നടക്കുന്നത് നുണപ്രചാരണം; ഇടപെടൽ ആവശ്യപ്പെട്ട് താരസംഘടനയായ
അമ്മയ്ക്ക് ഷെയ്ൻ നിഗത്തിന്റെ കത്ത്

നടക്കുന്നത് നുണപ്രചാരണം; ഇടപെടൽ ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ൻ നിഗത്തിന്റെ കത്ത്

എഡിറ്റ് കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നിർമാതാവ് അമ്മയോട് മോശമായി പെരുമാറി

ചലച്ചിത്ര സംഘടനകളുടെ വിലക്കിന് പിന്നാലെ പ്രശ്ന പരിഹാരത്തിന് താരസംഘടനയായ അമ്മയുടെ സഹായം തേടി ഷെയ്ൻ നിഗം. ഇപ്പോൾ നടക്കുന്നത് നുണപ്രചാരണം മാത്രമാണ്, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും, അത് വിഷമമുണ്ടാക്കിയെന്നും ഷെയ്ൻ പറയുന്നു . ആർഡിഎക്സ് ചിത്രത്തിന്റെ നിർമാതാവിനും ഷെയ്ൻ രേഖാമൂലം മറുപടി നൽകി

ആർഡിഎക്സ് ചിത്രത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒന്നിലേറെ നായകൻമാരുള്ള സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ആർഡിഎക്സ് എന്ന ചിത്രം, റോബർട്ട് എന്ന തന്റെ കഥാപാത്രത്തെ മുന്നിൽ കണ്ട് എഴുതിയ തിരക്കഥയാണെന്ന സംവിധായകന്റെ ഉറപ്പിലാണ് അഭിനയിക്കാൻ തയാറായത്. എന്നാൽ ചിത്രീകരണത്തിനിടെ അതിൽ മാറ്റമുണ്ടോയെന്ന സംശയം ഉന്നയിച്ചപ്പോൾ സംവിധായകനാണ് എഡിറ്റ് ചെയ്ത ഭാഗം കാണാമെന്ന നിർദേശം വച്ചത്.

നടക്കുന്നത് നുണപ്രചാരണം; ഇടപെടൽ ആവശ്യപ്പെട്ട് താരസംഘടനയായ
അമ്മയ്ക്ക് ഷെയ്ൻ നിഗത്തിന്റെ കത്ത്
ഫെഫ്കയെ നേരിടാന്‍ 'അമ്മ'യുടെ സഹായം തേടി ശ്രീനാഥ്‌ ഭാസി; അംഗത്വത്തിന് അപേക്ഷനല്‍കി

പറഞ്ഞ സമയത്തിനുള്ളിൽ സിനിമ തീർക്കാതെ വന്നതോടെയാണ് കൂടുതൽ പണം ആവശ്യപ്പെടേണ്ടി വന്നത്. ഈ ചിത്രത്തിന് ശേഷം ചെയ്യാൻ കരാർ ഒപ്പിട്ടിരുന്ന സിനിമ, ഈ ചിത്രം നീണ്ടുപോയതിനാൽ ചെയ്യാൻ സാധിച്ചില്ല, അതിനാൽ ആ ചിത്രത്തിനായി മുൻകൂറായി വാങ്ങിയ പണം തിരിച്ച് നൽകേണ്ടി വന്നതിനാലാണ് പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതെന്നും ഷെയ്ൻ വിശദീകരിക്കുന്നു . നിർമാതാവ് അമ്മയോട് മോശമായി പെരുമാറിയതിനാലാണ് അമ്മയ്ക്ക് ദേഷ്യത്തോടെ പ്രതികരിക്കേണ്ടി വന്നതെന്നും ഷെയ്ൻ പറയുന്നു

വൃത്തിയില്ലാത്ത കാരവൻ തന്നത് മൂലം ചെവിയിൽ പാറ്റ കയറി, രക്തം വന്നു. യഥാസമയം ആശുപത്രിയിൽ പോയി ,രണ്ടുദിവസം വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടും നേരിട്ട് ലൊക്കേഷനിലേക്കാണ് പോയതെന്നും ഷെയ്ൻ കത്തിൽ വിശദീകരിക്കുന്നു

