ഒരു സംഗീത സംവിധായകന്റെ ദുഃഖവെള്ളിയാഴ്ച

ഒരു സംഗീത സംവിധായകന്റെ ദുഃഖവെള്ളിയാഴ്ച

മലയാളത്തിൽ പിറന്ന ഏറ്റവും പ്രശസ്തമായ ക്രിസ്തീയ ഭക്തിഗീതത്തെ കുറിച്ച് ഒരു ഓർമ

ജീവിതത്തിലെ കടുത്ത പരീക്ഷണഘട്ടങ്ങളിൽ പോലും എത്രയോ സാധാരണ മനുഷ്യരുടെ മനസ്സുകളെ ആർദ്രമാക്കുന്നു ഈ  കൊച്ചു പ്രാർത്ഥനാഗീതം. വർഗീസ് മാളിയേക്കലിന്റെ ലളിതസുന്ദരമായ  വരികൾ. എസ് ജാനകിയുടെ ഭാവദീപ്തമായ ആലാപനം.

"ഞാനുറങ്ങാൻ പോകും മുൻപായ്.. 

നിനക്കേകുന്നിതാ നന്ദി നന്നായ്, 

ഇന്നു നീ കാരുണ്യപൂർവം തന്ന 

നന്മകൾക്കൊക്കെയ്ക്കുമായി..

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തോരെൻ 

കൊച്ചു പാപങ്ങൾ പോലും 

എൻ കണ്ണുനീരിൽ കഴുകി മേലിൽ 

പുണ്യപ്രവൃത്തികൾ ചെയ്യാൻ.

ഞാനുറങ്ങീടുമ്പോഴെല്ലാം 

എനിക്കാനന്ദ നിദ്ര  നൽകേണം

രാത്രി മുഴുവനുമെന്നെ 

നോക്കി കാത്തുസൂക്ഷിക്കുക വേണം.''

ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഓർമയിൽ വന്നു നിറയുക വർഷങ്ങൾക്കപ്പുറത്തുള്ള ഒരു ദുഖവെള്ളിയാഴ്ചയാണ്; കെ വി ജോബ് എന്ന സംഗീത സംവിധായകന്റെ വിഷാദഭരിതമായ  മുഖവും.  

നിഷ്കളങ്കമായ ആ പതിവു കുസൃതിച്ചിരിക്ക് പകരം നേർത്തൊരു ഗൗരവം  മാഷിന്റെ മുഖത്ത്. ആ ഭാവത്തിൽ അപൂർവമായേ കണ്ടിട്ടുള്ളു അദ്ദേഹത്തെ.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കാണുകയായിരുന്നു ജോബ് മാഷിനെ. കളമശ്ശേരി സെൻറ് പോൾസ് കോളേജിനടുത്തുള്ള മാഷിന്റെ "അജയ്'' എന്ന കൊച്ചുവീട്ടിൽ കയറിച്ചെന്നപ്പോൾ ചുറ്റുമുള്ള ആഘോഷാരവങ്ങൾക്കിടയിൽ  നിശബ്ദനായി, മ്ലാനവദനനായി ഇരിക്കുന്നു "അല്ലിയാമ്പൽ കടവിലി''ന്റെ സംഗീത സംവിധായകൻ.

"രവി വരുന്നതും കാത്തിരിക്കുകയാ കാലത്ത് മുതൽ. എന്തോ സീരിയസ് ആയ കാര്യം പറയാനുണ്ടത്രേ,''-- ഗ്രേസ് എന്ന ഞങ്ങളുടെ ഗ്രേസിച്ചേച്ചി -- ജോബ് മാഷിന്റെ കണ്ണൂർക്കാരിയായ പ്രിയപത്നി -- ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്തെന്ന് ചോദിച്ചാൽ മാസ്റ്റർ പറയില്ല. നേരിട്ടേ പറയൂ എന്ന വാശിയിലാണ്..

