ഇല്ലാതാകുന്ന ജൈവ വൈവിധ്യം; 
അഞ്ച് പതിറ്റാണ്ടിനിടെ വന്യജീവികളുടെ എണ്ണത്തിൽ 69% ഇടിവ്

ഇല്ലാതാകുന്ന ജൈവ വൈവിധ്യം; അഞ്ച് പതിറ്റാണ്ടിനിടെ വന്യജീവികളുടെ എണ്ണത്തിൽ 69% ഇടിവ്

ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും വന്യജീവികളുടെ എണ്ണത്തിൽ സാരമായ കുറവ്

ആഗോള തലത്തില്‍ വന്യജീവികളുടെ എണ്ണം വന്‍ തോതില്‍ കുറയുന്നതായി പഠനം. ആഞ്ച് പതിറ്റാണ്ടിനിടെ ആഗോള തലത്തില്‍ വന്യ ജീവികളുടെ എണ്ണം 69 ശതമാനം കുറഞ്ഞതായാണ് വിലയിരുത്തല്‍. വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സസ്തനികള്‍, പക്ഷികള്‍, ഉഭയജീവികള്‍, ഇഴജന്തുക്കള്‍, മീനുകള്‍ എന്നിവയെല്ലാം വലിയ തോതില്‍ കുറഞ്ഞതായാണ് പഠനം. 1970 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വനനശീകരണം, സമുദ്രങ്ങള്‍, ജലാശയങ്ങള്‍ മലിനമാക്കല്‍ എന്നിവയാണ് ജന്തുജാലങ്ങളുടെ നിലനില്‍പ്പിനെ പ്രധാനമായും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍. ആമസോണ്‍ മഴക്കാടുകള്‍ ഉള്‍പ്പെടെ വലിയ നാശം നേരിടുന്നു എന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും വന്യജീവികളുടെ എണ്ണത്തില്‍, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ, 94 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്തത്.

2018-ല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വിവര ശേഖരം ആധാരമാക്കിയാണ് വേള്‍ഡ്‌വൈല്‍ഡ് ഫണ്ടിന്റെ പുതിയ റിപ്പോര്‍ട്ട്. 2020 ൽ വേൾഡ് വൈൽഡ് ഫണ്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആഗോളവന്യജീവികളുടെ എണ്ണത്തിൽ പ്രതിവര്‍ഷം 2.5 ശതമാനം കുറവുണ്ടാകുന്നു എന്ന് കണ്ടെത്തിയിരുന്നു. ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും വന്യജീവികളുടെ എണ്ണത്തിലാണ് സാരമായ കുറവ് ഉണ്ടായത്. ഇവിടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ, 94 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്തത്.

മുൻപ് വംശനാശ ഭീഷണി നേരിട്ടിരുന്ന പല മൃഗങ്ങളുടെ എണ്ണത്തിലും ഈയിടെയായി വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നത് ശുഭ സൂചനയാണ്

അതേസമയം, ബ്രസീലിയന്‍ ആമസോണ്‍ പിങ്ക് റിവര്‍ ഡോള്‍ഫിനുകളുടെ എണ്ണത്തില്‍ 1994 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 65 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കഹുസി-ബീഗ നാഷണൽ പാർക്കില്‍, കിഴക്കൻ ലോലാൻഡ് ഗൊറില്ലകളുടെ എണ്ണം 1994 നും 2019 നും ഇടയിൽ 80% കുറഞ്ഞിട്ടുണ്ട്. സമാനമായി ഓസ്‌ട്രേലിയൻ കടൽ സിംഹങ്ങളുടെ എണ്ണം 1977 നും 2019 നും ഇടയിൽ 64% ഇടിഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലും ഇത്തരം ജീവികളുടെ എണ്ണത്തില്‍ സാരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വേള്‍ഡ് വൈഡ് ഫണ്ട് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സെജല്‍ വോഹ്‌റ പറയുന്നു. തേനീച്ചകള്‍, 17 ഇനം ശുദ്ധജല ആമകള്‍ എന്നിവയുടെ എണ്ണത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജൈവ സമ്പുഷ്ടമേഖലയായ പശ്ചിമഘട്ടം, ഹിമാലയന്‍ മേഖല എന്നിവിടങ്ങളില്‍ സാഹചര്യം രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് അടുത്തിടെ നടപ്പാക്കിയ ചീറ്റപ്പുലികളുടെ പുനരധിവാസ പദ്ധതി പോലുള്ളവ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും ഇന്ത്യയിലെ വേള്‍ഡ് വൈഡ് ഫണ്ട് പ്രോഗ്രാം സെക്രട്ടറി രവി സിങ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മുൻപ് വംശനാശ ഭീഷണി നേരിട്ടിരുന്ന പല മൃഗങ്ങളുടെ എണ്ണത്തിലും ഈയിടെയായി വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നത് ശുഭ സൂചനയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ പ്രകാരം കടുവകളുടെ എണ്ണം ഏകദേശം ഇരട്ടിയാവുകയും, പാണ്ടകളുടെ എണ്ണത്തിൽ 20 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. കോംഗോയിലെ വിരുംഗ ദേശീയോദ്യാനത്തിന് സമീപമുള്ള വനപ്രദേശത്ത് മൗണ്ടെയ്ന്‍ ഗൊറില്ലകളുടെ എണ്ണത്തിലും വർധനവുണ്ടായി. 2010 ൽ 400 ഗൊറില്ലകള്‍ ഉണ്ടായിരുന്നെങ്കിൽ 2018 ആയപ്പോഴേക്കും ഇതിന്റെ എണ്ണം അറുന്നൂറിലേക്കെത്തി.

എന്നിരുന്നാലും, വന്യജീവികളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയല്ലെന്നും ആഗോള രാഷ്ട്രങ്ങളുടെ ശ്രദ്ധ ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും വേൾഡ് വൈൽഡ് ഫണ്ട് പറയുന്നു.

logo
The Fourth
www.thefourthnews.in