രാജ്യദ്രോഹം വീണ്ടുമെത്തുമോ? ലോ കമ്മീഷനും കേന്ദ്രസര്‍ക്കാരിനൊപ്പം ചേരുമ്പോള്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 12 (A) നിലനിര്‍ത്തണം എന്ന് ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും, രാജ്യദ്രോഹ കേസെടുക്കുന്നതിന് ആധാരമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് ചര്‍ച്ചയാവുകയാണ്. ലോ കമ്മീഷന്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഈ വകുപ്പ് നിലനിര്‍ത്തണം എന്ന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ കേസുകള്‍ എടുക്കുന്ന വകുപ്പ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി സസ്‌പെന്റ് ചെയ്തിരുന്നു. ആ നിയമം പൂര്‍ണമായി പിന്‍വലിക്കാതെ നിലനിര്‍ത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അതിന് അനുയോജ്യമായ നിലപാടാണ് ഇപ്പോള്‍ ലോ കമ്മീഷനും സ്വീകരിച്ചിരിക്കുന്നത്.

പിന്നീട് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ക്കെതിരെ വ്യാപകമായി രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ സംഭാവനയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124(A) വകുപ്പ്. ഇതനുസരിച്ചാണ് രാജ്യദ്രോഹത്തിന് പിന്നീടുള്ള സര്‍ക്കാര്‍ കേസുകളെടുത്തത്. 1870 മുതല്‍ കഴിഞ്ഞ വര്‍ഷം നിയമം സസ്‌പെന്റ് ചെയ്യുന്നത് വരെ, കൊളോണിയന്‍ ഭരണകൂടവും, പിന്നീട് ജനാധിപത്യ സര്‍ക്കാരുകളും ശിക്ഷാ നിയമത്തിലെ ഈ വ്യവസ്ഥ അനുസരിച്ച് വിമര്‍ശകരെ ജയിലിലടച്ചു. ഈ നിയമത്തിന്റെ ആദ്യ ഇര സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറഞ്ഞ ബാലഗംഗാധര തിലകനായിരുന്നു. ശിവജിയെ ഉദ്ധരിച്ച് തിലകന്‍ തന്റെ മാസികയായിരുന്ന കേസരിയില്‍ എഴുതിയ ലേഖനങ്ങള്‍ സര്‍ക്കാരിനെതിരെ അപ്രീതി വളര്‍ത്തുന്നതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. തിലകനെ ജയിലിടച്ചു. പിന്നീട് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ക്കെതിരെ വ്യാപകമായി രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു.

ചില ഘട്ടങ്ങളില്‍, സര്‍ക്കാരിനെതിരെ അപ്രീതി ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹമായി കൊളോണിയല്‍ കാലത്തെ കോടതികള്‍ വ്യഖ്യാനിച്ചപ്പോള്‍, മറ്റു ചിലപ്പോള്‍, സര്‍ക്കാരിനെതിരെ ആക്രമത്തിനുള്ള ആഹ്വാനമാണ് രാജ്യദ്രോഹമെന്നായിരുന്നു കോടതികളുടെ നിലപാട്.

കൊളോണിയല്‍ കാലത്തിന് ശേഷവും ജനാധിപത്യ സംവിധാനത്തില്‍ ഇത്തരമൊരു നിയമത്തിന്റെ സാംഗത്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. അപ്പോഴൊക്കെ നിയമം നിലനിര്‍ത്തണമെന്നതു തന്നെയായിരുന്നു ജനാധിപത്യ സര്‍ക്കാരുകളുടെ നിലപാട്. 1962 ലെ വിഖ്യാതമായ കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതിയും ഇതേ നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ എന്നത് രാജ്യത്തിന്റെ, ഭരണകൂടത്തിന്റെ പ്രതിബിംബമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സര്‍ക്കാറിനെ അട്ടിമറിച്ചാല്‍ അത് രാജ്യത്തിന് ദോഷമാകുമെന്നും കോടതി വിശദീകരിച്ചു. അതിനുമപ്പുറം ഭരണഘടനയുടെ 19(2) വകുപ്പ് രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ച് ചില നിയന്ത്രണങ്ങള്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേദാര്‍നാഥ് എന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ പ്രവര്‍ത്തനം ഭരണകൂടത്തിന് എതിരാണെന്നായിരുന്നു കോടതിയുടെ പക്ഷം. ഇത് തന്നെയായിരുന്നു തിലകന്റെ കേസില്‍ കൊളോണിയല്‍ കോടതിയും പറഞ്ഞത്.

