ഗൂഗിളിനെ വീഴ്ത്തുമോ? ചാറ്റ് ജിപിടി

മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി

വലിയ പ്രബന്ധങ്ങളോ പ്രസംഗമോ കഥയോ കവിതയോ കണക്കുകളിലെ പ്രശ്‌നങ്ങളോ പ്രോഗ്രാമിങ് കോഡുകളോ അങ്ങനെ എന്തു വേണമെങ്കിലും ചാറ്റ് ജിപിടി നിങ്ങള്‍ക്കായി തയാറാക്കി നല്‍കും. ലഭ്യമായതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി ഇത്തരത്തില്‍ നമുക്ക് നല്‍കുന്നത്. ഇതേ ഉത്തരം ലളിതമായി പറഞ്ഞുതരാന്‍ ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാം, അതിനായി ഗൂഗിളിലേത്‌പോലെ മറ്റൊരു സേര്‍ച്ച് ബാര്‍ തുറക്കുകയോ പുതിയ ചേദ്യം ചോദിക്കുകയോ എന്തിനെപറ്റിയാണ് ചോദിക്കുന്നതെന്ന് വീണ്ടും ചോദിക്കുകയോ ചെയ്യേണ്ട. ചാറ്റ് ജിപിടിയില്‍ ഇത് ലളിതമായി പറയൂ എന്ന് ആവശ്യപ്പെട്ടാല്‍ മാത്രം മതി. ഇവിടെ ഇതേ ചാറ്റ് ബോക്‌സില്‍ തന്നെ ഫോളോഅപ്പ് ചോദ്യങ്ങള്‍ ചാറ്റ് ജിപിടിയോട് ചോദിക്കാം. ഉത്തരത്തിനായി പല ലിങ്കുകള്‍ കേറി ഇറങ്ങേണ്ട കാര്യമില്ല. അതെല്ലാം ചാറ്റ് ജിപിടി നമുക്ക് വേണ്ടി ചെയ്യും.

അമേരിക്ക ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ എന്ന സ്ഥാപനം ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയില്‍ പുതിയ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. സാം ആള്‍ട്ട്മാനും ഇലോണ്‍ മസ്‌കും അടക്കുമുള്ള നിക്ഷേപരായിരുന്നു ഈ നോണ്‍ പ്രോഫിറ്റബള്‍ എഐ ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപകര്‍. എന്നാല്‍ ഇലോണ്‍ മസ്‌ക് 2018 ല്‍ ഇതില്‍ നിന്ന് പിന്മാറി. പല കമ്പനികളും അവരുടെ വെബ്‌സൈറ്റുകളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം മുന്‍കൂട്ടി തയാറിക്കയതാണ്. അതിലപ്പുറത്തേക്ക് ഒരു വിവരവും നമുക്ക് ലഭിക്കില്ല. പക്ഷെ ചാറ്റ് ജിപിടിയോട് ഒരു കസ്റ്റമര്‍കെയര്‍ എക്‌സിക്യുട്ടിവിനോട് വാട്‌സ് ആപ്പല്‍ ചാറ്റ് ചെയ്യുന്നത് പോലെ സംസാരിക്കാം. അതായത് ചോദ്യത്തിന്റെ സ്വഭാവമനുസരിച്ച് നമുക്ക് ഉത്തരവും ലഭിക്കും.

022അവസാനം അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. ഇതാണ് ചാറ്റ് ജിപിടി ഗൂഗിളിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിന് പിന്നില്‍.

ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ചാറ്റ് ജിപിടിയുടെ ഏറ്റവും വലിയ പ്രത്യേകത. മെഷീന്‍ ലേണിങ്ങ്, കിട്ടിയ വിവരങ്ങളെ വിശകലനം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുമ്പോള്‍ ജനറേറ്റീവ് എഐയില്‍ ചെയ്യുന്നത് ലഭിച്ച വിവരങ്ങളില്‍ നിന്ന് പുതിയ കാര്യങ്ങള്‍ ജനറേറ്റ് ചെയ്യുക എന്നതാണ്. അതായത് നമ്മള്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് അനുസരിച്ച് ചാറ്റ് ജിപിടി, ലഭ്യമായ വിവരങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് ഉത്തരെ തയ്യാറാക്കി നല്‍കുന്നു.