നടക്കുന്നത് നുണപ്രചാരണം; ഇടപെടൽ ആവശ്യപ്പെട്ട് താരസംഘടനയായ
അമ്മയ്ക്ക് ഷെയ്ൻ നിഗത്തിന്റെ കത്ത്
അടുത്തിടെ ഇറങ്ങിയ സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ വരുമാനം 1,62,000; പ്രതിഫലം കുറയ്ക്കാതെ രക്ഷയില്ലെന്ന് സുരേഷ് കുമാർ

ഷെയ്ൻ അമ്മയ്ക്ക് അയച്ച കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട സെക്രട്ടറി, മറ്റു അമ്മ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയുവാന്‍,

ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാവ് സോഫിയ പോള്‍ എന്റെ മേല്‍ ആരോപിച്ചിരിക്കുന്ന പരാതി തികച്ചും അടിസ്ഥാനരഹിതവും വസ്തുനിഷ്ഠപരവുമാണ്. ആര്‍ഡിഎക്‌സ് എന്ന സിനിമ ഞാന്‍ ചെയ്യാനിടയായ കാരണം തൊട്ട് ഇവിടെ പറയാം. ഞാന്‍ സലാം ബാപ്പുവിന്റെ സിനിമയുമായി ദുബായില്‍ ആയ സമയത്തെ ആണ് സോഫിയ മാം എന്റെ അമ്മയെ വിളിക്കുന്നത്. പിന്നീട് സൂം മീറ്റ് അറേഞ്ച് ചെയ്ത് സിനിമയുടെ ഡയറക്ടര്‍ നഹാസ് കഥപറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു റിപ്ലൈ ചോദിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് വായിക്കണം എന്ന് പറഞ്ഞു. ഷെയറിങ് സിനിമയോട് പൊതുവെ താല്പര്യം ഇല്ലാത്തതു കൊണ്ട് ആര്‍ഡിഎക്‌സ് വായിച്ചതിനു ശേഷം ഞാന്‍ ഇത് ചെയ്യുന്നില്ല എന്ന് സംവിധായകനോട് അറിയിച്ചു. അപ്പോ ഡയറക്ടര്‍ പറഞ്ഞു, ''ഞാന്‍ ഷെയ്‌നിനെ കണ്ടു ആണ് കഥ എഴുതിയതെന്നും, റോബര്‍ട്ട് (എന്റെ കഥാപാത്രം) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ടു പോവുന്നതെന്നും'', സംവിധായകനും പ്രൊഡ്യൂസറും ഉറപ്പു പറഞ്ഞതിന്റെ വിശ്വാസത്തില്‍ ആണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തയാര്‍ ആയത്.

ഓഗസ്റ്റ് മുതല്‍ സിനിമയ്ക്കു വേണ്ടി കരാട്ടെയും ബാര്‍ ടെന്‍ഡിങ്ങും പഠിക്കുവാന്‍ തുടങ്ങി. ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് പൂജയും കഴിഞ്ഞു സെപ്റ്റംബര്‍ 5ന് ഷൂട്ട് തുടങ്ങും എന്ന് അറിയിച്ചു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ സിനിമയില്‍ ഒള്ള ഒരു ആര്‍ടിസ്റ്റിന് കയ്യില്‍ ആക്‌സിഡന്റ് സംഭവിച്ചത് കൊണ്ട് ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് ഇനി എന്ന് തുടങ്ങും എന്ന് അനിശ്ചിതാവസ്ഥയും ഡയറക്ടര്‍ അറിയിച്ചു. നവംബര്‍ ഒന്നാംതീയതി ആണ് പ്രിയന്‍ സാറിന്റെ സിനിമയ്ക്കു എഗ്രിമെന്റ് ചെയ്തത്. അപ്പോ എനിക്ക് സെപ്റ്റംബറും ഒക്ടോബറും ഒരു വര്‍ക്കും ചെയ്യുവാന്‍ സാധിച്ചില്ല. അത് കഴിഞ് ബാദുഷ പ്രൊഡ്യൂസ് ചെയ്യുന്ന നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തു. പിന്നീട് ആര്‍ഡിഎക്‌സ് ഡയറക്ടര്‍ നഹാസ് പറഞ്ഞു, ''ആക്‌സിഡന്റ് ആയ ആര്‍ടിസ്റ്റിന്റെ റസ്റ്റ് കഴിഞ്ഞ്, പ്രിയന്‍ സാറിന്റെ സിനിമ കഴിഞ്ഞ്, ആര്‍ഡിഎക്‌സില്‍ ജോയിന്‍ ചെയ്യണം എന്നും, പ്രൊഡ്യൂസര്‍ ഒത്തിരി ക്യാഷ് ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ആര്‍ടിസ്റ്റുകളുടെയും, ഫൈറ്റ് മാസ്റ്ററിന്റെയും ഡേറ്റുകള്‍ ക്ലാഷ് ആവും എന്നും പറഞ്ഞ് റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഡിസംബറില്‍ ചെയ്യേണ്ട നാദിര്‍ഷായുടെ സിനിമ മാറ്റി വച്ച് ആര്‍ഡിഎക്‌സ് സിനിമയ്ക്കു മുന്‍ഗണന കൊടുത്തത്.