''നിഷ്കളങ്കമായ ആ പതിവു കുസൃതിച്ചിരിക്ക് പകരം നേർത്തൊരു ഗൗരവം  മാഷിന്റെ മുഖത്ത്. ആ ഭാവത്തിൽ അപൂർവമായേ കണ്ടിട്ടുള്ളു അദ്ദേഹത്തെ. അടുത്തു ചെന്നപ്പോൾ സ്നേഹപൂർവം കൈ പിടിച്ച് തൊട്ടടുത്തിരുത്തി മാഷ് പറഞ്ഞു:

"ഇതെങ്ങനെ പറയണം എന്നെനിക്ക് അറിയില്ല. പറയാമോ എന്നും അറിയില്ല. നമ്മുടെ സ്വന്തം കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ...''

ചുരുങ്ങിയ വാക്കുകളിലുള്ള ആ ആമുഖം കേട്ട് ഒന്നും പിടികിട്ടാതെ  മിഴിച്ചിരുന്നു ഞാൻ.

കഥ ഇങ്ങനെ:  മാസങ്ങൾക്ക് മുൻപ്  മാക്ട കോഴിക്കോട്ട് സംഘടിപ്പിച്ച ബാബുരാജ് സംഗമം എന്ന മെഗാ സംഗീത പരിപാടിയിൽ "തൊമ്മന്റെ മക്കൾ'' എന്ന ചിത്രത്തിലെ "ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്'' എന്ന വിഖ്യാത ക്രിസ്തീയ ഭക്തിഗാനവും ഉൾപ്പെടുത്തിയിരുന്നു. ബാബുരാജിന്റെ സംഗീത സൃഷ്ടി എന്ന പേരിലാണ് ജാനകി പാടിയ ആ ഗാനം പരിപാടിയിൽ അവതരിപ്പിച്ചത്. ആയിടെ പുറത്തിറങ്ങിയ ബാബുരാജ് സംഗമത്തിന്റെ ഓഡിയോ കാസറ്റിലും കേട്ടു അതേ ഗാനം. ആരോ കാസറ്റ് വാങ്ങിക്കൊണ്ടുവന്നു  കേൾപ്പിച്ചു കൊടുത്തപ്പോൾ  ജോബ് മാഷ് ഞെട്ടിപ്പോയി.

ഞെട്ടലിന്റെ കാരണം ലളിതം: "ഞാനുറങ്ങാൻ പോകും മുൻപായ് '' എന്ന പാട്ടിന്റെ ശിൽപ്പി ബാബുരാജല്ല; ജോബ് ആൻഡ് ജോർജ്ജ് സഖ്യമാണ്. "സ്വർഗ്ഗ സന്ദേശം'' എന്ന ഗാനസമാഹാരത്തിന് വേണ്ടി വർഗീസ് മാളിയേക്കൽ രചിച്ച് ജോബും ജോർജ്ജും ചേർന്ന് സ്വരപ്പെടുത്തിയ  ഈ ഭക്തി ഗാനം, "തൊമ്മന്റെ മക്കളി''ൽ ഉൾപ്പെടുത്തിയത് സംവിധായകൻ ശശികുമാറിന്റെയും തിരക്കഥാകൃത്ത് പി ജെ ആന്റണിയുടേയും  ആഗ്രഹപ്രകാരമായിരുന്നു. പടത്തിലെ മറ്റു പാട്ടുകൾ എല്ലാം ഒരുക്കിയത് വയലാർ - ബാബുരാജ് ടീം ആയതുകൊണ്ടാകണം, ഈ പാട്ടിന്റെ പിതൃത്വവും ബാബുരാജിൽ ചെന്നുചേർന്നത്. എങ്കിലും സിനിമയുടെ ടൈറ്റിലിൽ  "പ്രാർത്ഥനാഗാനം: മാളിയേക്കൽ -- ജോബ് ആൻഡ് ജോർജ്ജ്'' എന്ന് വ്യക്തമായി രേഖപ്പെടുത്താൻ മറന്നിട്ടില്ല സംവിധായകൻ.  

