എന്തൊര് ചൂട് എന്തുചെയ്യണം?

വേനല്‍ ചുട്ടുപൊള്ളുകയാണ്. മനുഷ്യനെയും ജീവജാലങ്ങളെയും രക്ഷിക്കാന്‍ എന്തുചെയ്യണം? കേരള കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന ചില നിര്‍ദേശങ്ങള്‍.

വേനല്‍ ചുട്ടുപൊള്ളുകയാണ്. കേരളത്തില്‍ പലസ്ഥലങ്ങളിലും ചൂട് 38 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനുമിടയ്ക്കാണ്. ചിലയിടങ്ങളില്‍ ഇതിലുമുയര്‍ന്നിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരീയതോതില്‍ മാത്രമാണ് മഴയ്ക്കു സാധ്യത പറയുന്നത്. കേരളത്തില്‍ ശരാശരിയേക്കാള്‍ മഴകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടുത്ത വേനലില്‍ നിന്ന് മനുഷ്യനെയും ജീവജാലങ്ങളെയും രക്ഷിക്കാന്‍ എന്തുചെയ്യണം? കേരള കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന ചില നിര്‍ദേശങ്ങള്‍.

മനുഷ്യരും വേനലും

മനുഷ്യര്‍ വേനല്‍ ചൂടില്‍ നിന്നു രക്ഷനേടാനും നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ തടയാനും ഇടയ്ക്കിടയ്ക്ക് ധാരാളം ശുദ്ധജലം കുടിക്കണം. സൂര്യാതപത്തില്‍ നിന്നു രക്ഷനേടാന്‍ രാവിലെ 11 നും വൈകുന്നേരം മൂന്നിനും ഇടയില്‍ വെയില്‍ കൊള്ളരുത്. കൃഷിപ്പണികള്‍ ചെയ്യുന്നവര്‍ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ തട്ടാതിരിക്കാന്‍ തൊപ്പിയും കുടയും ഉപയോഗിക്കണം.

പച്ചക്കറികളില്‍ കീടാക്രമണ സാധ്യത

പച്ചക്കറികളില്‍ നീരൂറ്റികുടിക്കുന്ന തുളളന്‍, മണ്ഡരി, ചാഴി, വെള്ളീച്ച, മീലിമൂട്ട തുടങ്ങിയ പ്രാണികളുടെ ശല്യം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മൊസൈക്ക് പോലുള്ള വൈറസ് രോഗങ്ങളും ഇവ പടര്‍ത്തും. ആഴ്ചയില്‍ ഒരിക്കല്‍ 20 മില്ലിലിറ്റര്‍ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നത് ഇവയെ നിയന്ത്രിക്കാന്‍ നല്ലതാണ്.

മൃഗങ്ങളില്‍ താപസമ്മര്‍ദം

അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചാല്‍ മൃഗങ്ങളുടെ ശരീരത്തില്‍ താപ സമ്മര്‍ദമുണ്ടാകും. ചൂടുപുറന്തള്ളാനാവാതെ ശരീരത്തില്‍ അവശേഷിക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥയുണ്ടായാല്‍ പശുക്കള്‍ ധാരാളമായി ഉമിനീര്‍ പുറന്തള്ളും. ഇത് ദഹനപ്രക്രീയയെ ബാധിച്ച് തീറ്റയെടുക്കുന്നത് കുറയും. പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒന്നുകൂടിയാണ് താപസമ്മര്‍ദം. ഇത് പാലില്‍ കൊഴുപ്പിന്റെ അളവും കുറയ്ക്കും. താപസമ്മര്‍ദത്തില്‍ നിന്നു മൃഗങ്ങളെ രക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മൂടിക്കെട്ടിയ ചൂടുകൂടിയ അന്തരീക്ഷത്തില്‍ പശുവിനെ കുളുപ്പിക്കുകയോ തൊഴുത്തു കഴുകുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ പശുക്കള്‍ക്ക് ചൂടുകൂടുതല്‍ അനുഭവപ്പെടും. തൊഴുത്തുകളില്‍ വാള്‍ഫാനുകള്‍ ഉപയോഗിച്ച് വായൂ സഞ്ചാരം കൂട്ടണം. കന്നുകാലികളുടെ ദേഹത്ത് മിസ്റ്റ് രൂപത്തില്‍ വെള്ളം തളിക്കണം. തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് ഭാവിയിലേക്കും നല്ല താപസംരക്ഷണ നടപടിയായിരിക്കും.

എളുപ്പം ദഹിക്കാവുന്ന ഖരാഹാരത്തിന്റെ അളവ് കൂട്ടണം. സോഡിയം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, കോപ്പര്‍ എന്നിവ ചേര്‍ന്ന ധാതുലവണ മിശ്രിതം നല്‍കണം. ചൂടുകൂടിയ സമയങ്ങളില്‍ തീറ്റ നല്‍കരുത്. പകല്‍ തണല്‍ മരങ്ങളുടെ ചുവടുകളില്‍ മാത്രം മൃഗങ്ങളെ കെട്ടുക.

തൊഴുത്തുകളുടെ ഉയരം വര്‍ധിപ്പിക്കുകയും വശങ്ങള്‍ തുറന്നുവയ്ക്കുകയും ചെയ്യണം. പറ്റുമെങ്കില്‍ തൊഴുത്തുകള്‍ക്കു മുകളില്‍ സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ച് നനയ്ക്കുന്നതും താപസമ്മര്‍ദം ഒഴിവാക്കും. തൊഴുത്തിലും മേച്ചില്‍ സ്ഥലങ്ങളിലും കുടിക്കാന്‍ ശുദ്ധജലം ഉറപ്പാക്കണം. രാവിലെ ഒമ്പതിനു മുമ്പോ വൈകുന്നേരം നാലിനു ശേഷമോ മാത്രമേ മേയാന്‍ വിടാവൂ. വൈകുന്നേരം മേയാന്‍ വിടുന്നതാണ് കൂടുതല്‍ ഉത്തമം.

മൂടിക്കെട്ടിയ ചൂടുകൂടിയ അന്തരീക്ഷത്തില്‍ പശുവിനെ കുളുപ്പിക്കുകയോ തൊഴുത്ത് കഴുകുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ പശുക്കള്‍ക്ക് ചൂടുകൂടുതല്‍ അനുഭവപ്പെടും.

കോഴികളെയും പക്ഷികളെയും എന്തുചെയ്യണം

കോഴികളെയും പക്ഷികളെയും വെള്ള പെയിന്റടിച്ച മേല്‍കൂരകള്‍ക്കു താഴെ പാര്‍പ്പിക്കുന്നത് ചൂടിനെ പ്രതിരോധിക്കുന്നതിനു നല്ലതാണ്. ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നതും തണുത്ത വെള്ളം സ്പ്രേ ചെയ്യുന്നതും ചൂടില്‍ നിന്നു രക്ഷനേടാന്‍ സഹായിക്കും. ഐസ്, ഗ്ലൂക്കോസ്, ഒരു ശതമാനം സോഡിയം ബൈകാര്‍ബണേറ്റ് എന്നിവ ചേര്‍ത്ത വെള്ളം കുടിക്കാനായി നല്‍കണം. രാവിലെയും വൈകുന്നേരവും വിറ്റാമിനുകള്‍, വിറ്റാമിന്‍-സി, ഫോസ്ഫറസ് എന്നിവ കലര്‍ത്തിയുള്ള തീറ്റ നല്‍കുന്നത് താപസമ്മര്‍ദത്തെ മറികടക്കുന്നതിനു നല്ലതാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in