ഡിസംബര്‍ പത്താം തിയതി പ്രിയന്‍ സാറിന്റെ സിനിമ കഴിഞ് പതിനൊന്നാം തിയതി മുതല്‍ വീണ്ടും കരാട്ടേയും ബാര്‍ ടെന്റിങ് വെയിറ്റ് ലോസ് ട്രെയിനിങ്ങും തുടങ്ങി. ആര്‍ഡിഎക്‌സ് സിനിമ ഡിസംബര്‍ 15 നു ഷൂട്ട് തുടങ്ങി. ആദ്യത്തെ പത്തു ദിവസം ഞാന്‍ ഇല്ലാത്ത പള്ളിപെരുന്നാള്‍ സീക്വന്‍സ് ആയിരുന്നത്‌കൊണ്ട് ഞാന്‍ ഡിസംബര്‍ 26 നു ജോയിന്‍ ചെയ്താല്‍ മതി എന്ന് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഡിസംബര്‍ 26 നു എന്റെ ഭാഗം ഷൂട്ട് തുടങ്ങി. ജനുവരി 9 വരെ ഷൂട്ട് ഉണ്ടായി. പിന്നീട് ജനുവരി 10 മുതല്‍ 15 വരെ ഷെഡ്യൂള്‍ പാക്കപ്പ് പറഞ്ഞു. അതിന്റെ കാരണം ഷൂട്ടിങ് ദിവസങ്ങള്‍ കൂടുന്നത് കൊണ്ട് സ്‌ക്രിപ്റ്റ് ട്രിം ചെയ്യാന്‍ വേണ്ടി ആയിരുന്നു.

ജോഷി സാറിന്റെ ചീഫ് അസ്സോസിയേറ്റ് ആയ സിബി ജോസിനെ ആണ് സ്‌ക്രിപ്റ്റ് ട്രിം ചെയ്യാന്‍ വിളിച്ചത്. ഈ വിവരം സോഫിയ മാം തന്നെ ആണ് എന്റെ അമ്മയോട് പറഞ്ഞത്. അത് കഴിഞ്ഞ് ജനുവരി 16 തൊട്ട് ഫെബ്രുവരി 1 വരെ ഷൂട്ട് ചെയ്തു. അതിനിടയ്ക്ക് ജനുവരി 31 നു നൈറ്റ് ഷൂട്ടിനിടയില്‍ കാരവനില്‍ വെയിറ്റ് ചെയ്‌തോണ്ട് ഇരുന്നപ്പോ പാറ്റ ചെവിയില്‍ കയറുകയുണ്ടായി, അപ്പോ തന്നെ എന്നെ സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചു. പാറ്റ ഉള്ളിലേക്ക് കയറി പോയത് കൊണ്ട് അസഹനീയമായ വേദനയും ബ്ലീഡിങും ഉണ്ടായി. തിരിച്ചു ലൊക്കേഷനില്‍ എത്തിയപ്പോള്‍ ബ്ലീഡിങ് വന്നത് കൊണ്ട് ഫൈറ്റ് ചെയ്യണ്ട എന്ന് അന്‍പ് അറിവ് മാസ്റ്റര്‍ പറഞ്ഞു. പാതിരാത്രി ആയതു കൊണ്ട് അവിടെ ഉണ്ടായ കാഷ്വാലിറ്റി ഡോക്ടര്‍ പറഞ്ഞു, രാവിലെ ഇഎന്‍ടി ഡോക്ടറെ കാണിക്കണം എന്ന്.

