കേരളത്തിലെ കാടുകള്‍
കേരളത്തിലെ കാടുകള്‍ forest.kerala.gov.in

സംരക്ഷണമോ, കടന്നുകയറ്റമോ; വീണ്ടും ചര്‍ച്ചയായി വനസംരക്ഷണ നിയമ ഭേദഗതി

കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ചട്ടം വനങ്ങളേയും ആദിവാസികളേയും അപകടത്തിലാക്കുന്നതോ?

വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ പ്രതിഷേധവും ശക്തമാവുകയാണ്. പുതിയ ഭേദഗതി വികസനത്തിന്റെ പേരില്‍ വന ഭൂമിയിലേക്കും, വിഭവങ്ങളിലേക്കും കടന്നു കയറുന്നതിനുള്ള വഴിയൊരുക്കലാവും എന്നാണ് പ്രധാന ആരോപണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 1980 ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള കരട് നിര്‍ദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്. കരടിന് എതിരെ തന്നെ വിമര്‍ശനങ്ങളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ബില്ലിനെതിരെ രംഗത്തെത്തെത്തിക്കഴിഞ്ഞു. വനസംരക്ഷണവും ആദിവാസികളുടെ അവകാശവും പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ഭേദഗതികള്‍ ഗ്രാമസഭകളെ അപ്രസക്തമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്ന് സിപിഎമ്മും ആരോപിക്കുന്നു. എന്നാല്‍ വ്യവസായ സൗഹൃദമായി രാജ്യത്തെ മാറ്റാനുള്ള നടപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടത്തെ വിശേഷിപ്പിക്കുന്നത്

ഭേദഗതികള്‍ ഗ്രാമസഭകളെ അപ്രസക്തമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്ന് സിപിഎമ്മും ആരോപിക്കുന്നു.

പുതിയ ഭേദഗതിയും, വ്യവസ്ഥകളും

വികസന പദ്ധതികള്‍ക്കുള്ള തടസം നീക്കി വനഭൂമിയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് പുതിയ ചട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. വനഭൂമി കയ്യേറുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ക്ക് വഴിയൊരുങ്ങുമെന്നും കേന്ദ്രം ഉറപ്പ് നല്‍കുന്നു. 1980ലെ വനസംരക്ഷണ നിയമത്തില്‍ മാറ്റംവരുത്താനാണ് ഒരുങ്ങുന്നത്. സംരക്ഷിത പ്രദേശങ്ങളെ ബാധിക്കുന്ന ഒരു പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല, നിയമ ലംഘനങ്ങള്‍ ജാമ്യമില്ലാ കുറ്റമാക്കാനും തടവുശിക്ഷ അടക്കമുള്ള ശക്തമായ നിയമനടപടികളും നിര്‍ദേശിക്കുന്നു.

പുതിയ ചട്ടവും 1996വരെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയ വനഭൂമി അതേപടി നിലനിര്‍ത്തും. റെയില്‍വേയും ഗതാഗതവകുപ്പും 1980ന് മുന്‍പ് വാങ്ങുകയും പിന്നീട് കാടുകയറുകയും ചെയ്ത പ്രദേശങ്ങള്‍ വനഭൂമിയായി പരിഗണിക്കില്ല. ഇത്തരം പ്രദേശങ്ങള്‍ വനഭൂമിയുടെ പരിധിയില്‍ നിന്ന് മാറുന്നതോടെ വികസന പദ്ധതികള്‍ക്ക് തടസം നീങ്ങും.

കാടും മനുഷ്യരും
കാടും മനുഷ്യരും

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍, രാജ്യത്തിന്റെ അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയ്ക്ക് തടസമുണ്ടാകാതിരിക്കാന്‍ വനഭൂമിയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തും. 1996ലെ സുപ്രീംകോടതി വിധിക്ക് ശേഷം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പ്രദേശം വനഭൂമിയായി കണക്കാക്കിയാല്‍ അവിടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. സുപ്രീംകോടതി തീരുമാനം സ്വകാര്യഭൂവുടമകളുടെയും സ്ഥാപനങ്ങളുടെയും എതിര്‍പ്പിന് കാരണമായിരുന്നു. ഈ പ്രതിസന്ധി കൂടി നീക്കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതി.

