11 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 21 പോലീസുകാരെ വെറുതെവിട്ടു

11 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 21 പോലീസുകാരെ വെറുതെവിട്ടു

കേസ് അന്വേഷണത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ആന്ധ്രാപ്രദേശിൽ ആദിവാസി സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ പോലീസുകാരെ വെറുതെ വിട്ട് പ്രത്യേക കോടതി. 11 ആദിവാസി യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് പ്രതികളായ 21 പോലീസുകാരെ കുറ്റവിമുക്തരാക്കിയത്. കേസ് അന്വേഷണത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

2007 ഓഗസ്റ്റ് 20 നാണ് കേസിനാസ്പദമായ സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായ ഗ്രേഹൗണ്ട്‌സ് എന്ന പ്രത്യേക സേനയിൽ പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. അല്ലൂരി സീതാരാമ രാജു ജില്ലയിലെ വാകപ്പള്ളി ഗ്രാമത്തിൽ സംയുക്ത പോലീസ് ഓപ്പറേഷന്റെ ഭാഗമായി എത്തിയതായിരുന്നു പോലീസുകാർ. കൊന്ദ് ആദിവാസി വിഭാഗത്തിൽ 11 സ്ത്രീകളെ 21 പോലീസുകാർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

2018ലാണ് വിശാഖപട്ടണത്ത് പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്

എസ് സി/ എസ് ടി അതിക്രമം തടയൽ നിയമപ്രകാരം വിശാഖപട്ടണം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ പ്രത്യേക കോടതിയാക്കിയാണ് വിചാരണ നടന്നത്. 2018ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അന്വേഷണത്തില്‍ വന്ന പിഴവാണ് പ്രതികളായ പോലീസുകാരെ വെറുതെ വിടാന്‍ കാരണമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ഇതുസംബന്ധിച്ച ചുമതല നൽകി.

16 വർഷം മുൻപ് നടന്ന കുറ്റകൃത്യത്തിൽ ഇതുവരെ ഒരു പോലീസുകാരെനെ പോലും അറസ്റ്റ് ചെയ്തിട്ടില്ല

16 വർഷം മുൻപ് നടന്ന കുറ്റകൃത്യത്തിൽ ഇതുവരെ ഒരു പോലീസുകാരെനെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പലരും സർവീസിൽ നിന്ന് വിരമിക്കുകയോ മരിക്കുകയോ ചെയ്തു. ഈ സാഹചര്യത്തിലാണ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികളെ വെറുതെവിട്ടത്. കോടതി നടപടിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് ഫോറം രംഗത്തെത്തി. പരാതിക്കാരുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തതിനാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടതെന്നും പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി അതിനാൽ അംഗീകരിക്കാനാകില്ലെന്നുമാണ് ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ പ്രതികരണം. തുടക്കത്തില്‍ തന്നെ കുറ്റാരോപിതരായ പോലീസുകാര്‍ക്കനുകൂലമായ രീതിയിലായിരുന്നു അന്വേഷണത്തിന്റെ പോക്കെന്നും ഫോറന്‍സിക് - മെഡിക്കല്‍ പരിശോധനകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍, ക്രിമിനല്‍ കോഡ് അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ അവഗണിച്ച് അവരെ സംരക്ഷിച്ചെന്നും ഫോറം കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in