രാവിലെ റെനൈ മെഡിസിറ്റിയിലെ ഇഎന്‍ടി ഡോക്ടറിനെ കാണിച്ചു ചെക്ക് അപ്പ് ചെയ്തു. ദൈവാധീനം കൊണ്ട് ഇയര്‍ഡ്രമ്മിനു ഒന്നും സംഭവിച്ചില്ല, പക്ഷേ ചുറ്റും സ്‌ക്രാച്ചസ് വന്നിട്ടുണ്ടെന്നും രണ്ടു ദിവസം റസ്റ്റ് വേണം എന്നും പറഞ്ഞു. പക്ഷേ ഷൂട്ടിങ്ങിന്റെ പ്രാധാന്യം മനസിലാക്കി നേരെ ലൊക്കേഷനിലോട്ടാണ് പോയത്. ഒട്ടും തന്നെ വൃത്തി ഇല്ലാത്ത കാരവാന്‍ ആയിരുന്നു എന്നിക്കു തന്നത്. ഫെബ്രുവരി 2 മുതല്‍ 15 വരെ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു. പ്രൊഡക്ഷനില്‍ നിന്ന് അറിയിച്ച കാരണം കോളനി ഫൈറ്റിന്റെ ലൊക്കേഷന്‍ കണ്‍ഫ്യൂഷനും ഫൈറ്റ് മാസ്റ്ററിന്റെ ഡേറ്റ് പ്രോബ്ലവും കൂടെ അഭിനയിക്കുന്ന ആര്‍ടിസ്റ്റിന് വെബ് സീരീസിന്റെ ഷൂട്ടിന് പോവേണ്ടത് കൊണ്ടും ആണ് എന്നായിരുന്നു.

ഫെബ്രുവരി 14 തൊട്ട് 21 വരെ തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ ഷൂട്ടും കഴിഞ്ഞ് 22 നു ബ്രേക്കും കഴിഞ്ഞ് 23 മുതല്‍ മാര്‍ച്ച് 1 വരെ ഷൂട്ട് ഒണ്ടായിരുന്നു. മാര്‍ച്ച് 2 മുതല്‍ 8 വരെ വീണ്ടും ഷെഡ്യൂള്‍ പാക്കപ്പ് പറഞ്ഞു. പ്രൊഡക്ഷനില്‍ നിന്ന് പറഞ്ഞ കാരണം കൂടെ ഉള്ള ആര്‍ടിസ്റ്റിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഇന് പോണം എന്നതുകൊണ്ടാണ്. അതിനിടയില്‍ 6 , 7 തീയതികളില്‍ ഡാന്‍സ് റിഹേര്‍സല്‍ അറിയിച്ചത് അനുസരിച്ചു ഞാന്‍ പോയി ചെയ്തു. പ്രൊഡ്യൂസറിന്റെ പരാതിയില്‍ പറയുന്നുണ്ട്, ഫെബ്രുവരി 28 ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ എന്റെ മദര്‍ പറഞ്ഞു ഫെബ്രുവരി 28 വരെ ഷൂട്ടിന് സഹകരിക്കുകയുള്ളൂ എന്ന്, അതും തെറ്റായ ആരോപണം ആണ്. അതിന്റെ സത്യാവസ്ഥ ഇത് ആണ്; പലവട്ടം ഒരു മീറ്റിങിനായി കണ്‍ട്രോളറെയും പ്രൊഡ്യൂസറിനെയും വിളിച്ചിട്ടു യാതൊരുവിധ മറുപടിയും തന്നില്ല. പിന്നീട് ജനുവരി അവസാനം ഒരു അപ്പോയ്ന്റ്‌മെന്റ് കിട്ടി. അഞ്ചുമനയ്ക്കു അടുത്തുള്ള ഓഫിസില്‍ വച്ച് മീറ്റിങ് നടന്നു. ആ മീറ്റിങില്‍ കണ്‍ട്രോളര്‍ ജാവേദും ഒണ്ടായിരുന്നു. മീറ്റിംഗില്‍ മദര്‍ പറഞ്ഞത് എഗ്രിമെന്റ് പ്രകാരം 55 ദിവസം ഫെബ്രുവരി 14 നു തീരും എന്നും ഫെബ്രുവരി 28 വരെ ഷൂട്ടിന് വരാം എന്നും ആയിരുന്നു.

