വെടിയേറ്റ് മരിച്ചവർ, തടവിലായവർ; സ്വതന്ത്ര ഇന്ത്യയ്ക്കായി പോരാടിയ ധീരവനിതകൾ

വെടിയേറ്റ് മരിച്ചവർ, തടവിലായവർ; സ്വതന്ത്ര ഇന്ത്യയ്ക്കായി പോരാടിയ ധീരവനിതകൾ

സ്വാതന്ത്ര്യ സമരത്തിൽ ധീര പോരാട്ടം നടത്തിയ സ്ത്രീ പോരാളികളിൽ പലരെയും ചരിത്രം അവഗണിക്കുകയാണ് ചെയ്തത്

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സമരമുഖത്തെ സ്ത്രീ സാന്നിധ്യം വിസ്മരിക്കാനാകാത്ത ഒന്നാണ്. നൂറ്റാണ്ടുകള്‍ അടിമയാക്കപ്പെട്ട്, ഒടുവില്‍ ദീർഘകാലത്തെ സമരങ്ങളിലൂടെ ബ്രിട്ടീഷ് കോളനികളില്‍ നിന്ന് സ്വതന്ത്രയായ ഇന്ത്യയ്ക്ക് വേണ്ടി ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ പോരാടിയത് നിരവധി സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സഞ്ചാരവിലക്ക് വ്യാപകമായിരുന്ന ആ കാലത്തും അസമില്‍ നിന്നും കേരളത്തില്‍ നിന്നും ഗുജറാത്തില്‍ നിന്നുമൊക്കെ സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നുകയറിയവർ ഇന്നും ആവേശമാണ്. അവരില്‍ ചിലരെ അറിയാം.

റാണി ഗൈന്‍ദിന്‍ലിയു

മണിപ്പൂരിലെ നാഗാ വംശജരെ നയിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു റാണി ഗൈന്‍ദിന്‍ലിയു. 13-ാം വയസില്‍ സമരമുഖത്തിറങ്ങിയ ഗൈന്‍ദിന്‍ലിയു 1932ല്‍ പതിനാറാമത്തെ വയസില്‍ ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായി. തുടർന്ന് ജീവപര്യന്തം ശിക്ഷ. സ്വതന്ത്ര്യത്തിന് ശേഷം 1947ല്‍ ജയില്‍മോചിതനായി. പിന്നീട് നാഗാ ഉന്നമനത്തിനായിട്ടായിരുന്നു പ്രവർത്തനം. ജവഹർലാല്‍ നെഹ്റുവാണ് ഗൈന്‍ദിന്‍ലിയുവിന് 'റാണി'പദവി നല്‍കിയത്.

റാണി ഗൈന്‍ദിന്‍ലിയു
റാണി ഗൈന്‍ദിന്‍ലിയു

കിത്തൂർ റാണി ചെന്നമ്മ

കർണാടകയില്‍ നിന്നുള്ള സമരപോരാളിയാണ് ചെന്നമ്മ. ബ്രിട്ടീഷ് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനായി ആദ്യ പടനീക്കം നടത്തിയവരില്‍ പ്രധാനിയാണ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കലാപം നയിച്ചു. 1829ല്‍ ബ്രിട്ടീഷ് തടവിലായിരിക്കെ ചെന്നമ്മ മരണമടഞ്ഞു.

കനകലതാ ബറൂവ

ആസാമില്‍ നിന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം വഴിയാണ് കനകലതാ ബറൂവ സമരമുഖത്ത് സജീവമായത്. 1942 ല്‍ ബ്രിട്ടീഷ് പോലീസ് കനകലതയെ വെടിവച്ചുകൊന്നു. മരിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു അവരുടെ പ്രായം. മരിക്കുമ്പോഴും ത്രിവർണ പതാക മുറുകെ പിടിച്ചിരുന്ന കനകലത സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ്.

ചെന്നമ്മയുടെയും കനകലതാ ബറൂവയുടെയും സ്മാരകങ്ങള്‍
ചെന്നമ്മയുടെയും കനകലതാ ബറൂവയുടെയും സ്മാരകങ്ങള്‍

പ്രീതിലത വഡേദാര്‍

ബംഗാളില്‍ നിന്നുള്ള വിപ്ലവകാരിയാണ് പ്രീതിലത വഡേദാര്‍. സൂര്യസെന്നിന്റെ നേതൃത്വത്തില്‍ സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്ത പ്രീതിലത ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. 'നായ്ക്കളെയും ഇന്ത്യക്കാരെയും അനുവദിക്കില്ലെ'ന്ന് എന്ന് ബോർഡ് എഴുതിവെച്ച പഹർതാലി യൂറോപ്യന്‍ ക്ലബ്ബ് 1932ല്‍ ഇവരുടെ സംഘം തീയിട്ടു. അറസ്റ്റിലാകുമെന്ന ഘട്ടത്തില്‍ പ്രീതിലത സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.

പ്രീതിലത വഡേദാര്‍
പ്രീതിലത വഡേദാര്‍

ഉഷ മെഹ്ത

എട്ടാം വയസില്‍ സമരരംഗത്തേക്ക് വന്ന വിപ്ലവകാരിയാണ് ഉഷ മെഹ്ത. സൈമണ്‍ ഗോ ബാക്ക് സമരത്തില്‍ പങ്കെടുത്തായിരുന്നു തുടക്കം. 1942 ല്‍ ആരംഭിച്ച രഹസ്യ റേഡിയോ ആയ 'സീക്രട്ട് കോൺഗ്രസ് റേഡിയോ'യില്‍ കുറച്ചുകാലം പ്രവർത്തിച്ചു. 1998ല്‍ ഉഷാ മെഹ്തയ്ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു.

ഉഷ മെഹ്ത
ഉഷ മെഹ്ത

പർബതി ഗിരി

ഒഡീഷയില്‍ നിന്ന് പതിനാറാമത്തെ വയസിലാണ് പർബതി ഗിരി സമരമുഖത്തേക്കിറങ്ങിയത്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ പർബതി ഗിരിക്ക് 16 വയസാണ്. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് രണ്ട് വർഷം തടവറയില്‍ കിടന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം അനാഥരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച പർബതി ഗിരി ഒഡീഷയിലെ മദർ തെരേസ എന്നാണ് അറിയപ്പെടുന്നത്.

പർബതി ഗിരി
പർബതി ഗിരി

അമൃത് കൗർ

പഞ്ചാബിലെ കപുർത്തലയിലെ രാജാവായ രാജാ ഹർനാം സിങ്ങിന്റെ മകളാണ് അമൃത് കൗർ. ദണ്ഡി മാർച്ചില്‍ പങ്കെടുത്തതിന് നാല് വർഷം കൗർ ജയിലില്‍ കഴിഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്നു.

അമൃത് കൗർ
അമൃത് കൗർ
logo
The Fourth
www.thefourthnews.in