കർഷകർക്ക് ആവശ്യം ഉറപ്പുള്ള വരുമാനം

കർഷകർക്ക് ആവശ്യം ഉറപ്പുള്ള വരുമാനം

കാർഷിക മേഖലയെ സാമ്പത്തിക വളർച്ചയുടെ രണ്ടാമത്തെ എൻജിനായി മാറ്റാം

കർഷകർക്ക് ഉറപ്പുള്ള ഒരു വരുമാനമാണ് ആവശ്യമെന്നും അങ്ങനെ നൽകിയാൽ കാർഷിക മേഖലയെ സാമ്പത്തിക വളർച്ചയുടെ രണ്ടാമത്തെ എൻജിനായി മാറ്റാൻ സാധിക്കുമെന്നും ഭക്ഷ്യനയ വിദഗ്ധനും ഗവേഷകനും എഴുത്തുകാരനുമായ ദേവിന്ദർ ശർമ്മ. എനർജി ട്രാൻസിഷൻ ഇൻ അഗ്രികൾച്ചറൽ സെക്ടർ എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

എല്ലാ മേഖലയിലും വരുമാനവർദ്ധനവ് ഉണ്ടാകുന്നുണ്ട് പക്ഷേ കർഷകർക്ക് അത് പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. 2000-2016 കാലയളവിൽ കർഷകർക്കുണ്ടായ നഷ്ടം 45 ലക്ഷം കോടിയാണെന്നാണ് ഒഇസിഡി റിപ്പോർട്ടിലുള്ളത്. പക്ഷേ ആ പഠനം വെളിച്ചം കണ്ടില്ല. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ ഒരു കർഷകന്റെ ശരാശരി വരുമാനം വർഷം 20,000 രൂപയാണെന്നാണ് ഇക്കണോമിക് സർവ്വേ കണ്ടെത്തിയിരിക്കുന്നത്. കാർഷിക മേഖലയിലേക്ക് പൊതുമേഖല നിക്ഷേപം എത്തുന്നില്ല. സെസ് കൺസഷനും മറ്റുമായി വ്യാവസായിക മേഖലയ്ക്ക് ജിഡിപിയുടെ 5.5 ശതമാനം ലഭിക്കുമ്പോൾ കാർഷികമേഖലയ്ക്ക് ലഭിക്കുന്നത്.03 മുതൽ.04 വരെ ശതമാനം മാത്രമാണ്. ഇതിനൊരു മാറ്റം ഉണ്ടാകണം.

കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില നിയമപരമാക്കണം. കാർഷിക മേഖലയിലെ വിപണി പരിഷ്കാരങ്ങൾ ലോകത്ത് ഒരിടത്തും വിജയം കണ്ടിട്ടില്ല. ലോകത്ത് മുഴുവൻ പരാജയപ്പെട്ട ഒരു സംവിധാനം കാർഷിക നിയമങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ കൊണ്ടുവന്നാൽ എങ്ങനെ വിജയിക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത സാങ്കേതികവിദ്യകളും നിയമങ്ങളും അല്ല നമുക്ക് ആവശ്യം. ഉത്പാദന വർദ്ധനവിലൂടെ കർഷകൻ ലാഭത്തിലേക്ക് നീങ്ങും എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഉത്പാദനം ജനങ്ങളാലാണ് നടക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയല്ല എന്ന ഗാന്ധിജിയുടെ വാചകം നമുക്ക് മാർഗദർശകം ആണെന്നും ദേവിന്ദര്‍ ശർമ്മ പറഞ്ഞു.

logo
The Fourth
www.thefourthnews.in