12 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; മഹാരാഷ്ട്രയിൽ കോഷിയാരിക്ക് പകരം രമേശ് ബയസ്, ആന്ധ്രാപ്രദേശില്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍

12 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; മഹാരാഷ്ട്രയിൽ കോഷിയാരിക്ക് പകരം രമേശ് ബയസ്, ആന്ധ്രാപ്രദേശില്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍

മഹാരാഷ്ട്ര ഗവർണറായിരുന്ന ഭഗത് സിങ് കോഷിയാരി നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു

12 സംസ്ഥാനങ്ങളില്‍ പുതിയ ഗവർണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മുൻ സുപ്രീം കോടതി ജഡ്ജി അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറാക്കി നിയമിച്ചതാണ് നിര്‍ണായക നിയമനം. 2023 ജനുവരി നാലിന് ജസ്റ്റിസ് നസീർ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്. അയോധ്യ കേസ്, മുത്തലാഖ് , നോട്ട് നിരോധനം തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധിന്യായം നടത്തിയ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ്‌ എസ് അബ്ദുൾ നസീർ. മഹാരാഷ്ട്ര ഗവർണറായ ഭഗത് സിങ് കോഷിയാരിയുടെ രാജി സ്വീകരിച്ച രാഷ്ട്രപതി, ജാർഖണ്ഡ് ഗവർണർ രമേഷ് ബയസിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. കേന്ദ്രഭരണ പ്രദേശയമായ ലഡാക്കില്‍ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ചു.

ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് രാധാകൃഷ്ണൻ മാത്തൂരിന്റെ രാജി പ്രസിഡന്റ് മുർമു സ്വീകരിച്ചു. അരുണാചൽ പ്രദേശ് ഗവർണർ ബ്രിഗേഡിയർ ഡോ. ബി ഡി മിശ്രയാണ് ലഡാക്കിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍. ലഡാക്കിന് സംസ്ഥാന പദവിയും പ്രത്യേക പദവിയും വേണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നിയമനം.

കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണകും. ലക്ഷ്മൺ പ്രസാദ് ആചാര്യയെ സിക്കിം ഗവർണറായും, സി പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായും നിയമിച്ചു. ഗുലാബ് ചന്ദ് കതാരിയയാണ് അസം ഗവർണര്‍. ശിവ് പ്രതാപ് ശുക്ലയെ ഹിമാചൽ പ്രദേശ് ഗവർണറായും നിയമിച്ചു.

മണിപ്പൂർ ഗവർണർ ലാ ഗണേശൻ നാഗാലാൻഡിന്റെ ഗവർണറായി. ഹിമാചൽ പ്രദേശ് ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ബിഹാർ ഗവർണറായി നിയമിച്ചു. നിലവിലെ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായി നിയമിച്ചു.

നേരത്തെ മഹാരാഷ്ട്ര ഗവർണറായിരുന്ന ഭഗത് സിങ് കോഷിയാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജി സന്നദ്ധത അറിയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന തന്റെ ആഗ്രഹം അറിയിച്ചതായി കൊഷിയാരി തന്നെ വ്യക്തമാക്കിയിരുന്നു. വായനയിലും എഴുത്തിലും കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കോഷിയാരി അറിയിച്ചിരുന്നു.

ഗവർണറായിരിക്കെ കോഷിയാരി നടത്തിയ പരാമര്‍ശങ്ങളും ഇടപെടലുകളും നിരവധി വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ശിവജിയെ കുറിച്ചുള്ള സമീപകാല പരാമർശങ്ങളും സാവിത്രി ഭായിയെയും ജ്യോതിറാവു ഫൂലെയെയും കുറിച്ചുള്ള പരാമർശങ്ങളും നിരവധി കടുത്ത വിമർശനങ്ങൾക്കും കാരണമായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ബിജെപി - ഷിന്‍ഡെ സര്‍ക്കാരിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയതുള്‍പ്പെടെ വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in