'ഇനി ഞാന്‍ ഒറ്റയ്ക്ക് പാടട്ടെ'

പാട്ടും വര്‍ത്തമാനവുമായി ഇംതിയാസ് ബീഗം ദ ഫോര്‍ത്തിനോടൊപ്പം

റാസാ ബീഗം ഒറ്റപേരാണന്ന്‌ കരുതിയവര്‍ ഉണ്ട്. മലയാളികളുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയുമൊക്കെ ശബ്ദമായി മാറിയ റാസാ ബീഗത്തില്‍ നിന്ന് ഇംതിയാസ് ബീഗം ഇനി ഒറ്റയ്ക്ക് പാടുന്നു. പാട്ടും വര്‍ത്തമാനവുമായി ഇംതിയാസ് ബീഗം ദ ഫോര്‍ത്തിനോടൊപ്പം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

പത്ത് വര്‍ഷത്തോളം കര്‍ണാടക സംഗീതം പഠിച്ച ഇംതിയാസ് ബീഗം ഗസലിന്റെ ലോകത്തേക്ക് വന്നത് ബാപ്പയുടെ ഗസല്‍ പ്രേമം കാരണമാണ്. എന്നും വീട്ടില്‍ കേട്ടുകൊണ്ടിരുന്ന ഗസലാണ് ബീഗത്തെയും അതില്‍ക്കൊണ്ടെത്തിച്ചത്. ചെറുപ്പത്തില്‍ തന്നെ ആരാകണമെന്ന ചോദ്യത്തിന് പാട്ടുകാരിയാകണമെന്ന ഉത്തരമുണ്ടായിരുന്നു ബീഗത്തിന്. പിന്നീട് ഭര്‍ത്താവ് റാസാ റസാഖിനൊപ്പം ചേര്‍ന്നപ്പോള്‍ റാസാ ബീഗമായി അവര്‍ ഒരുമിച്ച് ഗസലിന്റെ ലോകത്ത് ഒരു മായജാലം തന്നെ സൃഷ്ടിച്ചു.

റാസാ ബീഗം എന്നത് മലയാളികളുടെ പ്രണയത്തെയും വിരഹത്തെയുമൊക്കെ ചേര്‍ത്തു പിടിക്കുന്ന ശബ്ദമായി. എന്നാല്‍ ഇപ്പോള്‍ ഇംതിയാസ് ബീഗം ഒറ്റയ്ക്ക് പാടാന്‍ തീരുമാനിച്ചു. സോളോ കോണ്‍സേര്‍ട്ട് ചെയ്താല്‍ നന്നാവില്ലെന്ന് ആദ്യമൊക്കെ സ്വയം കരുതിയിരുന്നുവെന്നും പിന്നീട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബീഗം പറയുന്നു. പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയിച്ചെങ്കിലും നിറഞ്ഞ സദസ് ആണ് ആദ്യ സോളോ കോണ്‍സേര്‍ട്ടില്‍ ഉണ്ടായതെന്നും ബീഗം കൂട്ടിചേര്‍ത്തു. എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയത് ഡ്യുയറ്റായാണ്, അതിന്റെ ബുദ്ധിമുട്ടുകള്‍ ഒറ്റയ്ക്ക് പാടിയപ്പോള്‍ ഉണ്ടായിരുന്നെന്നും ബീഗം പറയുന്നു.

മകള്‍ പാടിയ 'നീയെറിഞ്ഞ കല്ലെന്ന' പാട്ട് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പുോള്‍ പോലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതാകണമെന്ന് റാസ ആഗ്രഹിച്ചിരുവെന്നും അങ്ങനെയാണ് ആ പാട്ട് ചിട്ടപ്പെടുത്തിയതെന്നും ബീഗം പറയുന്നു. തങ്ങളുടെ പാട്ടുകള്‍ എല്ലാം ഗസലിന്റെ നിയമമനുസരിച്ചല്ലെന്നും അതുകൊണ്ടുതന്നെ റാസ ബീഗത്തിന്റെ പാട്ടുകള്‍ എന്ന് പറയുന്നതാണ് നല്ലെതെന്നും ബീഗം കൂട്ടിചേര്‍ത്തു. വലിയ ബഹളങ്ങളൊന്നുമില്ലാത്ത പാട്ടുകളാണാണ് എപ്പോഴും തിരഞ്ഞെടുക്കാറുള്ളതെന്നും വരികള്‍ക്കാണ് കൂടുതല്‍ പ്രാധ്യാനം നല്‍കാറുള്ളതെന്നും ഇംതിയാസ് ബീഗം പറയുന്നു.

ഓമലാളെ നിന്നെയോര്‍ത്ത് എന്ന് പാട്ടിലൂടെയാണ് റാസാ ബീഗം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ പാട്ടിലെ പ്രണയത്തിനും കാത്തിരിപ്പിനും റാസാ ബീഗത്തിന്റെ ജീവിതവുമായി ബന്ധമുണ്ടെന്നും ബീഗം പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in