യുകെയിൽ ജനിച്ച കാട്ടുപോത്ത്
യുകെയിൽ ജനിച്ച കാട്ടുപോത്ത്

യുകെയിൽ കാട്ടുപോത്ത് കുഞ്ഞ് ജനിച്ചു; ആറായിരം വർഷങ്ങൾക്ക് ശേഷം

വംശനാശം സംഭവിച്ച കാട്ടുപോത്ത് ഇനത്തെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് കെന്റ് വുഡ് ലാൻഡിൽ കാട്ടുപോത്തുകളെ എത്തിച്ചത്

ആറായിരം വർഷങ്ങൾക്ക് ശേഷം യുകെയിൽ കാട്ടുപോത്ത് കുഞ്ഞ് ജനിച്ചു. കാന്റർബെറിയ്ക്ക് അടുത്തുള്ള വനഭൂമിയിലാണ് പെൺ കിടാവിന്റെ ജനനം. വംശനാശം സംഭവിച്ച കാട്ടുപോത്ത് ഇനത്തെ തിരികെക്കൊണ്ടുവരാനായുള്ള പദ്ധതിയുടെ ഭാഗമായി ജൂലൈയിൽ ഭരണകൂടം, കെന്റ് വുഡ് ലാൻഡിൽ മൂന്ന് കാട്ടുപോത്തുകളെ എത്തിച്ചിരുന്നു. അവയിൽ ഉണ്ടായ കുട്ടി, യുകെയുടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്.

ഒന്നാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിൽ കായിക വിനോദത്തിനും മാംസത്തിനുമായി 600 കാട്ടുപോത്തുകളെ ജർമ്മൻ സൈന്യം കൊന്നൊടുക്കിയപ്പോൾ, യൂറോപ്യൻ കാട്ടുപോത്ത് വംശത്തിന് തന്നെ വലിയ തിരിച്ചടിയുണ്ടായി

വെസ്റ്റ് ബ്ലീൻ, തോൺഡൻ വുഡ്സ് എന്നിവിടങ്ങളിൽ പരിശോധന നടത്തുന്ന ഫോറസ്റ്റ് റേഞ്ചർമാരായ ടോം ഗിബ്സും ഡോനോവൻ റൈറ്റും സെപ്റ്റംബർ 9 നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടുപോത്ത് ഗർഭധാരണത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു എന്ന് വനപാലകർ പറയുന്നു. കൂട്ടത്തിൽ ഏറ്റവും ഇളയ പെൺകാട്ടുപോത്ത് പ്രസവിച്ചത് വലിയ അതിശയമായി തോന്നുന്നു എന്ന് ഗിബ്സ് പറഞ്ഞു. കിടാവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മറ്റ് കന്നുകാലികളുടെ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ കഴിഞ്ഞ സെപ്റ്റംബർ 8 ന് രാജ്യത്ത് ദുഃഖാചരണം നടത്തിയ വേളയിലായിരുന്നു കന്നുകാലിയുടെ ജനനം. ചരിത്ര സംഭവമാണെങ്കിലും രാജ്യം വിലാപത്തിൽ മുങ്ങിനിൽക്കുന്ന സമയത്ത് ഈ പ്രഖ്യാപനം നടത്തുക ശരിയല്ലെന്നും അതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം നൽകാൻ വൈകിയതെന്നും കെന്റ് വൈൽഡ് ലൈഫ് ട്രസ്റ്റ് പറഞ്ഞു.

ഏകദേശം 6,000 വർഷങ്ങൾക്ക് മുമ്പ് വരെ യുകെയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പോളണ്ടിൽ കായിക വിനോദത്തിനും മാംസത്തിനുമായി 600 കാട്ടുപോത്തുകളെ ജർമ്മൻ സൈന്യം കൊന്നൊടുക്കിയപ്പോൾ, യൂറോപ്യൻ കാട്ടുപോത്തുകളിലും വലിയ തിരിച്ചടിയുണ്ടായി. 1927-ൽ പോളണ്ട്-ബെലാറസ് അതിർത്തിയിൽ വച്ച് വേട്ടക്കാരാണ് അവസാനത്തെ കാട്ടുപോത്തിനെ വെടിവച്ചത്. എന്നാൽ 50 എണ്ണം അപ്പോഴും മൃഗശാലകളിൽ തുടർന്നു. അവയുടെ സന്തതികൾ കാലക്രമേണ, പോളണ്ട്, ജർമ്മനി, റൊമാനിയ എന്നിവിടങ്ങളിൽ ചേക്കേറി. നാസി വ്യോമസേനാ മേധാവി ഹെർമൻ ഗോറിംഗ് കാട്ടുപോത്തിനെ ശ്രേഷ്ഠ മൃഗമായി കരുതിയിരുന്നു.

2,000 പൗണ്ട് (990 കിലോഗ്രാം) വരെ ഭാരവും 6 അടി (1.8 മീറ്റർ) ഉയരവുമുള്ള കാട്ടുപോത്ത് 2016 ൽ യുഎസ് ദേശീയ സസ്തനിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

2,000 പൗണ്ട് (990 കിലോഗ്രാം) വരെ ഭാരവും 6 അടി (1.8 മീറ്റർ) ഉയരവുമുള്ള കാട്ടുപോത്ത് 2016 ൽ യുഎസ് ദേശീയ സസ്തനിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെന്റ് വുഡിലേക്ക് കാട്ടുപോത്തുകളെ എത്തിച്ചപ്പോൾ, രാജ്യത്തിനുണ്ടായ അഭിമാനത്തിലും എത്രയോ മടങ്ങ് വലുതാണ് ഈ സന്തോഷമെന്നാണ് കെന്റ് വൈൽഡ് ലൈഫ് ട്രസ്റ്റ് കൺസർവേഷൻ ഡയറക്ടർ പോൾ ഹാഡ് വേ പറഞ്ഞത്. കെന്റ് വൈൽഡ് ലൈഫ് ട്രസ്റ്റും വൈൽഡ് വുഡ് ട്രസ്റ്റ് ചാരിറ്റികളും ചേർന്ന സഹകരണമായ വൈൽഡർ ബ്ലീൻ സംരംഭമായാണ് കാട്ടുപോത്തുകളെ വീണ്ടും എത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in