ജീവിത പരീക്ഷയിൽ കാലിടറി ; വീടെന്ന സ്വപ്നം ബാക്കി

സാക്ഷര കേരളത്തിന്റെ അഭിമാനമായ മുത്തശ്ശി താമസിക്കുന്നത് മകൾക്ക് ലക്ഷംവീട് കോളനിയിൽ ലഭിച്ച വീട്ടിൽ

'എനിക്ക് വീടില്ല കുഞ്ഞേ… കൂടി വന്നാൽ നാല് സെന്റ്, അതിൽ കൂടുതൽ വേണ്ട. ' ഹരിപ്പാടിന് സമീപം ചേപ്പാട് ഗ്രാമപഞ്ചായത്തിലെ മുട്ടത്തുള്ള ലക്ഷംവീട് കോളനിയിലെ ഒരു മുറിയിലേക്ക് കയറിച്ചെന്നത് മുതൽ കാർത്യായനിയമ്മ ഇടയ്ക്കിടെ ഈ സങ്കടം പറഞ്ഞു. കൊച്ചുമകൾക്ക് ലക്ഷംവീട് കോളനിയിൽ കിട്ടിയ വീട്ടിലാണ് ഒരിക്കൽ സാക്ഷര കേരളത്തിന്റെ അഭിമാനമായി മാറിയ ഈ മുത്തശ്ശി താമസിക്കുന്നത്

വീട്ടുവാതിക്കൽ നിന്ന് നോക്കിയാൽ ആകെയുള്ള മുറിയിൽ നിരത്തി വച്ചിരിക്കുന്ന ഫ്രെയിം ചെയ്ത പുരസ്കാരങ്ങളുടെ വലിയ കൂട്ടം. ഫ്രെയിമുകൾക്കുള്ളിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുo, മുഖ്യമന്ത്രി പിണറായി വിജയനും എല്ലാമുണ്ട്.

"ഈ കിടപ്പാ. എനിക്ക് കൈ ഇല്ലേലും കുഴപ്പമില്ല. കാലെങ്കിലും അനങ്ങിയാൽ ഒന്നു നടക്കാമല്ലോ.."

ഒരിക്കൽ ഈ മുത്തശ്ശിയെ തേടി ഈ വീട്ടിൽ ആൾക്കൂട്ടം എത്തിയിരുന്നു. എന്നാൽ ഇന്ന് മകൾ ജോലിക്ക് പോവുമ്പോൾ പുറത്ത് നിന്ന് പൂട്ടിപോവുന്ന വീട്ടിലെ ഒരു മുറിയിലെ കട്ടിലിൽ എഴുന്നേൽക്കാൻ പോലുമാവാതെ ഒറ്റയ്ക്ക് കിടക്കുകയാണ് ഇവർ.

നൂറാം വയസ്സിൽ പത്താം ക്ലാസിൽ ചേരണമെന്നായിരുന്നു അമ്മയ്ക്ക്

2017 ൽ സാക്ഷരതാ മിഷനിലൂടെ മൂന്നാം ക്ലാസ് പഠിച്ച 96 കാരി തുല്യതാ പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാം റാങ്കുകാരിയായി. അന്ന് മുതൽ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. 2019 ൽ കോമൺവെൽത്ത് ലേണിങ് ഗുഡ് വിൽ അംബാസിഡറായി. 2020 ൽ കേന്ദ്ര നാരീശക്തി പുരസ്കാരവും ലഭിച്ചു.

ഏഴാം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മൂന്ന് മാസം മുമ്പ് ഒരുവശം തളർന്ന് കിടപ്പിലായത്. 'നൂറാം വയസ്സിൽ പത്താം ക്ലാസിൽ ചേരണമെന്നായിരുന്നു അമ്മയ്ക്ക്' സാക്ഷരതാ മിഷൻ പ്രേരകും കാർത്യായനിയമ്മയുടെ അധ്യാപികയുമായ സതി പറയുന്നു.

എന്നാൽ ആ മോഹം നടന്നില്ല. അതിനേക്കാൾ വലിയൊരു സ്വപ്നം ഈ മുത്തശ്ശിക്കുണ്ട്. മരിക്കുമ്പോഴെങ്കിലും സ്വന്തമായി ഭൂമിയും ഒരു വീടും വേണം. എന്നാൽ പലതവണ അപേക്ഷിച്ചിട്ടും ലൈഫ് മിഷനിൽ അപേക്ഷ നൽകിയിട്ടും കാർത്യായനിയമ്മയോ മകൾ അമ്മിണിയോ പരിഗണിക്കപ്പെട്ടില്ല. അംഗീകാരങ്ങൾ നൽകി ആദരിച്ച സർക്കാരുകൾ സ്ഥലമോ വീടോ നൽകാതെ മാറി നിൽക്കുമ്പോൾ കിട്ടിയ പുരസ്കാരങ്ങളെങ്കിലും ചേർത്ത് വയ്ക്കാൻ ഒരു വീട് വേണമെന്ന ഈ മുത്തശ്ശിയുടെ സ്വപ്നം ഇനിയും ബാക്കിയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in