എൻഡിടിവി; പ്രണോയ് റോയിയെ പടിയിറക്കിയ അദാനി ഓപ്പറേഷന്‍

എൻഡിടിവി; പ്രണോയ് റോയിയെ പടിയിറക്കിയ അദാനി ഓപ്പറേഷന്‍

വായ്പയിൽ കുരുക്കിയാണ് എൻഡിടിവിയിൽ അദാനി ആധിപത്യം സ്ഥാപിച്ചത്

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ നിയന്ത്രണത്തില്‍ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. കമ്പനിയുടെ സ്ഥാപകരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായ ഡോ. പ്രണോയ് റോയിയും അദ്ദേഹത്തിന്റെ ഭാര്യകൂടിയായ രാധിക റോയിയും അവരുടെ കമ്പനിയായ ആർആർപിആറിൻ്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചതായി ഇന്നലെ അറിയിച്ചു.

സ്ഥാപകര്‍ തന്നെ പുറത്തുപോകേണ്ടി വന്ന അവസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് എന്‍ഡിടിവിയില്‍ ഉടമസ്ഥതാ അവകാശം സ്ഥാപിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനത്തിന് സംഭവിച്ചത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ അതില്‍ സാമര്‍ത്ഥ്യമുണ്ട്, കുടിലമെന്ന് പറയാവുന്ന നീക്കങ്ങളുണ്ട്. ചതിയുണ്ട്, നിയമത്തിലെ പഴുതുകളുപയോഗിച്ചുള്ള കളിയുമുണ്ട്.

അദാനി ഗ്രൂപ്പിന്റെ എന്‍ഡിടിവി ഏറ്റെടുക്കലിന് പിന്നില്‍ ഒരു വായ്പയാണ്. 403 കോടിയുടെ വായ്പ. അതിലേക്ക് എത്തുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി വിശദീകരിക്കണം. എന്‍ഡിടിവി എന്ന കമ്പനിയില്‍ 29 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് രാധിക റോയ് പ്രണോയ് റോയ് എന്ന ആര്‍ആര്‍പിആര്‍ സ്ഥാപനം. ഈ സ്ഥാപനം വിശ്വപ്രധാന്‍ കമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് അഥവാ വിപിസിഎല്ലില്‍ നിന്നും 403. 85 കോടി രൂപയുടെ വായ്പ എടുക്കുന്നു. അത് 2009 ലായിരുന്നു. അതേവര്‍ഷം തന്നെ വിപിസിഎല്‍ ഷിനാവോ എന്റര്‍പ്രൈസസില്‍നിന്ന് വായ്പ എടുക്കുന്നുണ്ട്. ഷിനാവോ എന്റര്‍പ്രൈസസ് ആവട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ്‌ ഹോള്‍ഡിംങ്‌സ് ലിമിറ്റ്ഡില്‍നിന്നും വായ്പ എടുത്തു. ഇതാണ് വായ്പയുടെ കണ്ണികള്‍. വിപിസിഎല്ലില്‍നിന്നെടുത്ത വായ്പ ആര്‍അര്‍പിആര്‍ കമ്പനിയ്ക്ക് തിരിച്ചടക്കാന്‍ കഴിയുന്നില്ല. അവര്‍ ആ വായ്പ ഓഹരിയായി മാറ്റുന്നു. ഇതോടെ ആര്‍ആര്‍പിആര്‍ എന്ന റോയിമാരുടെ കമ്പനിയുടെ സമ്പൂര്‍ണ നിയന്ത്രണം വിപിസിഎല്ലിന് ലഭിക്കുന്നു. അതോടെ ആ കമ്പനിയ്ക്ക് എന്‍ഡിടിവിയില്‍ 29 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകുന്നു.