സംഘാടകരുടെ നോട്ടപ്പിശക് കൊണ്ട് സംഭവിച്ചതെങ്കിലും തെറ്റ് തെറ്റ് തന്നെ.  അതവർ  തിരുത്തിയേ പറ്റൂ. പിറ്റേന്നത്തെ പത്രത്തിൽ  മാക്ട്യ്ക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് എഴുതുകയായിരുന്നു മുന്നിലുള്ള ഏക പോംവഴി

"നമ്മളൊക്കെ ആദരിക്കുന്ന മഹാനായ സംഗീത സംവിധായകനാണ് ബാബുരാജ്. എത്രയോ അനശ്വര ഗാനങ്ങൾ സമ്മാനിച്ച പ്രതിഭ.  മറ്റാരോ സൃഷ്ടിച്ച ഗാനത്തിന്റെ പിന്തുണ  വേണ്ടല്ലോ ആ വലിയ കലാകാരന്റെ  മഹത്വം അളക്കാൻ. ഇതറിഞ്ഞാൽ ഏറ്റവുമധികം വേദനിക്കുക അദ്ദേഹത്തിന്റെ മനസ്സായിരിക്കും.''-- ജോബ് മാഷ് പറഞ്ഞു. 

സംഘാടകരുടെ നോട്ടപ്പിശക് കൊണ്ട് സംഭവിച്ചതെങ്കിലും തെറ്റ് തെറ്റ് തന്നെ.  അതവർ  തിരുത്തിയേ പറ്റൂ. പിറ്റേന്നത്തെ പത്രത്തിൽ  മാക്ട്യ്ക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് എഴുതുകയായിരുന്നു മുന്നിലുള്ള ഏക പോംവഴി. ആ വാർത്ത കൊണ്ട് ഏതായാലും ഗുണമുണ്ടായി. അടുത്ത ദിവസം തന്നെ മാക്ടയുടെ ഭാരവാഹികൾ  മാഷിനെ വിളിച്ച് പറ്റിയ തെറ്റിന് ക്ഷമ ചോദിച്ചു. ഇനിയിറങ്ങുന്ന  ഓഡിയോ ആൽബങ്ങളിൽ നിന്ന് ആ പാട്ട് എടുത്തുമാറ്റാമെന്ന്  ഉറപ്പു നൽകി.

നെഞ്ചിൽ നിന്ന് ഒരു ഭാരം ഇറക്കിവെച്ച പോലെ തോന്നിയിരിക്കണം ജോബ് മാഷിന്. നന്ദി പറയാൻ ഫോൺ ചെയ്ത  മാഷിന്റെ വികാരഭരിതമായ ശബ്ദത്തിൽ നിന്ന് ആ മനസ് വായിച്ചെടുക്കാമായിരുന്നു എനിക്ക്. നഷ്ടപ്പെട്ടുവെന്ന് കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ  ഒരച്ഛന്റെ ആഹ്ളാദമുണ്ടായിരുന്നു ആ വാക്കുകളിൽ...

ജോബേട്ടൻ ഇന്നില്ല. പക്ഷേ സൗമ്യമധുരമായ ആ ചിരിയും പതിഞ്ഞ സംസാരവും സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ പെരുമാറ്റവും മങ്ങാതെ നിൽക്കുന്നു ഓർമയിൽ -- അദ്ദേഹം ചിട്ടപ്പെടുത്തി അനശ്വരമാക്കിയ "അല്ലിയാമ്പൽ കടവിൽ'' എന്ന ഗാനത്തെ പോലെ. യുവ സംഗീത സംവിധായകനായ മകൻ അജയ് ജോസഫിലൂടെ മാഷിന്റെ  സംഗീത പാരമ്പര്യം പിൻ തലമുറയിലേക്ക് നീളുന്നത് കാണുമ്പോൾ അനൽപ്പമായ ആഹ്‌ളാദം.  ഇനിയും വിടരട്ടെ അല്ലിയാമ്പലുകൾ...

logo
The Fourth
www.thefourthnews.in