അത് പറയാന്‍ ഉണ്ടായ കാരണം അടുത്ത പടത്തിനു പോവേണ്ടതുകൊണ്ടും ആര്‍ഡിഎക്‌സിന്റെ ഷൂട്ട് പ്രതീക്ഷിച്ചതിലും കൂടുതല്‍ നീണ്ടു പോവും എന്ന് മനസിലായത് കൊണ്ട് ആണ്. എന്റെ അടുത്ത സിനിമയുടെ ഡേറ്റിനു വ്യക്തത കൊടുക്കാന്‍ സാധിക്കാത്തതു കൊണ്ട് അവര് അഡ്വാന്‍സ് തുക തിരിച്ചു ചോദിച്ചു. അതുകൊണ്ടു ആര്‍ഡിഎക്‌സിന്റെ പ്രൊഡ്യൂസറിനോട് മദര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടത് അഡ്വാന്‍സ് തുക തിരിച്ചു കൊടുക്കാന്‍ ആയിരുന്നു. അത് യാതൊരുവിധത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്നും സിനിമ തീരുന്നത് വരെ സഹകരിക്കണം എന്നു പറഞ്ഞു ഇന്‍സള്‍ട്ട് ചെയ്താണ് തിരിച്ചു വിട്ടത്. അതുകൊണ്ടു ആണ് ഞാന്‍ എന്റെ സംഘടനയെ വിവരം അറിയിച്ചത്. പിന്നീട് അമ്മയുടെ സെക്രട്ടറി ആയ ഇടവേള ബാബു ചേട്ടന്‍ ഈ വിഷയത്തില്‍ ഇടപെട്ടു മാര്‍ച്ച് 8 നു പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ വച്ച് ഒരു പരിഹാരം ഉണ്ടാക്കി തന്നു.

ഇപ്പോള്‍ പ്രൊഡ്യൂസര്‍ നല്‍കിയ പരാതിയില്‍ മാര്‍ച്ച് 1 മുതല്‍ ഞാന്‍ സഹകരിക്കാത്തതുകൊണ്ടാണ് ഷൂട്ട് നടക്കാഞ്ഞത് എന്ന് പറയുന്നു. പക്ഷേ മാര്‍ച്ച് 8 നു നടന്ന മീറ്റിങില്‍ പ്രൊഡ്യൂസറും കോണ്‍ട്രോളറും ഇടവേള ബാബു ചേട്ടന്‌ടെയും പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും മുമ്പാകെ ലൊക്കേഷനില്‍ ഏറ്റവും മാന്യമായിട്ടും കൃത്യനിഷ്ഠതയോടെയും പെരുമാറിയ ആര്‍ട്ടിസ്റ്റ് ഞാന്‍ ആണ് എന്ന് പറഞ്ഞത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോ എന്തുകൊണ്ടാണ് ഇങ്ങനെ മാറ്റി പറയുന്നത് എന്ന് മനസിലാവുന്നില്ല. അതുപോലെ തന്നെ ആ മീറ്റിങില്‍ വച്ച് മാര്‍ച്ച് 31 കൊണ്ട് ഷൂട്ട് തീരും എന്ന് പ്രൊഡ്യൂസര്‍ ഉറപ്പു നല്‍കിയുരുന്നു, എന്നിട്ടു സിനിമ പാക്കപ്പ് ആയതു ഏപ്രില്‍ 13 നു ആണ്. ഇനീം ഒരു ദിവസം കൂടെ ഷൂട്ട് ഉണ്ട് എന്ന ഡയറക്ടര്‍ അറിയിച്ചിരുന്നു.

