പശുക്കളിലെ ചര്‍മമുഴ:
ചികിത്സ, വാക്സിന്‍, നഷ്ടപരിഹാരം; 
ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്

പശുക്കളിലെ ചര്‍മമുഴ: ചികിത്സ, വാക്സിന്‍, നഷ്ടപരിഹാരം; ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്

2019- ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം ഇന്ന് സംസ്ഥാനമൊട്ടാകെ പടര്‍ന്നിരിക്കുകയാണ്. സങ്കരയിനങ്ങളിലും നാടന്‍ പശുക്കളിലും ഒരുപോലെ പടരുന്ന രോഗത്തിന് മരണനിരക്കും കൂടുതലാണ്.

പശുക്കള്‍ക്കുണ്ടാകുന്ന ചര്‍മമുഴ രോഗം അഥവാ ലംപി സ്‌കിന്‍ ഡിസീസ് ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാക്കിയ തൊഴില്‍, സാമ്പത്തിക നഷ്ടം വിവരണാതീതമാണ്. 2019- ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം ഇന്ന് സംസ്ഥാനമൊട്ടാകെ പടര്‍ന്നിരിക്കുകയാണ്. സങ്കരയിനങ്ങളിലും നാടന്‍ പശുക്കളിലും ഒരുപോലെ പടരുന്ന രോഗത്തിന് മരണനിരക്കും കൂടുതലാണ്. പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നെന്നതാണ് രോഗത്തിന്റെ പ്രത്യേകത.

രോഗതീവ്രത തടയാം

ലംപി സ്‌കിന്‍ രോഗത്തെ നേരിടാന്‍ ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. എന്നാല്‍ രോഗശേഷം ഉണ്ടാകാനിടയുള്ള ന്യൂമോണിയ, കുരലടപ്പന്‍, അകിടുവീക്കം തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും രോഗതീവ്രത കുറയ്ക്കാനുമാകും. ഇതിനായി ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളും പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം. അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യത ഏറെയാണ്. ചര്‍മ മുഴ വൈറസിനെതിരേ ഒരുപരിധിവരെ ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്ന മെഥ്‌ലീന്‍ ബ്ലൂ പോലുള്ള ചില രാസമിശ്രിതങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഇവ ഉപയോഗിച്ചുള്ള പുതിയ ചികിത്സകളുടെ സാധ്യതകള്‍ കര്‍ഷകര്‍ക്ക് അന്വേഷിക്കാവുന്നതാണ്. ഇതിനായി ഒരു വെറ്ററിനറി ഡോക്ടറുടെ സഹായം തേടാം.

ലംപി സ്‌കിന്‍ രോഗത്തെ നേരിടാന്‍ ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. എന്നാല്‍ രോഗശേഷം ഉണ്ടാകാനിടയുള്ള ന്യൂമോണിയ, കുരലടപ്പന്‍, അകിടുവീക്കം തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും രോഗതീവ്രത കുറയ്ക്കാനുമാകും.

ചര്‍മമുഴകള്‍ കുറയ്ക്കാനും ഇവ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണക്കാനും രണ്ടു മുതല്‍ നാലു വരെ ആഴ്ചയെടുക്കും. വ്രണങ്ങളില്‍ അണുബാധയ്ക്കും ഈച്ചകള്‍ മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ വ്രണങ്ങള്‍ പുഴുവരിച്ച് ആഴമുള്ള വ്രണമാകാം. പിന്നീട് മുറിവുണങ്ങാന്‍ പ്രയാസമായിരിക്കും. മുഴകള്‍ പൊട്ടിയാല്‍ ഈച്ചകളെ അകറ്റാനും വ്രണമുണക്കാനും ലേപനങ്ങള്‍ ഉപയോഗിക്കണം. വ്രണങ്ങളില്‍ പുഴുക്കളുണ്ടെങ്കില്‍ മരുന്നുപയോഗിക്കുന്നതിനു മുമ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനിയോ യൂക്കാലിപ്റ്റസ് തൈലമോ നേര്‍പ്പിച്ച ടര്‍പെന്റെന്‍ ലായനിയോ പുഴുക്കളെ നശിപ്പിക്കുന്ന മറ്റു മരുന്നുകളോ മുറിവില്‍ പുരട്ടി പുഴുക്കളെ പുറത്തു കളയണം. ഈച്ചകളെ അകറ്റുന്നതിനും അവയുടെ ലാര്‍വകളെ നശിപ്പിക്കുന്നതിനും പശുവിന് ഐവര്‍മെക്ട്ടിന്‍ കുത്തിവയ്പ് നല്‍കാം.