കൊളോണിയല്‍ കാലത്തിന് ശേഷവും ജനാധിപത്യ സംവിധാ നത്തില്‍ ഇത്തരമൊരു നിയമത്തിന്റെ സാംഗത്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. അപ്പോഴൊക്കെ നിയമം നിലനിര്‍ത്തണമെന്നതു തന്നെയായിരുന്നു ജനാധിപത്യ സര്‍ക്കാരുകളുടെ നിലപാട്

രണ്ടിടത്തും രാജ്യത്തെ, അതത് കാലത്തെ സര്‍ക്കാരുമായി തുലനം ചെയ്താണ് വിധികള്‍ ഉണ്ടായത്. അതായത് സര്‍ക്കാരിനെതിരായ വിമര്‍ശനം രാജ്യദ്രോഹമായി അതത് കാലത്തെ അധികാരികള്‍ക്ക് വ്യാഖ്യാനിക്കാം നടപടിയെടുക്കാമെന്ന നിലപാടിന് കോടതികള്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇതിനൊരു തിരുത്താണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ചീഫ് ജസ്റ്റീസായിരുന്നു എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വരുത്തിയത്. സര്‍ക്കാര്‍ പുനഃപരിശോധന നടത്തുന്നതുവരെ ശിക്ഷാ നിയമം അവര്‍ സസ്‌പെന്റെ ചെയ്യുകയായിരുന്നു.

എന്നാല്‍ ഇനി ലോ കമ്മീഷന്റെ ശുപാര്‍ശ സ്വീകരിച്ച് വീണ്ടും ശിക്ഷാ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് പൊതുവില്‍ പ്രകടിപ്പിക്കപ്പെടുന്ന ആശങ്ക. ലോകത്തെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലൊന്നും ഇപ്പോള്‍ രാജ്യദ്രോഹ ശിക്ഷ നിയമം നിലവിലില്ല. അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതാണ് ഈ രാജ്യങ്ങള്‍ കണ്ട ന്യൂനത. ഇന്ത്യയ്ക്ക് ഈ നിയമം സംഭാവന ചെയ്ത ബ്രിട്ടനിലും അമേരിക്ക, ഓസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളും ഈ ശിക്ഷ ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി.

നിയമ പക്രിയയിലൂടെ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുകയെന്നതാണ് സര്‍ക്കാര്‍ രാജ്യദ്രോഹ ശിക്ഷാനിയമത്തിലൂടെ ലക്ഷ്യമിടുന്നത്. കേസ് എടുക്കുന്നവരില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമെ ശിക്ഷിക്കപ്പെടുന്നുള്ളൂ വെന്നതും ഈ നിയമത്തിനെതിരായ തെളിവുകളാണ്.

ലോകത്തെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലൊന്നും ഇപ്പോള്‍ രാജ്യദ്രോഹ ശിക്ഷ നിയമം നിലവിലില്ല. അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതാണ് ഈ രാജ്യങ്ങള്‍ കണ്ട ന്യൂനത

2015- 2020 വരെയുള്ള കാലഘട്ടത്തില്‍ 548 പേരാണ് രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ 12 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇത് തെളിയിക്കുന്നത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാരിനുള്ള ആയുധമായാണിത് പലപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നാണ് തെളിയിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവാരത്തെക്കുറിച്ച് ലോക വ്യാപകമായി ആശങ്ക ഉണ്ടാകുന്ന ഇക്കാലത്ത് , ലോ കമ്മീഷന്റെ ശുപാര്‍ശ സ്വീകരിച്ച് രാജ്യദ്രോഹ നിയമം വീണ്ടും വരുമോ? സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ പറഞ്ഞത് പോലെ ചില പുനഃപരിശോധനകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുമോ?. എന്ത് തീരുമാനം സര്‍ക്കാര്‍ എടുത്താലും അത് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുമെന്ന് വ്യക്തം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in