1996ലെ സുപ്രീംകോടതി വിധിക്ക് ശേഷം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പ്രദേശം വനഭൂമിയായി കണക്കാക്കിയാല്‍ അവിടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല.

വിമർശനവുമായി പ്രതിപക്ഷം

പുതിയ വനസംരക്ഷണ ചട്ടങ്ങളിലൂടെ ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജൂണ്‍ 28-ന് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പുതിയ വനസംരക്ഷണ ചട്ടങ്ങളില്‍ വനഭൂമി ഒരു പ്രോജക്റ്റിനായി തരം മാറ്റുന്നതിന് മുമ്പ് എന്‍ഒസി നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഫോറസ്റ്റ് ക്ലിയറൻസിൽ അന്തിമ അനുമതിക്ക് ശേഷം വനാവകാശങ്ങൾ തീർപ്പാക്കാമെന്നതാണ് കേന്ദ്ര നയമെന്ന് മുൻ വനം - പരിസ്ഥിതി മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ജയറാം രമേശ് ട്വിറ്ററിൽ വിമർശിച്ചു.

2006ലെ നിയമപ്രകാരമുള്ള വനാവകാശങ്ങൾ തീർപ്പാക്കാതെ വനം തരം മാറ്റലിന് അനുമതി നൽകില്ലെന്ന നയം 2009ൽ ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായിരിക്കെ കൊണ്ടുവന്നിരുന്നു. ​എൻഒസി നേടുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തി. പദ്ധതി ക്ലിയറൻസ് ആദ്യം നൽകുന്നതോടെ മറ്റ് അനുമതികളെല്ലാം കേവലം ഔപചാരികതയായി മാറുമെന്ന് ജയറാം രമേശ് വിമർശനമുന്നയിക്കുന്നു. വനഭൂമി തരംമാറ്റലിന് സംസ്ഥാന സർക്കാരുകൾക്ക് മേൽ കേന്ദ്രം സമ്മർദം ചെലുത്താനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

കാടും വന്യജീവികളും
കാടും വന്യജീവികളും

2006ലെ വനാവകാശ നിയമം, 2009ലെ സർക്കാർ ഉത്തരവ് എന്നിവ പ്രകാരം വനഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ബാധിക്കപ്പെടുന്ന ആദിവാസി കുടുംബങ്ങളുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഫോറസ്റ്റ് ക്ലിയറൻസ് ആദ്യം തന്നെ നൽകാന്‍ അവസരം ഒരുങ്ങുന്നതോടെ ആദിവാസികളുടെയും ആദിവാസികളുടേയും പ്രശ്നങ്ങൾ പരി​ഗണിക്കപ്പെടില്ലെന്ന ആശങ്കയാണ് ഉയരുന്നത്.

പുതിയ ചട്ടങ്ങൾ വനസംരക്ഷണ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം അവ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നത് കൂടിയാണ്
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്

കേന്ദ്ര സര്‍ക്കാറിന്റെ പ്രതിരോധം

വനസംരക്ഷണ ചട്ടം വനാവകാശ നിയമത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാക്കില്ലെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കോണ്‍ഗ്രസിന് മറുപടി നൽകി. പുതിയ ചട്ടങ്ങൾ വനസംരക്ഷണ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം അവ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നത് കൂടിയാണെന്ന് ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു.

കൃത്യമായ ധാരണയില്ലാത്ത ആരോപണങ്ങളാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പുതിയ ഭേദഗതി 2006 ലെ നിയമത്തെ ലംഘിക്കുന്നില്ലെന്നും മറിച്ച്, പദ്ധതി നടപടികള്‍ എളുപ്പത്തിലാക്കുമെന്നും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറയുന്നു. ആദിവാസി സംരക്ഷണമെന്നത് മോദി സർക്കാരിന്റെ പ്രഥമ പരി​ഗണനയിലുള്ള വിഷയമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

logo
The Fourth
www.thefourthnews.in