നയൻതാര
നയൻതാര

'അന്നപൂരണി' വിവാദം: നയൻതാരക്കെതിരെ മധ്യപ്രദേശിലും കേസ്

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ 'അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്' ഡിസംബർ 1 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നയന്‍താരയ്‌ക്കെതിരേ മധ്യപ്രദേശിലും കേസ്. നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരേ പോലീസില്‍ പരാതി ലഭിച്ചത്. മുംബൈയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് മധ്യപ്രദേശിലെ ജബല്‍പൂരിലും സമാനപരാതി ലഭിച്ചതിനേത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നയൻതാരയെ കൂടാതെ നായകൻ ജയ്, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയും കേസുണ്ട്.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും സിനിമയിലൂടെ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ഹിന്ദു സേവാ പരിഷത്ത് എന്ന ഹൈന്ദവ സംഘടന ജബല്‍പൂരിലെ ഒംതി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. നയൻതാര, സംവിധായകൻ, നിർമാതാക്കൾ, ആർ രവീന്ദ്രൻ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെ ഉൾപ്പെടുത്തിയാണ് ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിൽ ഒംതി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തത്.

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ 'അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്' ഡിസംബർ 1 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഡിസംബർ 29 നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. ഒരു പാചകക്കാരിയാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പെൺകുട്ടിയായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. ഒരു ക്ഷേത്ര പൂജാരിയുടെ മകൾ ആയതിനാൽ, നോൺ-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാൻ അന്നപൂരണിയെന്ന നായിക കഥാപാത്രം ബുദ്ധിമുട്ടുന്നുണ്ട്. ഇതിനായി സഹപാഠിയായ ഫർഹാൻ (ജയ്) മാംസം പാചകം ചെയ്യുന്നതിനും കഴിക്കുന്നതും ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാൻ അന്നപൂർണിയെ സഹായിക്കുന്നു.

ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്പ് സ്‌കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്‌കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം. നിസ്കരിച്ചതിന് ശേഷം ഉണ്ടാക്കിയ ബിരിയാണിക്ക് അസാധാരണ രുചി ഉണ്ടായിരുന്നു എന്ന ഒരു സുഹൃത്ത് നയൻതാരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐടി സെൽ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in