പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'സിട്രാങ്' ചുഴലിക്കാറ്റ് വരുന്നു; മഴ കനക്കും; ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തിലെ വിവിധ ജില്ലകളിലും മഴ ശക്തമാകും. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.' സിട്രാങ്' എന്ന പേരാണ് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്നത്. ബംഗാളിലും ഒഡിഷയിലും ഇത് കനത്ത മഴയ്ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ഒക്ടോബര്‍ 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

ബംഗാളിലെ സാഗർ ദ്വീപിന് 1460 കിലോമീറ്റര്‍ തെക്കു കിഴക്കായി വടക്കന്‍ ആന്‍ഡമാനിലാണ് 'സിട്രാങ്' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ഇത് പിന്നീട് പടിഞ്ഞാറന്‍ തീരത്ത് മാറുകയും ഇന്ന് പുലര്‍ച്ചയോടെ വടക്കു പടിഞ്ഞാറന്‍ ദിക്കിലേക്ക് നീങ്ങുകയും ചെയ്തു. നാളെ പുലര്‍ച്ചയോടെ ശക്തമായ ചുഴലിക്കാറ്റായി വീശുകയും ഒക്ടോബര്‍ 25 ന് ബംഗ്ലാദേശ് തീരത്തേക്ക് കടക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കാറ്റിന്റെ വേഗത ചില പ്രദേശങ്ങളില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വീശാന്‍ സാധ്യതയുണ്ട്.

അതേസമയം കേരളത്തിലെ വിവിധ ജില്ലകളിലും മഴ ശക്തമാകും. തുലാവര്‍ഷത്തിന് മുന്നോടിയായി ഇടിയോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്തും മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമാകാനാണ് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകള്‍. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in