രതിപുഷ്പം വൈറലായതിനുപിന്നിലെ ഷൈൻ ബ്രില്യൻസ്; തുറന്ന് പറഞ്ഞ് റംസാനും വിനായക് ശശികുമാറും

'പീറ്റർ എന്ന കഥാപാത്രത്തെ കുറിച്ച് അമൽ നീരദ് സൂചന നൽകിയിരുന്നു', റംസാനും ​വിനായക് ശശികുമാറും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്

ഭീഷ്മപർവ്വത്തിൽ ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രമായ പീറ്റർ ബൈസെക്ഷ്വൽ ആണെന്നും അല്ലെന്നുമുളള ചർച്ചകൾ സിനിമയുടെ റിലീസിന് ശേഷം വന്നിരുന്നു. സിനിമയിൽ സിനിമാ നിർമാതാവാണ് ഷൈൻ്റെ കഥാപാത്രമായ പീറ്റർ. പീറ്ററിന് ഭാര്യയോട് ഉണ്ടായിരുന്ന താത്പര്യക്കുറവും അയാളുടെ ചില പെരുമാറ്റരീതികളുമായിരുന്നു പ്രേക്ഷകരിൽ ഇങ്ങനൊരു സംശയം ജനിപ്പിച്ചത്. പീറ്ററിന് താൻ ചെയ്യുന്ന കഥാപാത്രത്തോട് ചെറിയൊരു താത്പര്യം ഉണ്ടെന്ന് ഷൂട്ടിന് മുമ്പ് തന്നെ സംവിധായകൻ അമൽ നീരദ് സൂചന നൽകിയിരുന്നതായി റംസാൻ പറയുന്നു. ആ പ്രത്യേക താത്പര്യം വ്യക്തമാക്കും വിധമായിരുന്നു പാട്ടിലുടനീളം പീറ്ററിൻ്റെ കഥാപാത്രത്തിന്റെ പെരുമാറ്റവും. ഇതേ സൂചന രതിപുഷ്പം പാട്ടിന് വരികൾ എഴുതും മുൻപ് ​ഗാനരചയിതാവായ വിനായക് ശശികുമാറിനും അമൽ നീരദ് നൽകിയിരുന്നു. അതനുസരിച്ചായിരുന്നു വിനായക് വരികൾ ചിട്ടപ്പെടുത്തിയത്.

രതിപുഷ്പം ​ഗാനരം​ഗത്തെ കുറിച്ചും ഷൈൻ ടോമിൻ്റെ കഥാപാത്രത്തെ കുറിച്ചും ഇരുവരും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

'അമലേട്ടൻ എന്നോട് പറഞ്ഞതിങ്ങനെയാണ്,

പീറ്റർ ഈ പടത്തിന്റെ പ്രൊഡ്യൂസറാണ്. അയാൾക്ക് നായകനോട് ഒരു ചെറിയ ട്യൂണിങ്ങുണ്ട്. ഷൈൻ സ്റ്റേജിലേയ്ക്ക് കയറിവന്ന് ഒരു ചെറിയ പരിപാടി ചെയ്യും.

അപ്പോൾ ഞാൻ ചോദിച്ചു, റിയാക്ഷനായി ഞാനെന്ത് ചെയ്യണം!

നീ ഒന്നും ചെയ്യണ്ട, വെറുതെ നിന്നാൽ മതിയെന്ന് അമലേട്ടൻ പറഞ്ഞു.

പിന്നെ അവിടെ നടന്നതെല്ലാം സ്പോട്ടാണ്. ഷൈൻചേട്ടനും അവിടെ ഉണ്ടായിരുന്ന മറ്റാർക്കും അറിയില്ലായിരുന്നു എന്താണ് ചെയ്യാൻ പോകുന്നതെന്ന്. ഷൈൻ ചേട്ടൻ എഴുന്നേറ്റ് വന്നു, എനിക്ക് ചിലതൊക്കെ പറഞ്ഞുതന്നു, എന്നിട്ടാ സ്റ്റെപ്പ് ഇടുന്നു. ഷൈൻ ചേട്ടൻ അപ്പോൾ കയ്യിൽ നിന്നിട്ടതാണ് വൈറലായ ആ സ്റ്റെപ്പ്. ഞാനും അത് കൂടെചെയ്യുന്നു, പെട്ടെന്ന് എന്റെ ചന്തിക്ക് തട്ടുന്നു, പോകുന്നു. ഇതാണവിടെ സംഭവിച്ചത്. ഇതേ സീൻ ഞങ്ങൾ ഒരിക്കൽ കൂടി ഷൂട്ട് ചെയ്തിരുന്നു, പക്ഷെ അത് ഉപയോ​ഗിച്ചില്ല. കാരണം ആദ്യ ഷോട്ട് പെർഫെക്ടായിരുന്നു. അങ്ങനെ വളരെ പെട്ടെന്നുണ്ടായ സീനായിരുന്നു അത്'- റംസാൻ

'പാറയും വെണ്ണയാകുന്ന സ്പർശം' ആണ് എന്റെ പ്രിയപ്പെട്ട വരി. സുഷിൻ അന്ന് ചോദിച്ചു, ഇത് വേണോ! പക്ഷെ അമലേട്ടന് കേട്ടപ്പോഴേ ഇഷ്ടപ്പെട്ടു.
വിനായക് ശശികുമാർ

'വരികൾ എഴുതുമ്പേൾ ഷൈനിൻ്റെ കഥാപാത്രത്തെ കുറിച്ച് എനിക്കും ഒരു സൂചന തന്നിരുന്നു. ഒരു ഐറ്റം സോങ്ങ് ആയിരുന്നെങ്കിൽ ഉപയോ​ഗിക്കേണ്ട വാക്കുകളല്ല ഇങ്ങനെ ഒരു സൂചന തരുമ്പോൾ ഉപയോ​ഗിക്കുക. ചോയ്സ് ഓഫ് വേഡ്സ് മാറും. ആ ഒരു വ്യക്തത ഡയറക്ടർ നേരത്തേ തന്നിരുന്നു. വിരിമാറിൽ ഞാനിന്ന് നൽകാം പാറയും വെണ്ണയാകുന്ന സ്പർശം... ഇതിൽ 'പാറയും വെണ്ണയാകുന്ന സ്പർശം' ആണ് എൻ്റെ പ്രിയപ്പെട്ട വരി. സുഷിൻ അന്ന് ചോദിച്ചു, ഇത് വേണോ! പക്ഷെ അമലേട്ടന് കേട്ടപ്പോഴേ ഇഷ്ടപ്പെട്ടു. ഇത് തന്നെ വേണമെന്ന് പറഞ്ഞതുകൊണ്ട് മറ്റൊന്ന് ചിന്തിച്ചില്ല'- വിനായക് ശശികുമാർ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in