എംഎല്‍എയും എംപിയുമൊന്നുമില്ലെങ്കിലെന്താ,  ഫണ്ട് പിരിവിൽ മുന്നില്‍ ബിജെപി, കിട്ടിയത് 1,917 കോടി രൂപ,സിപിഎമ്മിന് 162 കോടി

എംഎല്‍എയും എംപിയുമൊന്നുമില്ലെങ്കിലെന്താ, ഫണ്ട് പിരിവിൽ മുന്നില്‍ ബിജെപി, കിട്ടിയത് 1,917 കോടി രൂപ,സിപിഎമ്മിന് 162 കോടി

സംസ്ഥാനത്ത് ഫണ്ട് ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് ആണ്, ലഭിച്ചത് 541.275 കോടി രൂപയാണ്

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംഭാവന വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയാണെന്ന് റിപ്പോര്‍ട്ട്. 1,917.12 കോടി രൂപയാണ് 2021-22 കാലയളവില്‍ ബിജെപി സംഭാവനയായി വാങ്ങിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കില്‍ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തത്തില്‍ 2,859.724 കോടി രൂപയാണ് സംഭാവന വാങ്ങിയതെന്നും എ ഡി ആര്‍ കേരള കോര്‍ഡിനേറ്റര്‍ റെന്നി പി ആന്റണി തൃശ്ശൂരിൽ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം, ബിജെപി 854.467 കോടി രൂപ 2021-22 വര്‍ഷത്തില്‍ ചെലവാക്കിയതായും റെന്നി പറഞ്ഞു.

സംസ്ഥാനത്ത് ഫണ്ട് ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് ആണ്. 541.275 കോടി രൂപയാണ് 2021-22 കാലയവളവില്‍ കോണ്‍ഗ്രസ് സംഭാവന ഇനത്തില്‍ നേടിയത്. 400.14 കോടി രൂപ കോണ്‍ഗ്രസ് ചെലവാക്കി.

ഭരണകക്ഷിയായ സി പി എം ഫണ്ട് സ്വീകരിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ്. 162.36 കോടി രൂപയാണ് സി പി എമ്മിന് സംഭാവനയായി ലഭിച്ചത്. 83.412 കോടിയാണ് സി പി എം ചെലവാക്കിയത്.

സംസ്ഥാനത്ത് സംഘടനാ ശേഷി തീരെക്കുറഞ്ഞ ബി എസ് പി 43.778 കോടി രൂപ ഫണ്ടിലൂടെ നേടി. 85.117 കോടി രൂപയാണ് ബി എസ് പിയുടെ ചെലവ്, അതേസമയം, സി പി ഐയ്ക്ക് ലഭിച്ചിരിക്കുന്നത് 2.871 കോടി രൂപയാണ്. 1.184 കോടി രൂപയാണ് സി പി ഐയുടെ ചെലവ്. 75.843 കോടിയാണ് എന്‍ സിപി ക്ക് ലഭിച്ചത്. 32.229കോടി രൂപ എന്‍ സി പി ചെലവാക്കി.

ഏറ്റവും സമ്പന്നന്‍ പി വി അന്‍വര്‍

ഏറ്റവും കൂടുതല്‍ സ്വത്തുള്ള നിയമസഭാംഗം നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ആണ്. 64 കോടിയില്‍ കൂടുതലാണ് പി വി അന്‍വറിന്റെ സ്വത്ത്. 34 കോടിയുടെ സമ്പാദ്യമുള്ള മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍ ആണ് തൊട്ടുപിന്നിലുള്ളത്. പാലാ എം എല്‍ എ മാണി സി കാപ്പന് 27 കോടി രൂപയുടെ സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തരൂര്‍ എം എല്‍ എ പിവി സുമോദ് ആണ് ഏറ്റവും കുറവ് സമ്പാദ്യമുള്ള നിയമസഭാംഗം. 9 ലക്ഷമാണ് സുമോദിന്റെ സമ്പാദ്യം. 96 എം എല്‍ എമാര്‍ക്ക് എതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 37പേര്‍ക്ക് എതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in