ചാറ്റ് ജിപിടിയിലെ ജിപിടി എന്നത് തന്നെ ജെനറേറ്റീവ് പ്രീട്രെയിനിഡ് ട്രാന്‍സ്‌ഫോമര്‍ എന്നാണ്. അതിബുദ്ധിമാനായ ഒരു മനുഷ്യനോടെന്ന പോലെ നമുക്ക് നിര്‍മിതബുദ്ധിയോട് സംവദിക്കാം. മനുഷ്യന്‍ തന്നെയാണ് ഇതിനുള്ള പ്രീ ട്രെയിനിങ്ങ് നിര്‍മിത ബുദ്ധിക്ക് നല്‍കുന്നത്. Rinforcement Learning Human Feedback എന്ന ടെക്‌നോളജിയാണ് ഇത്തരത്തില്‍ പ്രീ ട്രെയിനിങ്ങ് നല്‍കാന്‍ ഉപയോഗിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന ഈ ഒരു പ്രക്രിയയില്‍ ഏറ്റവും പ്രധാനം നമ്മള്‍ ചോദിക്കുന്ന ചോദ്യം ചാറ്റ് ബോട്ടിന് മനസിലാകുക എന്നതാണ്. അതിന് വേണ്ടി കോടികണക്കിന് വാക്കുകള്‍ ഈ ഒരു സിസ്റ്റത്തെ പഠിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യുന്നത്. നമ്മള്‍ ചോദിക്കുന്ന ചോദ്യം എന്തിനെക്കുറിച്ചാണ് എന്ന് മനസിലാക്കുകയാണ് പിന്നീടുള്ള കാര്യം. ഒരു വിഷയത്തെക്കുറിച്ചുള്ള എന്തുകാര്യമാണ് ഉത്തരമായി വേണ്ടതെന്ന് മനസി്‌ലാക്കിയശേഷം അത്തരം ചോദ്യങ്ങള്‍ക്ക് ഏത് തരം ഉത്തരം ആണ് നല്‍കേണ്ടതെന്ന് പഠിപ്പിക്കുന്നു. ഒരു ചോദ്യത്തിന് തന്നെ വിവിധ തരത്തിലുള്ള ഉത്തരങ്ങള്‍ ഈ സിസ്റ്റം ജനറേറ്റ് ചെയ്യും അതില്‍ നല്ല ഉത്തരം ഏതാണെന്നും മോശം ഉത്തരം ഏതാണെന്നും മനുഷ്യന്‍ തന്നെ റാങ്ക് ചെയ്ത് മെഷിനെ പഠിപ്പിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ മെഷിന്‍ തന്നെ വിവിധ ഉത്തരങ്ങള്‍ ജനറേറ്റ് ചെയ്യുകയും ഏത് ഉത്തരമാണ് ഏറ്റവും നല്ലതെന്ന് കണ്ടെത്തുകയും ചെയ്യുന്നു.

പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളിലെ ഒരു പ്രൊഫസര്‍ ചാറ്റ് ജിപിടിയെകൊണ്ട് എംബിഎ പരീക്ഷ എഴുതിപ്പിച്ച് പരീക്ഷണം നടത്തി. അദ്ഭുതപ്പെടുത്തികൊണ്ട് മനുഷ്യന് സമാനമായ രീതിയില്‍ ചാറ്റ് ജിപിടി പരീക്ഷ എഴുതുകയും പാസാകുകയും ചെയ്തു. അനന്ത സാധ്യതകളാണ് ചാറ്റ് ജിപിടി തുറന്ന് വയ്ക്കുന്നത്. 2022അവസാനം അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. ഇതാണ് ചാറ്റ് ജിപിടി ഗൂഗിളിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിന് പിന്നില്‍. ചാറ്റ് ജിപിടിയിലേക്ക് മൈക്രോസോഫ്റ്റ് 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു എന്നതും ഗുഗിളിന് മറ്റൊരു വെല്ലുവിളിയാണ്. ഗൂഗുളിനെ തറപറ്റിക്കുക എന്നത് മൈക്രോസോഫ്റ്റിന്റെ എക്കാലത്തെയും ലക്ഷ്യങ്ങളില്‍ ഒന്നാണ്.

മനുഷ്യനെപോലെ സംവദിക്കാന്‍ ശേഷിയുള്ള ഈ നിര്‍മിത ബുദ്ധി പല ജോലികളിലും മനുഷ്യന് പകരക്കാരനായേക്കാമെന്ന ആശങ്കങ്ങളുമുണ്ട്. എന്നാല്‍ സര്‍ഗശേഷി വളരെ പ്രധാനമായതിനാല്‍ മനുഷ്യരെ പൂര്‍ണമായും ഒഴിവാക്കാന്‍ പ്രായസവുമാണ്. എങ്കിലും ഭാഗികമായെങ്കിലും വിവിധ ജോലികളില്‍ മനുഷ്യന് പകരം ചാറ്റ് ജിപിടി കൈയേറുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗൂഗിളിനെ പോലെ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അല്ല ചാറ്റ് ജിപിടി നല്‍കുന്നത്. അതിന് നേരത്തെ തന്നെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആണ്. 2021 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് നിലവില്‍ ചാറ്റ് ജിപിടിയില്‍ ലഭ്യമാവുക. ഇത് ഒരു പ്രധാന ന്യൂനതയാണ് . ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഉത്തരങ്ങള്‍ ചാറ്റ് ജിപിടി നല്‍കിയതായും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് ചാറ്റ് ജിപിടിയുടെ ഒരു ടെസ്റ്റിങ്ങ് ഫെയിസ് മാത്രമായതിനാല്‍ ഇത് ഒരു വലിയ പ്രശ്നമായി കണക്കാക്കേണ്ടതില്ല.

ചൈനീസ് ടെക് ഭീമനായ ബൈഡു ചാറ്റ് ജിപിടി പോലെ ഒരു ചാറ്റ് ബോട്ട് മാര്‍ച്ചില്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്നാണ് വിവരം. എന്തായാലും വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്കാണ് ചാറ്റ് ജിപിടി വഴി തുറന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in