സയനൈഡ് വിഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്നതെങ്ങനെ?

സയനൈഡ് വിഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്നതെങ്ങനെ?

നാല് ലിറ്റര്‍ വിനാഗിരി 12 മുതല്‍ 20 ലിറ്റര്‍ വരെ തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് വിഷബാധയേറ്റതായി സംശയിക്കുന്ന വലിയ പശുക്കളെ കുടിപ്പിക്കുന്നത് സയനൈഡ് വിഷത്തിന്‌റെ തീവ്രത കുറയ്ക്കാന്‍ ഉത്തമമാണ്

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപതോളം പശുക്കള്‍ മേയുന്നതിനിടെ കൂട്ടമായി ചത്തുവീണ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കറവപ്പശുക്കളുടെ കൂട്ടമരണത്തിന്‌റെ കാരണങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്കൊടുവിലാണ് യഥാര്‍ഥ കാരണം പുറത്തുവന്നത്. വേനല്‍ മഴയ്ക്ക് പിന്നാലെ മേച്ചില്‍പറമ്പുകളില്‍ ധാരാളമായി വളര്‍ന്ന ഇളം മണിച്ചോളച്ചെടികളായിരുന്നു വില്ലന്‍. ഇലകളിലും തണ്ടുകളിലും സയനൈഡ് വിഷം സംഭരിച്ച് വയ്ക്കുന്ന സസ്യങ്ങളില്‍ പ്രധാനിയാണ് മണിച്ചോളം അഥവാ ജോവര്‍ ചെടികള്‍. വളര്‍ന്ന് വലുതായി വിളയുന്നതോടെ സയനൈഡിന്‌റെ അംശം കുറയുമെങ്കിലും ഇളംചെടികളിലും തളിരിലകളിലും വിഷാംശത്തിന്‌റെ തോത് കൂടുതലായിരിക്കും. മാരകവിഷം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതറിയാതെ പശുക്കള്‍ മണിച്ചോളചെടികള്‍ രുചിയോടെ ചവച്ചരച്ച് തീറ്റയാക്കിയതായിരുന്നു കൂട്ടമരണത്തിന്‌റെ കാരണം.

സമാനമായ ഒരു ദുരന്തമാണ് ഇപ്പോള്‍ കേരളത്തിലും സംഭവിച്ചിരിക്കുന്നത്. തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്ഷീരകര്‍ഷകരായ മാത്യുവിന്റെയും ജോര്‍ജിന്റെയും 13 പശുക്കള്‍ ഇന്നലെ കൂട്ടത്തോടെ മരണപ്പെട്ടതിന്റെ കാരണവും സയനൈഡ് വിഷബാധയായിരുന്നു. മണിച്ചോളത്തിന് പകരം കപ്പത്തൊണ്ടായിരുന്നു ഇവിടെ വില്ലനായത്.

സയനൈഡ് വിഷം ഒളിപ്പിച്ച സസ്യങ്ങള്‍

നമ്മുടെ നാട്ടില്‍ കന്നുകാലികളെ ബാധിക്കുന്ന സസ്യജന്യവിഷബാധയില്‍ മുഖ്യമാണ് സയനൈഡ് വിഷബാധ. വിഷസാന്നിധ്യമുള്ള ചെടികള്‍ ആകസ്മികമായി ആഹാരമാക്കുന്നത് വഴിയാണ് പശു, ആട്, എരുമ, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സയനൈഡ് വിഷമേല്‍ക്കുന്നത്.

ഇളം മണിച്ചോളച്ചെടികള്‍ പോലെ ഇലകളിലും തണ്ടുകളിലും കായ്കളിലും സയനൈഡ് വിഷം ചെറിയ അളവില്‍ സൂക്ഷിച്ച് വയ്ക്കുന്ന സസ്യങ്ങള്‍ ഏറെയുണ്ട്. മരച്ചീനിയുടെ ഇല, തണ്ട്, കായ, കിഴങ്ങ്, മുളയുടെയും റബറിന്‌റെയും തളിരിലകളും തണ്ടും, തിനപ്പുല്ലുകള്‍, ജോണ്‍സണ്‍, സുഡാന്‍ തുടങ്ങിയ ഇനം പുല്ലിനങ്ങള്‍ എന്നിവയെല്ലാം സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളാണ്. ഈ പുല്ലുകളും റബറും മുളയുമെല്ലാം വളര്‍ന്ന് വലുതാവുന്നതോടെ തളിര്‍ചെടികളെ അപേക്ഷിച്ച് വിഷാംശത്തിന്‌റെ തോത് കുറയും. വേനലിലും മഴക്കാലത്തിന്‌റെ തുടക്കത്തിലും തഴച്ച് വളരുന്ന ചെടികളില്‍ സയനൈഡ് സാന്നിധ്യം ഉയര്‍ന്നതായിരിക്കും. അതുപോലെതന്നെ വിളവെടുപ്പിനുശേഷവും നൈട്രേറ്റ് വളപ്രയോഗത്തിനുശേഷവും വളര്‍ന്നുവരുന്ന ഇളം പുല്‍നാമ്പുകളിലും മരച്ചീനി പോലുള്ള ചെടികളിലും മുരടിച്ച ചെടികളിലും സയനൈഡ് സാന്നിധ്യം കൂടുതലായിരിക്കും.

