ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5
ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5

ശ്രീലങ്കന്‍ തുറമുഖത്തെ ചൈനയുടെ കപ്പൽ ഇന്ത്യയ്ക്ക് ഭീഷണിയാവുന്നതെങ്ങനെ?

ഇന്ന് രാവിലെ 8.30 നാണ് ചൈനീസ് ഗവേഷണ കപ്പലായ യുവാന്‍ വാങ് 5 ശ്രീലങ്കന്‍ തുറമുഖത്തെത്തിയത്.

ചൈനീസ് ചാരകപ്പല്‍ യുവാന്‍ വാങ് 5 ഇന്ന് രാവിലെ ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ടയിലെത്തി. ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനെ വകവയ്ക്കാതെയാണ് ശ്രീലങ്ക ചൈനയുടെ കപ്പലിന് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.ചൈനയുടെ ബാലിസ്റ്റിക്ക് സാറ്റ്‌ലൈറ്റ് നിരീക്ഷണ സംവിധാനമുളള ശാസ്ത്ര ഗവേഷണ കപ്പല്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതിന് നിരവധി കാരണങ്ങളാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

എങ്ങനെയാണ് ഒരു കപ്പല്‍ ഇന്ത്യയ്ക്ക് ഭീഷണിയാവുന്നത്?

ചൈനീസ് കപ്പലായ യുവാന്‍ വാങ് 5 ശ്രീലങ്കന്‍ തുറമുഖത്തിലേയ്ക്ക് ഓഗസ്റ്റ് 13 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ശ്രീലങ്കയുടെ പ്രവേശനാനുമതി വൈകിയതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇന്ത്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രവേശനം നീട്ടിവച്ചത്. എന്നാൽ പിന്നീട് അനുമതി നൽകുകയും ചെയ്തു.

ബാലിസ്റ്റിക്ക് സാറ്റ്‌ലൈറ്റ് നിരീക്ഷണ സംവിധാനമുളള ശാസ്ത്ര ഗവേഷണ കപ്പലാണ് യുവാന്‍ വാങ് 5. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലായി കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിലെ സാറ്റലൈറ്റ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കൊളംബോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിആര്‍ഐഎസ്എല്‍ എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നത്.

ചൈനയുടെ നിരീക്ഷണ കപ്പലുകളില്‍ ഉള്‍പ്പെട്ട യുവാന്‍ വാങ് 5 ന് ഏകദേശം 750 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുളള നിരീക്ഷണ സംവിധാനമുണ്ട്. അതിനാല്‍, ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കുന്നതോടെ ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പ്രദേശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യുവാന്‍ വാങ് 5 നിരീക്ഷിച്ചേക്കാമെന്നാണ് ഇന്ത്യയുടെ ആശങ്ക

ചൈനയുടെ നിരീക്ഷണ കപ്പലുകളില്‍ ഉള്‍പ്പെട്ട യുവാന്‍ വാങ് 5 ന് ഏകദേശം 750 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുളള നിരീക്ഷണ സംവിധാനമുണ്ട്. അതിനാല്‍, ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കുന്നതോടെ ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പ്രദേശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യുവാന്‍ വാങ് 5 നിരീക്ഷിച്ചേക്കാമെന്നാണ് ഇന്ത്യയുടെ ആശങ്ക. കിഴക്കന്‍ തീരത്തെ ഇന്ത്യന്‍ നാവിക താവളങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപണ കേന്ദ്രങ്ങളും ചൈനീസ് നിരീക്ഷണമെന്ന അപകടസാധ്യത നേരിടുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഉപഗ്രഹങ്ങളും ട്രാക്ക് ചെയ്യാനുള്ള ശേഷിയും കപ്പലിന്റെ വരവ് പ്രതിസന്ധിയിലാക്കുന്നു.

ആശങ്കകള്‍ അറിയിച്ച് രാജ്യങ്ങള്‍

യുവാന്‍ വാങ് 5 ന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കപ്പല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കപ്പലിനെ ഇന്ത്യ ശക്തമായ നിരീക്ഷിക്കുമെന്നുമാണ് വിദേശകാര്യ വക്താവ് പറഞ്ഞത് . ശ്രീലങ്കയ്ക്ക് മുകളില്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുന്ന തരത്തിലുളള ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിഷയവുമായി ബന്ധപ്പെട്ട് റെനില്‍ വിക്രമസിംഗെയോട് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രിയുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുകയുമുണ്ടായി. നോംപെന്നില്‍ നടന്ന ഉഭയകക്ഷി യോഗത്തില്‍ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും അലി സാബ്രിയുമായും വിദേശകാര്യ മന്ത്രി വിഷയം ഉന്നയിച്ചിരുന്നു .ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളിലേയ്ക്ക് കടന്നു കയറാനുളള ചൈനീസ് നീക്കമായാണ് ഇന്ത്യ ഇതിനെ വിലയിരുത്തുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അലി സാബ്രി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ യുമായും ചര്‍ച്ച നടത്തി.

ചൈനയുടെ പ്രതികരണം

ഇന്ത്യയുടെ സുരക്ഷാഭീഷണി കണക്കിലെടുത്ത് ചൈനയോട് കപ്പൽ കൊളംബോയിലേക്ക് അയക്കുന്നത് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചൈന അതിശക്തമായാണ് പ്രതികരിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗതാഗത കേന്ദ്രമായ ശ്രീലങ്കയിലാണ് ചൈനയുടേതുള്‍പെടെയുളള ശാസ്ത്ര ഗവേഷണ കപ്പലുകള്‍ എത്തുന്നത്. ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണെന്നും വികസന താത്പര്യങ്ങള്‍ക്കനുസരിച്ച് മറ്റ് രാജ്യങ്ങളുമായി ബന്ധം വികസിപ്പിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും ചൈന വ്യക്തമാക്കി. ശ്രീലങ്കയെ സമ്മര്‍ദത്തിലാക്കാന്‍ ചില രാജ്യങ്ങള്‍ 'സുരക്ഷാ ആശങ്കകള്‍' പോലുളള ആരോപണമുന്നയിക്കുന്നത് അന്യായമാണെന്നും ഇന്ത്യയെ പേരെടുത്ത് പരാമര്‍ശിക്കാതെ ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ ബിന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in