രോഗകാരിയായ കാപ്രിപോക്‌സ് വൈറസിനെതിരേ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാന്‍ നല്‍കുന്നതുമായ ഗോട്ട് പോക്‌സ് വാക്‌സിനാണ് (ഉത്തരകാസി സ്ട്രയിന്‍) നിലവില്‍ പശുക്കളില്‍ ലംപി സ്‌കിന്‍ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്.

പശുവിന് വാക്‌സിന്‍ എടുത്തോ?

രോഗകാരിയായ കാപ്രിപോക്‌സ് വൈറസിനെതിരേ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാന്‍ നല്‍കുന്നതുമായ ഗോട്ട് പോക്‌സ് വാക്‌സിനാണ് (ഉത്തരകാസി സ്ട്രയിന്‍) നിലവില്‍ പശുക്കളില്‍ ലംപി സ്‌കിന്‍ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി പശുക്കള്‍ക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നല്‍കും. വാക്‌സിന്‍ നല്‍കി മൂന്നാഴ്ചക്കുള്ളില്‍ പശുക്കള്‍ രോഗപ്രതിരോധ ശേഷി ആര്‍ജിക്കും. ആറുമാസത്തില്‍ താഴെ പ്രായമുള്ള കിടാക്കള്‍, ആറുമാസത്തിനു മുകളിലുള്ള കിടാരികള്‍, വലിയ പശുക്കള്‍ എന്നിവയ്‌ക്കെല്ലാം കുത്തിവയ്പ് നല്‍കാം. ഗര്‍ഭിണി പശുക്കള്‍ക്കും ഈ വാക്‌സിന്‍ സുരക്ഷിതമാണ്. പശുകിടാക്കള്‍ക്ക് പ്രായം പരിഗണിക്കാതെ എപ്പോള്‍ വേണമെങ്കിലും കുത്തിവയ്പ് നല്‍കാം. എന്നാല്‍ പ്രതിരോധ കുത്തിവയ്പ് നല്‍കിയതോ മുമ്പ് രോഗം ബാധിച്ചതോ ആയ തള്ള പശുവിനുണ്ടായ കിടാവാണങ്കില്‍ 4 - 6 മാസം പ്രായമെത്തിയതിനു ശേഷം പ്രതിരോധകുത്തിവയ്പ് നല്‍കിയാല്‍ മതി. നിലവില്‍ രോഗബാധയുള്ള ഉരുക്കള്‍ക്ക് വാക്‌സിന്‍ നല്‍കരുത്. ചര്‍മ മുഴരോഗം മാറിയ പശുക്കള്‍ക്കും വാക്‌സിനേഷന്‍ വേണ്ടതില്ല.

നിലവില്‍ രോഗബാധയുള്ള ഉരുക്കള്‍ക്ക് വാക്‌സിന്‍ നല്‍കരുത്.

പശുക്കള്‍ക്ക് ഇതുവരെയും ചര്‍മമുഴ വാക്‌സിന്‍ നല്‍കിയിട്ടില്ലെങ്കില്‍ തൊട്ടടുത്ത മൃഗാശുപത്രിയിലെത്തി സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കണം. രോഗവ്യാപനമുള്ള മേഖലകളില്‍ നിന്നു പുതുതായി പശുക്കളെ വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കുന്നതാണ് ഉചിതം. ഫാമുകളിലേക്ക് പുതിയ പശുക്കളെ കൊണ്ടു വരുമ്പോള്‍ മൃഗാശുപത്രിയില്‍ ബന്ധപ്പെട്ട് വാക്‌സിന്‍ നല്‍കുകയും അവയെ നാലാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് പരിപാലിക്കുകയും വേണം.

ചര്‍മമുഴ രോഗം ബാധിച്ച് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കും. വലിയ പശുവിന് 30,000 രൂപയും കിടാരിക്ക് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നല്‍കും.

പശുക്കള്‍ ചത്താല്‍ നഷ്ടപരിഹാരം ലഭിക്കുമോ ?

ചര്‍മമുഴ രോഗം ബാധിച്ച് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കും. വലിയ പശുവിന് 30,000 രൂപയും കിടാരിക്ക് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നല്കുമെന്നാണ് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി നിയമസഭയില്‍ അറിയിച്ചത്. അതിനാല്‍ പശുക്കള്‍ക്ക് ചര്‍മമുഴ ബാധിച്ചാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സ തേടാനും രോഗം ബാധിച്ച പശുക്കള്‍ ചത്താല്‍ വിവരം മൃഗാശുപത്രികളില്‍ അറിയിക്കാനും ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ സൂക്ഷിക്കാനും ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കണം.

logo
The Fourth
www.thefourthnews.in