‍ ധന്യാ മേനോന്റെ ജീവിതം ലീനാ മണിമേഘലയാണ് സിനിമയാക്കുന്നത്. പാര്‍വതി തിരുവോത്താകും നായിക.

സ്വന്തം ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ധന്യ മേനോൻ ദ ഫോർത്തിനോട്

ഒരു വനിതാദിന പരിപാടിയില്‍ വച്ചാണ് ലീനാ മണിമേഘലയെ പരിചയപ്പെടുന്നത് . പിന്നീട് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററായ തന്‌റെ ജീവിതം സിനിമയാക്കിയാല്‍ കൊള്ളാമെന്ന് ലീന അറിയിക്കുകയായിരുന്നു . എന്നാല്‍ അതിന് മുമ്പ് തന്നെ തന്റെ ജിവിതം എഴുതാനും സിനിമായാക്കാനുമുള്ള അവകാശം ശിഖ എന്ന എഴുത്തുകാരിക്ക് കൈമാറിയിരുന്നു. ബുക്ക് എഴുതുന്നതിന് വേണ്ടിയായിരുന്നു ശിഖ സമീപിച്ചത് . അതിനാല്‍ തന്നെ ശിഖയുമായി സംസാരിക്കാന്‍ ലീനയോട് പറഞ്ഞു. ഇരുവരും തമ്മില്‍ സംസാരിച്ചാണ് തീരുമാനത്തിലെത്തിൽ എത്തിയതെന്നും ധന്യ പറയുന്നു

പെണ്‍കുട്ടികള്‍ അധികം തിരഞ്ഞെടുക്കാത്ത ഒരു മേഖലയായത് കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ സിനിമ ഉപകരിക്കുമെന്ന് കരുതുന്നു

ധന്യ മേനോൻ

തന്റെ ജീവിതത്തെ കുറിച്ച് ബുക്ക് എഴുതാനോ സിനിമയാക്കാനോ ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മകന്റെ ആഗ്രഹപ്രകാരമാണ് പിന്നീട് സമ്മതം അറിയിച്ചത്. പെണ്‍കുട്ടികള്‍ അധികം തിരഞ്ഞെടുക്കാത്ത ഒരു മേഖലയായത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ സിനിമ ഉപകരിക്കുമെന്ന് കരുതുന്നതായും ധന്യ പറയുന്നു . ചെറുപ്പം മുതല്‍ ഡാന്‍സ് പാഷനായി കൊണ്ടു നടക്കുന്ന ധന്യ രണ്ടു സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയം തന്റെ മേഖല അല്ലെന്ന് തിരിച്ചറിഞ്ഞ് പിന്നീട് ഒഴിവാക്കി.

ധന്യയെ സിനിമയിൽ ആര് അവതരിപ്പിക്കണമെന്ന് ലീന ചോദിച്ചു

സ്വന്തം കഥയാണെങ്കിലും വ്യക്തി ജീവിതത്തെയോ സ്വകാര്യ ജീവിതത്തെയോ ബാധിക്കാത്ത തരത്തില്‍ ഭാവനകളും കൂടി ഉള്‍പ്പെടുത്തി മറ്റൊരു തരത്തിലാകും സിനിമ ഒരുക്കുകയെന്നും ധന്യ പറയുന്നു. സിനിമയില്‍ സ്വന്തം കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും മനസിലുണ്ടോ എന്ന് ലീന ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരാളില്ലെന്ന് പറഞ്ഞതായും ധന്യ പറയുന്നു

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന മുത്തച്ഛനാണ് ധന്യയെ സൈബര്‍ ലോകത്തേക്ക് തിരിച്ചുവിട്ടത്. കുറ്റാന്വേഷണ രംഗത്ത് ചെറുമകള്‍ക്ക് ശോഭിക്കാന്‍ കഴിയുമെന്ന് മനസിലാക്കിയ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് പൂനെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍ നിന്ന് ധന്യ ഡിപ്ലോമയെടുത്തത്. പിന്നീട് ഐസിഎഫ്എഐയില്‍ നിന്ന് പി ജി ഡിപ്ലോമയും നേടി. സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് കോര്‍പറേറ്റുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപദേശങ്ങളും നല്‍കുക , സര്‍ക്കാരിന്‌റെ സൈബര്‍ കുറ്റാന്വേഷണ സംഘവുമായി സഹകരിക്കുക, സൈബര്‍ നിയമോപദേശവും ബോധവത്കരണം നൽകുക തുടങ്ങി 20 വര്‍ഷത്തോളമായി കുറ്റാന്വേഷണ രംഗത്ത് സജീവമാണ് ധന്യ

logo
The Fourth
www.thefourthnews.in