മാര്‍ച്ച് 8 നു മീറ്റിങ് നടന്നതിന് ശേഷം മാര്‍ച്ച് 9 മുതല്‍ 28 വരെ ഷൂട്ട് ഒണ്ടായിരുന്നു അതില്‍ 27 , 28 ഉം പ്രിയന്‍ സാറിന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി പോവണം എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്നസെന്റ് ഏട്ടന്‍ മരണപ്പെട്ടത് കൊണ്ട് 27 ഇന് പ്രമോഷന്‍ നടന്നില്ല അപ്പോ ഉച്ച കഴിഞ്ഞ് ഷൂട്ടിന് വിളിച്ചപ്പോള്‍ ഞാന്‍ ചെന്നു. പിറ്റേ ദിവസം സിനിമയുടെ പ്രമോഷന്‍ ഉള്ളതിനാല്‍ രാത്രി 12 നു തീര്‍ത്തു വിടാം എന്ന് സംവിധായകനും ചീഫ് അസ്സോഷ്യേറ്റും, കോണ്‍ട്രോളറും സമ്മതിച്ചതും ആണ്. വെളുക്കെ 1:35 വരെ സഹകരിച്ചതിനു ശേഷം ചീഫ് അസ്സോഷ്യേറ്റ് വിശാഖിനെ അറിയിച്ചിട്ടാണ് ഞാന്‍ ഇറങ്ങിയത്. തീരെ വയ്യാത്തതുകൊണ്ടു അവിടെ ഉണ്ടായ മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകളോട് പോലും പറയാതെ പോരേണ്ടി വന്നു.

മാര്‍ച്ച് 29 നു പ്രൊമോഷന്‍ കഴിഞ്ഞേ എനിക്കെ തലവേദനയും തളര്‍ച്ചയും കാരണം റെനൈ മെഡിസിറ്റിയില്‍ അഡ്മിറ്റ് ആയി അപ്പോ ഡോക്ടര്‍ പറഞ്ഞത്, ബോഡി വളരെ വീക്ക് ആണെന്നും റസ്റ്റ് ആവിശ്യം ആണെന്നും. ഇതിനെ കാരണം 90 കളിലെ കാലഘട്ടത്തിനുവേണ്ടി വെയിറ്റ് ലോസ് ചെയ്യാന്‍ ഒരു നേരം മാത്രം ഭക്ഷണംകഴിച്ചതു കൊണ്ടും നൈറ്റ് ഷൂട്ടും ഡേ ഷൂട്ടുകളും മാറി മാറി വന്നത് കൊണ്ടുള്ള ഉറക്ക കുറവും ആണ്. ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയ വിവരം ഞങ്ങളെ നിരന്തരം ആയി വിളിക്കുന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ അറിയിച്ചു. അത് കഴിഞ് ഞാനും കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റ് അവൈലബിള്‍ അല്ലാത്തത് കൊണ്ടും 30 ഉം 31 ഉം ബ്രേക്ക് ആണെന്ന പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് അറിയിച്ചു. പിന്നെ ഏപ്രില്‍ 1 തൊട്ട് 7 വരെ ആരക്കുന്നത്ത് ഷൂട്ട് കഴിഞ് 8 നു ബ്രേക്ക് കഴിഞ്ഞേ 9 മുതല്‍ 13 വരെ ഷൂട്ട് ചെയ്തു പാക്ക് അപ്പ് ആയി.