സയനൈഡ് വിഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്നതെങ്ങനെ?
അയ്യപ്പന്റെ പറമ്പിലെ കപില മഹര്‍ഷിയുടെ പശുക്കള്‍

സസ്യങ്ങളുടെ സ്വഭാവമനുസരിച്ചും സസ്യഭാഗങ്ങള്‍ക്കനുസരിച്ചും സയനൈഡ് വിഷത്തിന്‌റെ തോതില്‍ വ്യത്യാസമുണ്ടാവും. ഉദാഹരണമായി ചുവന്ന തണ്ടുള്ള മരച്ചീനിയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സയനൈഡ് വിഷം പച്ചതണ്ടുള്ള മരച്ചീനിയില്‍ ഉണ്ടായിരിക്കും. താഴ്തണ്ടുകളിലെ ഇലകളെക്കാള്‍ സയനൈഡ് വിഷം കൂമ്പുകളിലെ ഇലകളിലുണ്ടാവും. റബറിന്‌റെയും മരച്ചീനിയുടെയും ഇലകള്‍ കഴിച്ചുള്ള സയനൈഡ് വിഷബാധ നമ്മുടെ നാട്ടില്‍ ആടുകളിലും പശുക്കളിലും വളരെ സാധാരണയാണ്. 500 - 600 കിലോഗ്രാം ഭാരമുള്ള ഒരു കറവപപശുവിന്‌റെ ജീവനെടുക്കാന്‍ വെറും 40 മി.ഗ്രാം സയനൈഡ് വിഷം മതിയെന്നോര്‍ക്കണം.

സയനൈഡ് വിഷം ബാധിക്കുന്നതെങ്ങനെ?

കാര്‍ബണ്‍ തന്മാത്രകളുമായി ചേര്‍ത്ത് ഗ്ലൈക്കോസിഡിക് സംയുക്തങ്ങളുടെ രൂപത്തില്‍ വളരെ കരുതലോടു കൂടിയാണ് സസ്യങ്ങള്‍ സയനൈഡ് വിഷം അവയുടെ ഇലകളിലും തണ്ടുകളിലും സംഭരിക്കുക. ലിനമാരിന്‍, ലോട്ടോ സ്ട്രാലിന്‍, ഡുരിന്‍, ഫാസിയോലുനാറ്റിന്‍ എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഗ്ലൈക്കോസൈഡ് സംയുക്തങ്ങള്‍ വിഘടിപ്പിച്ച് സയനൈഡിനെ പുറന്തള്ളാന്‍ സഹായിക്കുന്ന രാസാഗ്‌നികളും (എന്‍സൈം) സസ്യങ്ങളില്‍ തന്നെയുണ്ട്. കന്നുകാലികള്‍ സസ്യഭാഗങ്ങള്‍ ചവച്ചരക്കുന്നതോടെ പൊട്ടിപുറത്തുവരുന്ന ഈ രാസാഗ്‌നികള്‍ ഗ്ലൈക്കോസിഡിക് സംയുക്തങ്ങളില്‍നിന്ന് സയനൈഡിനെ സ്വതന്ത്രമാക്കും. മാത്രമല്ല, കന്നുകാലികളുടെ ആമാശയത്തിലെ ഒന്നാം അറയായ റൂമനില്‍ സൂക്ഷ്മജീവികളുടെ സഹായത്തോടെ നടക്കുന്ന ദഹനപ്രക്രിയയും ഇലകളിലും തണ്ടുകളിലും ശ്രദ്ധാപൂര്‍വം സസ്യങ്ങള്‍ സംഭരിച്ച സയനൈഡ് വിഷം പുറത്തുവരുന്നതിനിടയാക്കും.

