മുന്‍കരുതല്‍; ഡൽഹിയിൽ വായുമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പരിഷ്കരിച്ചു
ശൈത്യകാലത്തെ വായുമലിനീകരണം നേരിടാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി ഡല്‍ഹി. എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഈ വര്‍ഷം നേരത്തെ ആരംഭിക്കാനാണ് തീരുമാനം. വായുനിലവാരം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നവീകരിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വായു മലിനീകരണം രൂക്ഷമാകുന്ന ഘട്ടത്തില്‍ 'ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ'(ജിആർഎപി) അനുസരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിക്കുക. സാധാരണ ഒക്ടോബർ 15 നാണ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി തുടങ്ങുക. പദ്ധതി നടപ്പിലാക്കുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് മുതല്‍ ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങുമെന്ന് അന്തരീക്ഷ വായുഗുണനിലവാര പരിശോധനാ കമ്മീഷൻ (സിഎക്യുഎം) അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നേരത്തെയാക്കുന്നത്. നേരത്തെ പാർട്ടിക്കുലേറ്റ് മാറ്റർ(പിഎം) 2.5, പിഎം 10 എന്നിവ ഒരു നിശ്ചിത പരിധിയിലെത്തുമ്പോഴായിരുന്നു നിയന്ത്രണങ്ങളിലേക്ക് കടക്കുക.
വായു ഗുണനിലവാരം അനുസരിച്ച് ജിആർഎപി നാല് ഘട്ടങ്ങളിലായി തരം തിരിച്ചിട്ടുണ്ട്. ഇതിനനുസരിച്ചാകും നിയന്ത്രണങ്ങള്‍. വായു ഗുണനിലവാര സൂചികയിൽ (എക്യുഐ) 201-300 ഒന്നാം ഘട്ടം, എക്യുഐ 301-400 രണ്ടാം ഘട്ടം, എക്യുഐ 401-450 മൂന്നാം ഘട്ടം, എക്യുഐ 450 നും മുകളിൽ സിവിയർ പ്ലസ് എന്ന നാലാം ഘട്ടം. വായുമലിനീകരണ സൂചികയിൽ 450 കടന്നാൽ ഡൽഹിയിലും അതിർത്തി ജില്ലകളിലും അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനും പുതിയ പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
വായുമലിനീകരണ സൂചികയിൽ 450 കടന്നാൽ തലസ്ഥാനത്ത് പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും സ്കൂളുകൾ അടച്ചുപൂട്ടുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതും സർക്കാരിന് തീരുമാനിക്കാം
ആദ്യഘട്ടത്തില്‍ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുറസായ ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം നിരോധിക്കാൻ പുതുക്കിയ ജിആർഎപി ശുപാർശ ചെയ്യുന്നു. സ്ഥിതി ഗുരുതരമായ മൂന്നാം ഘട്ടത്തിലെത്തിയാൽ റെയിൽവേ, മെട്രോകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അവശ്യ പദ്ധതികളും മലിനീകരണേതര പ്രവർത്തനങ്ങളും ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. കൂടാതെ ഖനനവും അനുബന്ധ പ്രവർത്തനങ്ങളും നിരോധിക്കും.
മൂന്നാം ഘട്ടത്തിൽ മുച്ചക്ര പെട്രോൾ വാഹനങ്ങളും നാല് ചക്ര ഡീസൽ വാഹനങ്ങളും സർക്കാരിന് നിരോധിക്കാം. സിവിയർ പ്ലസ് വിഭാഗത്തിൽ, ട്രക്കുകൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തും. കൂടാതെ, ഈ വിഭാഗത്തിലേക്ക് കടന്നാല്‍ അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നവ ഒഴികെയുള്ള, ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഡീസൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനും കഴിയും. കൂടാതെ, വൃത്തിഹീനമായ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ട്രാൻസ്മിഷൻ, പൈപ്പ് ലൈനുകൾ തുടങ്ങിയ പൊതു പദ്ധതികളിലെ നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കും നാലാം ഘട്ടം നിരോധനം ഏർപ്പെടുത്തും.
പൊതു, മുനിസിപ്പൽ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതും, ഒറ്റ-ഇരട്ട അക്കങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതും തുടങ്ങി അടിയന്തര നടപടികൾ സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിക്കാമെന്നും സിഎക്യുഎം അറിയിച്ചു. മുൻ വർഷങ്ങളിൽ തലസ്ഥാനത്ത് വായുമലിനീകരണം നിയന്ത്രണാതീതമായതിനാലാണ് ഇത്തവണ പ്രതിരോധ പദ്ധതികൾ പുതുക്കി കൂടുതൽ മുൻ കരുതലുകൾ സ്വീകരിക്കാനുള്ള തീരുമാനം