പ്രൊഡ്യൂസറിന്റെ പരാതിയില്‍ ഉണ്ടായ ചാംപ്യന്‍ഷിപ് ഷൂട്ട് നടക്കാതെ പോയതിന്റെ സത്യാവസ്ഥ; ഈ ഷൂട്ട് ചെയ്യുന്നതിന്റെ തലേ ദിവസം വെളുക്കെ 1:30 യോടെ ഷൂട്ട് കഴിഞ്ഞ് അപ്പോ തന്നെ സംവിധായകനോടും ചീഫ് അസ്സോഷ്യേറ്റിനോടും രാവിലെ 10 നു ശേഷം വരുന്നതിനു അനുവാദം മേടിച്ചിരുന്നു അപ്പോ അവര്‍ ബാക്കി ആര്‍ട്ടിസ്റ്റുകളെ വെച്ച് തുടങ്ങിക്കോളാം എന്ന് പറഞ്ഞു. പിന്നെ എന്ത് കൊണ്ട് ഷൂട്ട് നടന്നില്ല എന്ന് എനിക്ക് അറിയില്ല. പിന്നീട് ലൊക്കേഷന്‍ ഷിഫ്റ്റ് ആണ് എന്ന് അറിയിച്ചു. പ്രൊഡ്യൂസറിന്റെ പരാതി പ്രകാരം മാര്‍ച്ച് 20 ന് ഉണ്ടായത്; മൈഗ്രെയ്ന്‍ ആയതു കൊണ്ട് വരാന്‍ അല്പം ലേറ്റ് ആവും എന്നു വിളിച്ചു പറഞ്ഞപ്പോ ഷെയ്ന്‍ വരാതെ ഷൂട്ട് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. അപ്പോത്തന്നെ മെഡിസിന്‍ എടുത്തു വരാം എന്ന് അറിയിച്ചു. അതിനെ ശേഷം പ്രൊഡ്യൂസറിന്റെ ഭര്‍ത്താവ് പോള്‍ സര്‍ വിളിച്ചു എന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിക്കുകയും മൈഗ്രെയ്ന്‍ ഒള്ളത് നുണയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ലൊക്കേഷനില്‍ എന്റെ അമ്മയും ഇമോഷനല്‍ ആയി റിയാക്ട് ചെയ്തു, അതിനു ഖേദം അറിയിക്കുന്നു.

പിന്നെ പരാതിയില്‍ ഉണ്ടായത് ഡാന്‍സ് മാസ്റ്ററും ടീമും എന്നെ വെയിറ്റ് ചെയ്തു എന്ന്. ആ ദിവസത്തിന്റെ തലേന്നും വെളുക്കെ 2 വരെ ഷൂട്ടും ഫൈറ്റിന്റെ മുറിവ് പാടുകളും റിമൂവ് ചെയ്തു ലൊക്കേഷനില്‍ നിന്ന് വീട് എത്തിയപ്പോള്‍ 3:30 ആയി. രാവിലെ 11:45 ഇന് ലൊക്കേഷനില്‍ എത്തി 90 കാലഘട്ടത്തിന്റെ ഗെറ്റ് അപ്പ് ചേഞ്ച് ഒക്കെ കഴിഞ് പറഞ്ഞപോലെ ഉച്ചയോടെ ഷൂട്ട് തുടങ്ങുകയും ചെയ്തു. ഞാന്‍ എനിക്ക് പ്രോമിസ് ചെയ്ത കാര്യത്തില്‍ വ്യക്തത വരുത്താന്‍ സംവിധായകനുമായി സംസാരിച്ചപ്പോള്‍ ഡയറക്ടര്‍ തന്നെ ആണ് എടുത്ത് കണ്ടു നോക്ക് എന്നു പറഞ്ഞത് അല്ലാതെ ഞാന്‍ അല്ല എഡിറ്റ് കാണണം എന്ന് ആവശ്യപെട്ടത്. ഞാന്‍ അയച്ച, പരാതിക്കു അടിസ്ഥാനം എന്ന് പറയുന്ന മെയിലിന്റെ കോപ്പിയും ഇതോടോപ്പം ചേര്‍ക്കുന്നു. അതില്‍ ഞാന്‍ എഴുതിയത് എന്താണ് എന്ന് 'അമ്മ' ഭാരവാഹികള്‍ വായിച്ചു നോക്കണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു.

ഇത് എല്ലാം ആണ് ആര്‍ഡിഎക്‌സ് സിനിമയും ആയി സംഭവിച്ച യാഥാര്‍ഥ്യങ്ങള്‍. അവിടെ വര്‍ക്ക് ചെയ്ത ബാക്കി ഉള്ളവരോട് ചോദിച്ചാലും എന്റെ സത്യാവസ്ഥ മനസിലാവും. അതുപോലെ തന്നെ മാധ്യമങ്ങളില്‍ എനിക്കെതിരെ വരുന്ന നുണ പ്രചാരണങ്ങള്‍ കാരണം ഞാന്‍ ഒരുപാടു മാനസിക വിഷമം അനുഭവിക്കുന്നുണ്ട്. ഇതിന് എനിക്കൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന് എന്റെ സംഘടനയോട് വിനീതമായി അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ, ഷെയ്ന്‍ നിഗം,...

logo
The Fourth
www.thefourthnews.in