ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്ലിനായി 1.64 ലക്ഷം കോടി; സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?

ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡുമായി ബിഎസ്എന്‍എല്ലിനെ ലയിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബിഎസ്എന്‍എല്‍) പുനരുജ്ജീവനത്തിന് 1,64,156 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ബിഎസ്എന്‍എല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കമ്പനിയുടെ ഫൈബര്‍ ശ്യംഖല വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നാല് വര്‍ഷമാണ് പുനരുജ്ജീവന പാക്കേജിന്റെ കാലാവധി

പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്

പദ്ധതിയിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കമ്പനിക്ക് 900 MHz, 1800 MHz ഫ്രീക്വന്‍സികളില്‍ 44,993 കോടി രൂപയ്ക്ക് ഓഹരി ഇന്‍ഫ്യൂഷന്‍ വഴി സര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിക്കും. 22,471 കോടി രൂപ മൂലധനച്ചെലവ് ഓപ്പറേറ്റര്‍ മുഖേന വിന്യസിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. കൂടാതെ 2015-2020 കാലയളവില്‍ നടപ്പാക്കിയ ഗ്രാമീണ വയര്‍ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 13,789 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കാനും തീരുമാനിച്ചു. ലാഭകരമല്ലെന്ന കാരണത്താല്‍ സ്വകാര്യ കമ്പനികള്‍ സേവനം നിഷേധിച്ച ഇടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുക.

ദീര്‍ഘകാല വായ്പകള്‍ സമാഹരിക്കുന്നതിനായി ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്രം സോവറിന്‍ ഗ്യാരണ്ടി (ബാധ്യതയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്) നല്‍കുമെന്ന് ടെലികോം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ 40,399 കോടി രൂപയുടെ ദീര്‍ഘകാല ബോണ്ടുകള്‍ ശേഖരിക്കാന്‍ സാധിക്കും. സ്പെക്ട്രം ഉപയോഗിക്കുന്നതിനും ലൈസന്‍സ് ഇനത്തിലും ബിഎസ്എന്‍എല്ലിന്‍റെ കുടിശ്ശിക തീര്‍ക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. 33,404 കോടി രൂപയുടെ കുടിശ്ശിക ഓഹരിയാക്കി മാറ്റാനും ഇതുവഴി കടബാധ്യത ഇല്ലാതാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമം.

എജിആര്‍, ജിഎസ്ടി കുടിശ്ശിക തീര്‍ക്കാന്‍ ബിഎസ്എന്‍എല്ലിന് പണം അനുവദിക്കും. ഭാവിയില്‍ ബിഎസ്എന്‍എല്‍ 7,500 കോടി രൂപയുടെ മുന്‍ഗണനാ ഓഹരി സര്‍ക്കാരിന് നല്‍കും.കൂടാതെ ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുന്നതിനും മന്ത്രി സഭ അംഗീകാരം നല്‍കി.

നഷ്ടത്തിലായ കമ്പനിയില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നിക്ഷേപിക്കുന്നു?

ബിഎസ്എന്‍എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപഭോക്താക്കളില്‍ 36 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് ഉള്ളത്. പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലെ ബ്രോഡ്ബാന്‍ഡ് സംവിധാനം ശക്തമായി തുടരാന്‍ കമ്പനിക്ക് സാധിക്കും. 4 ജി 5 ജി സേവനങ്ങള്‍ വ്യാപിക്കാന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിലൂടെ കഴിയും.

4G സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ നല്‍കുന്നതുവഴി കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക ലാഭം കൈവരിക്കാന്‍ സാധിക്കും. സ്വകാര്യ ടെലിക്കോം കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ അധിപത്യം സ്ഥാപിക്കുന്ന സാഹചര്യത്തില്‍ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ പ്രധാന്യം വളരെ അധികമാണ്.

പദ്ധതി കാലയളവ് കഴിയുന്നതോടെ കമ്പനി ലാഭകമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍പ്രതീക്ഷിക്കുന്നു.

logo
The Fourth
www.thefourthnews.in