ഇങ്ങനെ പുറത്തു വരുന്ന ഹൈഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്‌സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസ്സപ്പെടുത്തുക. ഊര്‍ജ ലഭ്യത കുറയുന്നതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവും. ഹൃദയത്തിന്‌റെയും തലച്ചോറിന്‌റെയും പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍തന്നെ മന്ദീഭവിക്കും.

സയനൈഡ് വിഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്നതെങ്ങനെ?
പശുവിൻ പാലിൽ സ്വർണമോ? വാസ്തവം എന്ത്

സയനൈഡ് വിഷബാധ - ലക്ഷണങ്ങള്‍

ചെറിയ അളവില്‍ മാത്രമാണ് സയനൈഡ് വിഷം അകത്തെത്തിയതെങ്കില്‍ അത് കരളില്‍വച്ച് നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ വിഷത്തിന്‌റെ തോത് ഉയര്‍ന്നതാണെങ്കില്‍ 5 - 15 മിനിറ്റിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. വായില്‍ നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, ശ്വസനതടസം, ആടിയുള്ള നടത്തം, വായിലെയും കണ്ണിലെയും ഭഗഭാഗത്തെയും ശ്ലേഷ്മസ്തരങ്ങള്‍ രക്തവര്‍ണമാവല്‍, പേശീ വിറയല്‍, കൃഷ്ണമണികള്‍ വികസിക്കല്‍ തുടങ്ങിയവയാണ് പശുക്കളിലും ആടുകളിലും സയനൈഡ് വിഷബാധയുടെ മുഖ്യലക്ഷണങ്ങള്‍. തുടര്‍ന്ന് മൃഗങ്ങള്‍ തറയിലേക്ക് മറിഞ്ഞ് വീഴുകയും ശ്വസനതടസം മൂര്‍ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.

സയനൈഡിനെ തടയാന്‍

വളര്‍ത്തുമൃഗങ്ങള്‍ വിഷസസ്യങ്ങള്‍ ധാരാളമായി കഴിക്കുകയോ വിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ അടിയന്തര വെറ്ററിനറി സേവനം തേടണം. സയനൈഡ് വിഷത്തെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള സോഡിയം തയോസള്‍ഫേറ്റ്, സോഡിയം നൈട്രൈറ്റ് എന്നിവ ആരംഭഘട്ടത്തില്‍തന്നെ രോഗബാധയേറ്റ മൃഗങ്ങളില്‍ കുത്തിവയ്ക്കുന്നത് ഏറെ ഫലപ്രദമാണ്. നാല് ലിറ്റര്‍ വിനാഗിരി 12 മുതല്‍ 20 ലിറ്റര്‍ വരെ തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് വിഷബാധയേറ്റതായി സംശയിക്കുന്ന വലിയ പശുക്കളെ കുടിപ്പിക്കുന്നത് സയനൈഡ് വിഷത്തിന്‌റെ തീവ്രത കുറയ്ക്കാന്‍ ഉത്തമമാണ്.

കെട്ടിമേയുമ്പോഴും പറമ്പില്‍ മേയാന്‍ വിടുമ്പോഴും സയനൈഡ് പോലുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ പശുക്കള്‍ കഴിക്കുന്നത് തടയാന്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. തിനപ്പുല്ലുകള്‍, മണിച്ചോളം തുടങ്ങിയ പുല്ലുവിളകള്‍ മൂപ്പെത്തുന്നതിന് മുമ്പും വളപ്രയോഗം നടത്തിയ ഉടനെയും പശുക്കള്‍ക്ക് വെട്ടി നല്‍കുന്നത് ഒഴിവാക്കണം. മരച്ചീനിയിലയും തണ്ടും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും നല്ല വെയിലില്‍ ഉണക്കിയോ വാട്ടിയോ നല്‍കുന്നത് സയനൈഡ് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം സസ്യങ്ങള്‍ ഉപയോഗിച്ച് സൈലേജ് നിര്‍മിക്കുന്നത് വഴിയും സയനൈഡ് വിഷം കുറയ്ക്കാന്‍ സഹായിക്കും. സയനൈഡ് വിഷത്തിന്റെ സാന്നിധ്യം വളരെ കൂടുതലായതിനാല്‍ മരച്ചീനിയുടെ തൊണ്ട്, മരച്ചീനി വാട്ടിയ വെള്ളം എന്നിവ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

logo
The Fourth
www.thefourthnews.in