പ്രണോയ് റോയ് ആദ്യ കാല ചിത്രം
പ്രണോയ് റോയ് ആദ്യ കാല ചിത്രം കടപ്പാട് - കാരവൻ മാഗസിൻ

ഒളിഞ്ഞിരുന്ന അദാനി പരസ്യമായി രംഗത്തുവരുന്നു

പിന്നീടാണ് അദാനിയുടെ കളി പ്രത്യക്ഷത്തില്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23 ന് അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ് വര്‍ക്ക്സ് ലിമിറ്റഡ് വിപിസിഎല്ലിനെ 113.75 കോടി രൂപയ്ക്ക് വാങ്ങിയതായി അറിയിച്ചു. വിപിസിഎല്‍ പ്രണോയ് റോയിയ്ക്ക് നല്‍കിയ വായ്പ ഓഹരിയാക്കി മാറ്റിയത് തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞുവെങ്കിലും അതൊന്നും ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഫലത്തില്‍ വിപിസിഎല്ലിനെ അദാനി ഏറ്റെടുത്തതോടെ അവര്‍ക്ക് എന്‍ഡിടിവിയില്‍ 29.18 ലേറെ ഓഹരി പങ്കാളിത്തമായി. എന്‍ഡിടിവിയില്‍ ആര്‍ആര്‍പി ആറിന് പുറമെ പ്രണോയ് റോയിക്കും രാധികയ്ക്കും 32.36 ശതമാനം ഓഹരികളാണ് ഉള്ളത്.

29.18 ശതമാനത്തിന്റെ നിയന്ത്രണമായതോടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള നീക്കം അദാനി പരസ്യമായി പ്രഖ്യാപിച്ചു. ഇതിന് സാങ്കേതികമായി തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം പ്രണോയ് റോയ് ശ്രമിച്ചുവെങ്കിലും സെക്യൂരിറ്റീസ് ആന്റ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അതൊന്നും അംഗീകരിച്ചില്ല. ഇതിന് പുറമെ എന്‍ഡിടിവിയില്‍ 9.75 ഓഹരിയുള്ള എല്‍ടി എസ് ഇന്‍വെസ്റ്റ്‌മേന്റ് ഫണ്ടിനും 4.42 ശതമാനം പങ്കാളിത്തമുള്ള വികാസ് ഇന്ത്യ ഫണ്ടിനും അദാനി ഗ്രുൂപ്പുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ വന്നു. ഇങ്ങനെയാണ് എന്‍ഡിടിവിയെ അദാനി കൈയടക്കിയത്.

വിവിധ കമ്പനികൾക്ക് എൻഡിടിവിയിൽ ഉള്ള ഓഹരി വിഹിതം. ( അദാനി ഏറ്റെടുക്കുന്നതിന് മുമ്പ്)
വിവിധ കമ്പനികൾക്ക് എൻഡിടിവിയിൽ ഉള്ള ഓഹരി വിഹിതം. ( അദാനി ഏറ്റെടുക്കുന്നതിന് മുമ്പ്)

എന്താണ് ഇതിന്റെ പ്രത്യാഘാതം

ഇന്ത്യയിലെ ഇംഗ്ലീഷ് ഹിന്ദി ടെലിവിഷന്‍ ചാനലുകളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശനാത്മകമായി കാണുന്ന ഒരു സ്ഥാപനമാണ് എന്‍ഡിടിവി. അദാനിയാവട്ടെ മോദിയുടെ ഏറ്റവും വിശ്വസ്തനായ കോര്‍പ്പറേറ്റ് ഭീമനും. മോദി അധികാരത്തില്‍ വന്നതില്‍പിന്നെയായിരുന്നു അദാനിയുടെ വളര്‍ച്ച. അതുകൊണ്ട് തന്നെ അദാനി എന്‍ഡിടിവി കൈയടക്കുന്നതോടെ, ഒരു മാധ്യമ സ്ഥാപനത്തെ കൂടി അധികാരികള്‍ കൈയടക്കിയെന്ന് പറയാം. ഇന്ത്യന്‍ മാധ്യമ രംഗത്തെ ഒരു വലിയ സ്ഥാപനത്തിന്റെ രൂപമാറ്റവും.....

logo
The Fourth
www.thefourthnews.in